കുത്തിയൊലിച്ച് ഒഴുകുന്ന വെള്ളച്ചാട്ടവുംഅതിനു ചുറ്റിലും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും...അധികമൊരിടത്തും കാണുവാൻ സാധിക്കാത്ത ഈ കാഴ്ചയുള്ളത് മൈസൂരിലാണ്. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കൊണ്ട് സഞ്ചാരികളെ അമ്പരപ്പിച്ച മൈസൂരിൽ അധികമാർക്കും അറിയാത്ത ഒന്നാണ് ഈ വെള്ളച്ചാട്ടം. പുരാണങ്ങളിലെ കഥകളോട് ചേർന്ന്, വിശ്വാസത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ചുഞ്ചനകട്ടെ വെള്ളച്ചാട്ടം കർണ്ണാടകയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കാവേരി നദിയുടെ ഭാഗമായ ചുഞ്ചനകട്ടെ വെള്ളച്ചാട്ടത്തിന്‍റെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...
നിശബ്ദമായി ഒഴുകുന്ന വെള്ളച്ചാട്ടം
വെള്ളച്ചാട്ടത്തിനു ചുറ്റിലും കാതടിപ്പിക്കുന്ന ശബ്ദത്തിലാണ് വെള്ളം പതിക്കുന്നത്. എന്നാൽ ഇതിനു സമീപത്തെ കോദണ്ഡ രാമ ക്ഷേത്രത്തിനുള്ളിൽ കയറിയാൽ പുറത്ത് ഇങ്ങനെ ഒരു വെള്ളച്ചാട്ടം ഉണ്ട് എന്ന കാര്യമേ തോന്നില്ല. അത്രയ്ക്കും ശാന്തതയും നിശബ്ദതയുമാണ് ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ. എന്നാൽ രാമന്റെ ശാപം മൂലമാണ് വെള്ളച്ചാട്ടത്തിന്റെ ശബ്ദം ക്ഷേത്രത്തിനുള്ളിൽ കടക്കാത്തത് എന്നാണ് വിശ്വാസം.
വെള്ളച്ചാട്ടം കാണാനെത്തിയാൽ ഇവിടെയുള്ള കോദണ്ഡ രാമ ക്ഷേത്രവും സന്ദര്‍ശിക്കണം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ പലതുണ്ട്. ഇവിടുത്തെ രാമന്റെയും സീതിയുടെയും പ്രതിഷ്ഠ ഏറെ വിശേഷപ്പെട്ടതാണ്. സാധാരണയായി രാമന്‍റെ ഇടതു ഭാഗത്തിരിക്കുന്ന രീതിയിലാണ് സീതയെ പ്രതിഷ്ഠിക്കുന്നത്. എന്നാല്‍ ഇവിടെ രാമന്റെ വലതു ഭാഗത്താണ് സീതയുള്ളത്. വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട പുരാണ കഥകളുടെ ഭാഗമാണ് ഈ ക്ഷേത്രവും.
തന്റെ വനവാസക്കാലത്ത് ശ്രീരമ്‍ സീതയോയും ലക്ഷമണനോടും ഒപ്പം ഇവിടെ എത്തിയിരുന്നുവത്രെ. കാടിനുള്ളിൽ വെച്ച് ചുഞ്ചാ-ചുൻചി എന്നു പേരായ ഗോത്ര ദമ്പതികളാണ് ഇവർക്ക് ആതിഥ്യം നല്കി സ്വീകരിച്ചത്.
ഇവിടെ എത്തിയതുമുതൽ സീത ദേവി ഓരോരോ കാരണങ്ങൾ പറഞ്ഞ് രാമനെ ബുദ്ധിമുട്ടിക്കുമായിരുന്നു.
നിരന്തരമുള്ള സീതാ ദേവിയുടെ പരാതികളില്‍ മടുത്ത രാമന്‍ ഇങ്ങനെ ശപിച്ചു. സ്ത്രീകളുടെ നാവിന് അധികം മൂര്‍ച്ച പാടില്ലെന്നായിരുന്നു അത്. കാവേരി നദിയെ സ്ത്രീയായാണ് സങ്കല്‍പ്പിക്കുന്നത്. അതുകൊണ്ടാണ് ക്ഷേത്രത്തിന്‍റെ ഉള്ളിൽ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാന് സാധിക്കാത്ത് എന്നാണ്. ക്ഷേത്രത്തിന്റെ മറ്റിടങ്ങളിൽ വെള്ളം പതിക്കുന്ന ശബ്ദം വളരെ വ്യക്തമായി കേൾക്കാമെങ്കിലും ശ്രീകോവിലിനോട് ചേർന്നുള്ള ഭാഗത്ത് എത്തിയാൽ പുറത്തൊരു വെള്ളച്ചട്ടം ഉണ്ട് എന്നു പോലും തോന്നാത്തത്ര നിശബ്ദതയാണ്.
ചുഞ്ചനകട്ടെ വെള്ളച്ചാട്ടം ലക്ഷ്മണൻ നിർമ്മിച്ചതാണ് എന്നൊരു കഥയുമുണ്ട്. വനവാസത്തിന് രാമനും സീതയും ലക്ഷ്മണനും ഇവിടെ എത്തിയല്ലോ. ക്ഷീണിതയായിരുന്ന സീത കുളിക്കുവാനായി ഒരിടം കണ്ടെത്തിത്തരുവാൻ രാമനോട് ആവശ്യപ്പെട്ടു. രാമനാവട്ടെ അത് ലക്ഷ്മണനെ ഏൽപ്പിച്ചു. അങ്ങനെ ഒരു കുളം തേടി കുറേ അലഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ലക്ഷ്മണൻ ഒരസ്ത്രം തൊടുക്കുകയും ചെയ്തു. അസ്ത്രം ഒരു പാറയിൽ ചെന്നു തറക്കുകയും മൂന്നൂ തരത്തിലുള്ള ജലം അവിടെ നിന്നും പുറപ്പെടുകയും ചെയ്തു. അതിലൊന്ന് മഞ്ഞളിന്റെ ഗുണമുള്ളതും അടുത്തത് എണ്ണയുടെ ഗുണമുളളതും മൂന്നാമത്തേത് താളിയുടെ ഗുണമുള്ളതുമായിരുന്നുവത്രെ. ഇന്നും ഈ മൂന്നു നിറങ്ങളും വെള്ളത്തിൽ കാണാന്‍ സാധിക്കുമത്രെ!
എവിടെയാണ്
കർണ്ണാടകയിലെ മൈസൂർ ഹാസൻ ഹൈവേയിൽ കൃഷ്ണ രാജനഗറിൽ നിന്നും കുറച്ചു മാറിയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
മൈസൂരിൽ നിന്നും 56 കിലോമീറ്ററും കൃഷ്ണരാജ നഗർ അഥവാ കെആർ നഗറിൽ നിന്നും 14 കിലോമീറ്ററും അകലെയാണ് ചുഞ്ചനകട്ടെ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
മൈസൂരിൽ നിന്നും ഇവിടേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്.
മൈസൂർ-ഹാസൻ ഹൈവേയിൽ കൃഷ്ണരാജനഗറിൽ നിന്നും തിരിഞ്ഞാണ് ഇവിടേക്ക് വരേണ്ടത്. ഇവിടെ നിന്നും വെള്ളച്ചാട്ടത്തിലേക്ക് 14 കിലോമീറ്റർ ദൂരമുണ്ട്. ബാംഗ്ലൂരിൽ നിന്നും വരുമ്പോൾ 140 കിലോമീറ്റർ സഞ്ചരിക്കണം.
സന്ദർശിക്കുവാൻ പറ്റിയ സമയം
സാധാരണ മഴക്കാലങ്ങളിലാണ് വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനായും കാണാൻ സാധിക്കുക. അല്ലാത്ത സമയത്ത് ഇവിടെ എത്തിയാൽ വെള്ളച്ചാട്ടം അതിന്റെ പൂർണ്ണതയിൽ കാണാൻ സാധിക്കില്ല. എന്നാൽ വെള്ളച്ചാട്ടത്തിന്റെ സമീപത്തേയ്ക്ക് എത്തുവാനും കാഴ്ചകൾ കാണുവാനും മഴക്കാലം ഒഴികെയുള്ള സമയമാണ് നലല്ത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടുതലായതിനാൽ അപകടം ഉണ്ടാകുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജനുവരി മുതൽ പെബ്രുവരി വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കുന്നതിന് യോജിച്ചത്.
അടുത്തു പോകുവാൻ പറ്റിയ സ്ഥലങ്ങൾ
മൈസൂർ, ചാമുണ്ഡി ഹിൽസ്, ശ്രീരംഗപട്ടണം, കെആർഎസ് ഡാം, തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടേക്കുള്ള യാത്രയിൽ കാണാൻ പറ്റുന്ന സ്ഥലങ്ങൾ.