യാത്രയില്ലാതെ ഒരു ജീവിതമില്ല
യാത്രകളെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ തീരാത്ത വിശേഷങ്ങളാണ് ആദർശിനും ഭാര്യ ശ്യാമയ്ക്കും. ക്ലിനിക്കിലെ തിരക്ക് കഴിഞ്ഞ് മടുത്തെത്തുമ്പോൾ ഒരു ചായ കുടിക്കുവാൻ വണ്ടി പറപ്പിക്കുന്നതും ലോങ് ഹോളി ഡേയ്സിൽ കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കാനുള്ള യാത്രകളും ഒക്കെ എന്നും ഇവരുടെ ജീവിതത്തെ കളർഫുള്ളാക്കുന്നു. കണ്ണൂർ തളിപ്പറമ്പില്‍ ഡെന്റല്‍ കെയര്‍ സ്പെഷ്യലിറ്റി ഡെന്റല്‍ ക്ലിനിക് നടത്തുകയാണിവർ.
യാത്രകൾ ഒരുമിച്ച് മാത്രം
പഠന കാലത്ത് ഒട്ടും പ്ലാൻ ചെയ്യാതെ കൂട്ടുകാരോടൊപ്പം നടത്തിയിരുന്ന ബോയ്സ് ഓൺലി ട്രിപ്പുകളായിരുന്നു ആദർശിന്റേത്. ഒരു പ്ലാനിങ്ങും ഇല്ലാതെ ഒരൊറ്റ തോന്നലിൽ വണ്ടി സ്റ്റാർട് ചെയ്തു പോകുന്ന യാത്രകൾ. എന്നാൽ ശ്യാമ ജീവിതത്തിലേക്ക് വന്നതോടെ യാത്രകളുടെ സ്വഭാവം മാറിയെങ്കിലും യാത്രകൾക്ക് ഒരു കുറവും വന്നിട്ടില്ല.
അടിച്ചു മോനേ... ലക്ഷദ്വീപ്!!
ലക്ഷദ്വീപിലേക്ക് ഒരിക്കലെങ്കിലും പോകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന ആദർശിനും ശ്യാമയ്ക്കും കിട്ടിയ ലോട്ടറി തന്നെയായിരുന്നു റിയാലിറ്റി ഷോയുടെ ഭാഗമായി ലക്ഷദ്വീപിലേക്കു നടത്തിയ യാത്ര. എട്ടു മണിക്കൂറിലധികം എടുത്ത കപ്പൽ യാത്ര ഇരുവർക്കും മറക്കാനാവുന്നതല്ല. കടൽച്ചൊരുക്കിനെക്കുറിച്ചും മറ്റും പറഞ്ഞ് പലരും ആവശ്യത്തിലധികം പേടിപ്പിച്ചെങ്കിലും യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് രണ്ടാളും ലക്ഷദ്വീപിൽ കാലുകുത്തിയത്. ഈ യാത്രയെക്കുറിച്ചും കടൽക്കാഴ്ചകളെക്കുറിച്ചും എത്ര പറഞ്ഞാലും തീരില്ല.
നീലവെള്ളത്തിലെ സ്കൂബാ ഡൈവിങ്ങ്
യാത്ര പോകേണ്ട ഇടങ്ങളുടെ കാര്യത്തിൽ ഒരു വലിയ ബക്കറ്റ് ലിസ്റ്റ് തന്നെ സൂക്ഷിക്കുന്ന ഒരാളാണ് ശ്യാമ. അതിൽ ഏറ്റവുംആഗ്രഹത്തോടെ സൂക്ഷിച്ച ഒന്നായിരുന്നു സ്കൂബാ ഡൈവിങ്. നീലവെള്ളത്തിൽ കടലിനോട് ചേർന്നുള്ള സ്കൂബാ ഡൈവിങ്ങാണ് ഇരുവർക്കും ആ യാത്രയിലെ ഏറ്റവും പ്രിയപ്പെട്ട അനുഭവം.
സുഹൃത്തുക്കളില്ലാതെ എന്തു യാത്ര
കൂട്ടുകാരുടെ ഒപ്പമല്ലാത്ത യാത്രകൾ ചിന്തിക്കുവാൻ പോലും പറ്റാത്ത രണ്ടാൾക്കാരാണ് ശ്യാമയും ആദർശും. അതിപ്പോ എത്ര വലിയ യാത്രയാണെങ്കിലും ചെറുതാണെങ്കിലും അടുത്ത സുഹൃത്തുക്കൾ കൂടെയുണ്ടാകും. മംഗലാപുരവും മാൽപെയും വയനാട് യാത്രകളും ഒക്കെയിങ്ങനെ നടത്തിയ ട്രിപ്പുകളാണ്.
മറക്കാനാവാത്ത ജോസ്ഗിരി യാത്ര
ഓരോ യാത്രകളും നല്കുന്നത് ഓരോ അനുഭവങ്ങളായതുകൊണ്ടുതന്നെ എല്ലാ യാത്രകളും ഓർമ്മയിൽ പ്രിയപ്പെട്ടതു തന്നെയാണ്. . അതിൽ കുറച്ചു കൂടി പ്രിയപ്പെട്ട യാത്ര കണ്ണൂരിലെ തന്നെ ജോസ് ഗിരിയിലേക്കുള്ളതാണ്. കണ്ണൂരുകാരുടെ മഞ്ഞുപൊഴിയുന്ന കാശ്മീരാണ് ജോസ്ഗിരി. ഇവിടെ കിട്ടുന്ന ഏറ്റവും മികച്ച ഓഫ് റോഡുകളിലൊന്ന്.. ജോസ്ഗിരിയെ മുഴുവനായും എക്സ്പ്ലോർ ചെയ്യാനായില്ലെങ്കിലും ജോസ്ഗിരിക്കാരുടെ കൈപ്പുണ്യമാണ് രണ്ടു പേർക്കും ഈ യാത്ര പ്രിയപ്പെട്ടതാക്കുന്നത്.
കാടു തേടിയുള്ള യാത്രകൾ
നാടിൻറെ ഹരിതാഭവും പച്ചപ്പും ഒക്കെയാണ് യാത്രയിൽ ഇരുവർക്കും പ്രിയപ്പെട്ട കാര്യങ്ങൾ. അതുകൊണ്ടുതന്നെ ഹിൽ സ്റ്റേഷനുകളും കാടുകളും ഒക്കെ ഇവരുടെ ലിസ്റ്റിൽ എന്നും ഒന്നാമതു കാണും. വയനാടും ഇടുക്കിയുടെയും വാഗമണ്ണും കൂർഗും ഒക്കെ അത്രയും പ്രിയപ്പെട്ടതാകുവാൻ കാരണവും ഇതുതന്നെയാണ്.
എതു തരത്തിലുള്ള യാത്രയായാലും സുരക്ഷയ്ക്ക് മുൻഗണന നല്കുന്ന സ്ഥലങ്ങളാണ് ഇവർ തിരഞ്ഞെടുക്കുക.
ഇനി ഒരു ഷിംല - ഡാർജലിങ്
ഒത്തിരി നാളുകളായി പ്ലാൻ ചെയ്യുന്നുണ്ടെങ്കിലും ഇതുവരെയും നടക്കാത്ത യാത്രകളാണ് ഷിംലയിലേക്കും ഡാർഡലിങ്ങിലേക്കും.
ജോലിത്തിരക്കും മറ്റും കാരണം ദിവസങ്ങളെടുത്തുള്ള യാത്രകൾ ചെയ്യാൻ അധികമൊന്നും അവസരങ്ങൾ കിട്ടാറില്ലെങ്കിലും ഇവിടേക്ക് സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്ര ഇവരുടെ സ്വപ്നമാണ്. കൂടാതെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലും ഇരുവരും സ്വപ്നം കാണുന്ന യാത്രകളിലൊന്നാണ്.
കേട്ടറിഞ്ഞെു പോകുന്ന രുചി യാത്രകൾ
ഭക്ഷണം ആസ്വദിക്കുന്ന യാത്രകളിൽ ഇവർ ഏറ്റവും കൂടുതൽ പോയിട്ടുള്ളത് തളിപ്പറമ്പിലെയും കണ്ണൂരിലെയും രുചികേന്ദ്രങ്ങളിലാണ്. രുചികള്‍ തേടി യാത്ര പോകുന്നത് കുറവാണെങ്കിലും പോയ സ്ഥലങ്ങളിലെ രുചികൾ അറിയണം എന്ന നിർബന്ധം ഇരുവർക്കുമുണ്ട്.
അങ്ങനെയിരിക്കുമ്പോൾ ഒന്നു മുഴപ്പിലങ്ങാട് പോയി വരാം
വൈകിട്ടത്തെ ബോറടി മാറ്റാനും രാത്രിയിൽ ഒരു ചായ കുടിച്ചിട്ട് വരാനും ഒക്കെ ഒത്തിരി ഇഷ്ടപ്പെടുന്നവരാണ് ഇവർ. കണ്ണൂരിൽ തന്നെയുള്ള മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചും പയ്യാമ്പലം ബീച്ചും മറ്റിടങ്ങളും ഒക്കെയാണ് ഇത്തരം യാത്രകളിലെ സ്ഥലങ്ങൾ.