എരുമേലി ചന്ദനക്കുടം
പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന എരുമേലി ചന്ദനക്കുടം ജനുവരി 10-ാം തിയതിയാണ് നടക്കുന്നത്. രാവിന്‍റെ സൗന്ദര്യത്തിൽ എരുമേലിയുടെ സൗഹൃദം ചന്ദനക്കുടം ഘോഷയാത്ര നിങ്ങൾക്കു കാണിച്ചുതരും. മതേതര ആഘോഷങ്ങൾക്ക് ഇത്രയും ചാരുത നല്കുവാൻ കഴിയുമെന്നതിന്‍റെ ഏറ്റവും വലിയ സാക്ഷ്യമായാണ് ചന്ദനക്കുടം മനസ്സിൽ നിൽക്കേണ്ടത്.
PC:Avsnarayan
ചടങ്ങുകൾ ഇങ്ങനെ
ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് സൗഹ്യദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുന്നത്. ജമാഅത്ത് ഭാരവാഹികൾ ദേവസ്വം ബോർഡ്, അമ്പലപുഴ , ആലങ്ങാട്ട് സംഘങ്ങൾ, വിവിധ മതസംഘടനകൾ തുടങ്ങിയവർ സംഗമത്തിൽ പങ്കുചേരും. തുടർന്ന് ആറിന് പൊതുസമ്മേളനം നടക്കും. അതിനു ശേഷം ചന്ദനക്കുട ഘോഷയാത്ര പള്ളിയങ്കണത്തിൽ നിന്നും ആരംഭിക്കും. മൂന്ന് ഗജവീരന്മാരാണ് ഇത്തവണത്തെ ചന്ദനക്കുടം ആഘോഷത്തിനുള്ളത്. പൂവത്തിങ്കൽ ഗേറ്റ്, ചരള പള്ളി, വലിയമ്പലം, പൊലീസ് സ്റ്റേഷൻ, കെഎസ്ആർടിസി ജംക്‌ഷൻ, ചെമ്പത്തുങ്കൽ പാലം എന്നിവിടങ്ങളിലൂടെ പോയി പള്ളിയിലെത്തി സമാപിക്കും. ഓരോ ഇടത്തും ആർപ്പുവിളികളും സ്വീകരണങ്ങളും ഏറ്റുവാങ്ങി രാവിനെ പകലാക്കി, പുലർച്ചെ 2.30 ന് യാത്ര പള്ളിയിലെത്തുമ്പോഴേക്കും എരുമേലിയിലെ എല്ലാ ഇടങ്ങളും ഈ യാത്രയിൽ കണ്ടിട്ടുണ്ടാവും.
ഇവിടെ നേരം ഇനിയും ആഘോഷത്തിലേക്കാണ്. നൈനാർ പള്ളിയിൽ കൊടി താഴുമെങ്കിലും നാട് അപ്പോഴും അടുത്ത ആഘോഷത്തിന്റെ മേളങ്ങളിലേക്ക് കയറിയിട്ടുണ്ടാവും.
PC:Avsnarayan
എരുമേലി പേട്ടതുള്ളല്‍
ചന്ദനക്കുടത്തിന്‍റെ കാഴ്ചയുടെ വർണ്ണങ്ങൾ കണ്ണിൽനിന്നു മാറുന്നതിനു മുന്നേ നാട് പേട്ടതുള്ളലിന്‍റെ ഭക്തിയിലേക്ക് കടക്കും. അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ചതിൽ ആഹ്ലാദിച്ചും സന്തോഷിച്ചും ആളുകൾ നൃത്തമാടിയതിന്റെ ഓർമ്മയാണ് പേട്ടതുള്ളൽ എന്നാണ് വിശ്വാസം. 11-ാം തിയതി ബുധനാഴ്ച രാവിലെ 10.30ന് അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ കളിക്കും. ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വടട്മിട്ടു പറക്കുന്നതു നോക്കി ഈ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. അയ്യപ്പന്‍റെ മാതൃസ്ഥാനീയരാണ് ഇവരെന്നാണ് വിശ്വാസം. കന്നിസ്വാമിമാരാണ് പേട്ടതുള്ളുന്നത്. ഇത്തവണത്തെ അമ്പലപ്പുഴ സംഘം 200 പേരുൾക്കൊള്ളുന്നതാണ്. പള്ളി വലംവെച്ച് വാവരുടെ പ്രതിനിധിയെക്കൂട്ടിയും ഈ സംഘം പേട്ടതുള്ളും. ഉച്ചയ്ക്ക് ഒരു മണിക്ക് അമ്പലപ്പുഴ സംഘം ധർമ്മ ശാസ്ത ക്ഷേത്രത്തിൽ പ്രവേശിക്കും. വാവരുടെ പ്രതിനിധിക്ക് ഇവിടെ പ്രത്യേക സ്വീകരണം നല്കും.
PC:Akhilan
ആലങ്ങാട് സംഘം
ഇതിനു ശേഷം അയ്യപ്പന്‍റെ പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ സമയമാണ്. പകൽ നേരത്ത് ആകാശത്തു നക്ഷത്രം തെളിയുന്ന സമയം കണക്കാക്കി ഏകദേശം മൂന്നു മണിയോടെ ആലങ്കാട് സംഘം കൊച്ചമ്പലത്തിൽ നിന്നും പേട്ടതുള്ളൽ ആരംഭിക്കും. 250 പേരാണ് ആലങ്ങാചട് സംഘത്തിലുള്ളത്. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരു പോയി എന്നാണ് വിശ്വാസമെന്നതിനാൽ പള്ളിയിൽ കയറാതെ വണങ്ങുക മാത്രം ചെയ്ത് സംഘം ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് പോകും. വൈകിട്ട് ആറരയ്ക്ക് സംഘം ക്ഷേത്രത്തിൽ പ്രവേശിക്കും.