പതിവുതെറ്റാതെയുള്ള ആഘോഷങ്ങൾക്ക് എരുമേലി വീണ്ടും ഒരുങ്ങി. ഭക്തിയും വിശ്വാസവും ഒന്നിനൊന്നുയരത്തിൽ നിൽക്കുന്ന, മനസ്സറിഞ്ഞ് വിശ്വാസികൾ ആഘോഷിക്കുന്ന എരുമേലിയുടെ സ്വന്തം ചന്ദനക്കുടവും പേട്ടതുള്ളലും! മതസൗഹാർദ്ദത്തിന്‍റെ ഏറ്റവും മഹനീയമായ കഥകൾ മാത്രം സ്വന്തമായുള്ള ഈ പ്രദേശത്ത് പതിനായിരങ്ങൾ ഒത്തുകൂടുന്ന ദിവസങ്ങൾ!
വ്രതമെടുത്തു കറുപ്പുടുത്തെത്തുന്ന അയ്യപ്പഭക്തരെ ചന്ദനം കൊടുത്തു സ്വീകരിക്കുന്ന പള്ളിക്കാരെ കാണമെങ്കിൽ എരുമേലിക്ക് വന്നാൽ മതി. ഇതൊക്കെ കാലങ്ങളായി നടന്നുവരുന്ന ചടങ്ങുകൾ, ജീവിതത്തിൻറെ തന്നെ ഭാഗമായി മാറുന്ന ദിവസങ്ങൾ. ഇതിൽകൂടുതൽ വിശേഷണങ്ങളുടെ ആവശ്യമില്ല, കാരണം അത്രയും സ്വാഭാവീകതയോടെ, കലർപ്പിന്റെ തരിപോലുമില്ലാതെ ഒരു നാടിന്റെ ആഘോഷമാണിത്. തിരിച്ചുവ്യത്യാസങ്ങളില്ലാതെ മനുഷ്യരെ ചേർത്തുനിർത്തുന്ന ആഘോഷസമയം.