മാര്‍ച്ച് മാസം കേരളത്തില്‍ ഉത്സവങ്ങളുടെ ആഘോഷങ്ങളുടെ കാലമാണ്. പെരുന്നാളും ഉത്സവങ്ങളും പൂരവും തെയ്യവും ഒക്കെയായി രാവുവെളുക്കുവോളം പൂരപ്പറമ്പിലും പെരുന്നാളിടങ്ങളിലും അലയുന്ന സമയം. ഇതാ കേരളത്തില്‍ 2022 മാര്‍ച്ച് മാസത്തില്‍ ആഘോഷിക്കുന്ന പ്രധാന ഉത്സവങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വായിക്കാം
പട്ടാമ്പി നേര്‍ച്ച മാര്‍ച്ച് 6
പട്ടാമ്പി മസ്ജിദിലെ വാർഷിക വിരുന്നായ പട്ടാമ്പി നേർച്ച പ്രദേശത്തെ വലിയ ആഘോഷങ്ങളില്‍ ഒന്നാണ്. മലബാർ മേഖലയിലെ മുസ്ലീം സന്യാസിയായ ആളൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണാർത്ഥം നടക്കുന്ന ആഘോഷവേള നഗരം മൊത്തത്തില്‍ ആഘോഷിക്കുന്ന കാഴ്ച ഇവിടെ കാണാം. പഞ്ചവാദ്യം, തായമ്പക തുടങ്ങിയവയുടെ അകമ്പടിയില്‍ ആനകളെ ഘോഷയാത്രയിൽ അണിനിരത്തുന്നത് ഇവിടുത്തെ കാഴ്ചയാണ്. ഭാരതപ്പുഴയുടെ തീരത്ത് വൈകുന്നേരം സമാപിക്കുന്ന ഘോഷയാത്രയ്ക്ക് നിരവധി നാടൻ കലാരൂപങ്ങൾ പ്രദർശനവും ഉണ്ടാകും.
ചെട്ടിക്കുളങ്ങര ഭരണി- മാര്‍ച്ച് 7
കുംഭമാസത്തിലെ ഭരണിനാളില്‍ നടക്കുന്ന മറ്റൊരു പ്രധാന ആഘോഷമാണ് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ഭരണി ആഘോഷം. ആലപ്പുഴയില്‍ മാവേലിക്കര താലൂക്കിലാണ് ചെട്ടിക്കുളങ്ങര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളി ആണ് മുഖ്യ പ്രതിഷ്ഠ. കെട്ടുകാഴ്ചയും കുത്തിയോട്ടവുമാണ് ചെട്ടിക്കുളങ്ങര ആഘോഷങ്ങളിലെ പ്രധാന കാഴ്ചകള്‍. കെട്ടുകാഴ്ചയാണ് ഉത്സവകാലത്തെ പ്രധാന ആകർഷണങ്ങൾ. തുണി, പൂക്കൾ, ആഭരണങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ച ഭീമാകാരമായ രൂപമാണിത്. 90 മുതൽ 100 അടി വരെ ഉയരമുള്ള ഈ നിർമിതികൾ നിർമ്മിക്കാൻ ആയിരക്കണക്കിന് ആളുകൾ പ്രവർത്തിക്കുന്നു.
PC:Kerala Tourism
ഏഴരപ്പൊന്നാന- മാര്‍ച്ച് 10
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന പ്രസിദ്ധമായ ചടങ്ങുകളില്‍ ഒന്നാണ് ഏഴരപ്പൊന്നാന. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഏഴരപ്പൊന്നാന ദര്‍ശനം വിശ്വാസികള്‍ക്ക അതീവ പ്രാധാന്യമുള്ള ചടങ്ങുകളില്‍ ഒന്നാണ്. പ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണപാളികളാല്‍ പൊതിഞ്ഞ പൂര്‍ണ്ണ രൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന. ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്തുന്നത്. ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തില്‍ അര്‍ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദര്‍ശനം സാധ്യമാവുക. വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ കാലത്ത് നടക്കുവെച്ചതാണ് ഏഴരപ്പൊന്നാനകലെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐതിഹ്യം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. വാമനന്‍ ചെറുതാകയാല്‍ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ.
കേരളത്തിലെ ഏറ്റവും പഴക്കമേറിയ പൂരമായാണ് ആറാട്ടുപുഴ പൂരം അറിയപ്പെടുന്നത്. തൃശ്ശൂരിലെ ശ്രീ ശാസ്താ ക്ഷേത്രത്തിൽ എല്ലാ വർഷവും ഏഴു ദിവസങ്ങളിലായി ഈ പൂരം നടക്കുന്നു. എല്ലാ ദേവീദേവന്മാരും പൂരം നടക്കുന്ന സമയങ്ങളിൽ ഒത്തുചേരുമെന്നാണ് വിശ്വാസം. 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരങ്ങള്‍ ഒരുമിച്ചു പങ്കെടുത്തിരുന്ന ഒരു സമയം ആരാട്ടുപുഴ പൂരത്തിനുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പൂരമായിരുന്നു ഇത്. ദേവമേള എന്നും ആറാട്ടുപുഴ പൂരം അറിയപ്പെടുന്നു
പുരുഷന്മാർ സ്ത്രീ വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തുന്ന വളരെ പ്രത്യേകതകളുള്ള ക്ഷേത്രോത്സവമാണ് കൊറ്റന്‍കുളങ്ങര ചമയവിളക്ക്. കൊല്ലം ജില്ലയിൽ ചവറയിലാണ് കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആഗ്രഹ പൂർത്തീകരണത്തിന് ആണ് പുരുഷന്മാർ സ്ത്രീ വേഷത്തിൽ ഇവിടെ ഒരുങ്ങി എത്തുന്നത്. പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗക്കാര്‍
തുടങ്ങിയവല്‍ സത്രീ വേഷം അണിഞ്ഞ് വിളക്കെടുക്കുന്ന കാഴ്ച ഇവിടെ കാണാം.
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്‍റെ സമാപന ചടങ്ങുകളാണ് തിനുനക്കര ആറാട്ട് എന്നറിയപ്പെടുന്നത്. ഒന്‍പത് ആനകള്‍ ഇവിടുത്തെ ആറാട്ടില്‍ പങ്കെടുക്കുന്നു.
PC: Kerala Tourism
മലനട കെട്ടുകാഴ്ച മാര്‍ച്ച് 25
മഹാഭാരതത്തിലെ വില്ലനായി കണക്കാക്കപ്പെടുന്ന ദുര്യോധനനെ ആരാധിക്കുന്ന ക്ഷേത്രമാണ് അടൂരിലെ പോരുവഴി മലനട ക്ഷേത്രം. പ്രദേശത്തെ കുറുവ സമുദായത്തിന്റേതാണ് ക്ഷേത്രം . ദുര്യോധനനെ മലനടന്‍ അപ്പൂപ്പന് എന്ന പേരിലാണ് ഇവിടെ ആരാധിക്കുന്നത്. ശ്രീകോവിലും വിഗ്രഹവുമില്ലാത്ത ക്ഷേത്രത്തില്‍ ആകെ എടുത്തുപറയുവാനുള്ളത് ആല്‍ത്തറയിലെ പീഠം മാത്രമാണ്. കലശ്ശത്തിനായി ഉപയോഗിക്കുന്നതും ഭക്തര്‍ക്ക് തീര്‍ഥമായി നല്കുന്നതും കള്ളാണ്. ഇവിടുത്തെ പ്രധാന വഴിപാടും ഇതുതന്നെയാണ്.