ഓരോ രാജ്യത്തിന്‍റെയും പ്രത്യേകതകളെ അടയാളപ്പെടുത്തുന്നവയായിരിക്കും അവിടുത്തെ കറന്‍സികളും നാണയങ്ങളും. രാജ്യത്തിന്‍റെ പ്രധാന സംഭവങ്ങള്‍, വ്യക്തികള്‍, ചരിത്ര ഇടങ്ങള്‍ എന്നിവയൊക്കെയാണാണ് കറന്‍സികളില്‍ ഇടം പിടിക്കുക. നമ്മുടെ രാജ്യത്തെ കറന്‍സികളിലും ചരിത്രം സൃഷ്ടിച്ച ആളുകളെയും സ്മാരകങ്ങളെയും ഒക്കെ കാണുവാന്‍ സാധിക്കും. ഇതാ ഇന്ത്യയിലെ പത്ത് രൂപാ മുതല്‍ 500 രൂപാ വരെയുള്ള കറന്‍സികളുടെ പുറകില്‍ ഇടംനേടിയ പ്രധാന ചരിത്ര ഇടങ്ങള്‍ പരിചയപ്പെടാം...
നൂറ് രൂപാ നോട്ടിലെ റാണി കി വാവ്
നമ്മുടെ നൂറ് രൂപ നോട്ടിൽ കാണുന്ന രൂപം റാണി കി വാവ് എന്ന അതിശയ നിർമ്മിതിയുടേതാണ്. മുന്‍പത്തെ നൂറുരൂപ കറൻസിയിൽ ഉണ്ടായിരുന്ന കാഞ്ചൻജംഗയെ മാറ്റി ഇടം നേടിയതാണ് റാണി കി വാവ്. ഗുജറാത്തിലെ പത്താൻ ജില്ലയിലെ സരസ്വതി നദിയുടെ തീരത്തെ പടവ് കിണറാണിത്. 2014 ൽ യുനസ്കോയുടെ ചരിത്രസ്മാരക പട്ടികയിൽ ഇടം നേടിയ ഇത് ഭർത്താവിനോടുള്ള ഭാര്യയുടെ സ്നേഹത്തിന്റെ അടയാളം എന്നാണ് അറിയപ്പെടുന്നത്. സോളങ്കി രാജവംശത്തിന്റെ സ്ഥാപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണിയാണ് 1068ൽ ഇത് നിർമ്മിക്കുന്നത്.
ഏഴു നിലകളിലായി 64 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 27 മീറ്റര്‍ ആഴവുമുള്ള റാണി കി വാവ് നിർമ്മതിയിലെ അതിശയമാണ്.
ഇപ്പോഴത്തെ 200 രൂപയിൽ കാണുന്ന ചരിത്രരൂപമാണ് സാഞ്ചി സ്തൂപ. മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധസ്മാരകങ്ങളിലൊന്നാണ്. അശോക ചക്രവർത്തിയുടെ കാലത്താണ് ഇത് നിർമ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. ബുദ്ധന്റെ തത്ത്വചിന്തയെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലായിരുന്നു ഇതിന്‍റെ നിർമ്മിതി. ഭഗവാൻ ബുദ്ധന്റെയും അനുയായികളുടെയും അവശിഷ്ടങ്ങളാണ് അർദ്ധഗോള ഘടനകൾ. ഇതിന്റെ ചുവരുകളില്‍ നിറയെ ബുദ്ധമത കഥകൾ കൊത്തിയിരിക്കുന്നത് കാണാം.
500 രൂപയിൽ കാണുന്ന ഘടന നമ്മുടെ ചെങ്കോട്ടയാണ്. മുഗൾ രാജാവായിരുന്ന ഷാ ജഹാൻ നിർമ്മിച്ച ഈ കോട്ട ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാന ചരിത്രസ്മാരകമാണ്. രണ്ട് കിലോമീറ്റർ ചുറ്റളവുള്ള ഈ കോട്ട കാലങ്ങളോളം മുഗൾ ചക്രവർത്തിമാരുടെ തലസ്ഥാനമായും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിന് പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നതും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതും ചെങ്കോട്ടയിൽ വെച്ചാണ്.