കേരളം...ദൈവത്തിന്റെ സ്വന്തം നാട്...പച്ച പുതച്ച മലനിരകളും അതിവൂടെ വെള്ളിയരഞ്ഞാണം കണക്കെ ഒഴുകിയിറങ്ങുന്ന നദികളും പുരാണങ്ങളോട് ചേർന്നു കിടക്കുന്ന ക്ഷേത്രങ്ങളും ചരിത്രത്തിൽ ഇടം നേടിയ സംഭവങ്ങളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ഒരിടം. ദ്രാവിഡ ഭരണം മുതൽ വിദേശ ശക്തികളുടെ ആധിപത്യം വരെ ഏറ്റുവാങ്ങി ഇന്നു കാണുന്ന രീതിയിൽ കരുത്തുറ്റ നാടായി മാറിയ കേരളത്തിന് തുറക്കുവാൻ അധ്യായങ്ങൾ ഒരുപാടുണ്ട്. സംസ്കാരവും പൈതൃകവും എല്ലാം ഇഴചേർന്നു രൂപപ്പെടുത്തുന്ന കൊച്ചുകേരളം ഇന്ന് 62-ാം പിറന്നാൾ ആഘോഷിക്കുകയാണ്. കേരളത്തിന്റെ ഇന്നലെകൾ എങ്ങനെയായിരുന്നു എന്നറിയുന്നവർ ഇന്ന് വളരെ ചുരുക്കമാണ്. കേരളത്തിൻറെ ചരിത്രത്തിലേക്ക് വാതിലുകൾ തുറന്നിടുന്ന ഇവിടുത്തെ കുറച്ച് ചരിത്ര സ്മാരകങ്ങൾ പരിചയപ്പെടാം
PC:Aviatorjk
കൃഷ്ണപുരം കൊട്ടാരം
കേരളത്തിലെ മറ്റൊരു മനോഹരമായ പൈതൃക കേന്ദ്രമാണ് ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം കൊട്ടാരം. തിരുവിതാംകൂർ രാജാക്കൻമാർ 18-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കൊട്ടാരം ഇന്ന് ആർക്കിയോളജി വിഭാഗത്തിൻരെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. ചുവർ ചിത്രങ്ങളും പെയിന്റിങ്ങുകളും പുരാവസ്തുക്കളും ഒക്കെ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയവും ഇന്ന് കൊട്ടാരത്തിൻരെ ഭാഗമായി പ്രവർത്തിക്കുന്നു. കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനൽ ചുവർച്ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രീകരിച്ചിരിക്കുന്നതും ഇവിടെയാണ്.
ബ്രിട്ടീഷുകാരുടെ കേരള ചരിത്രത്തിലെ ഏറ്റവും ശക്തമായ അധ്യായങ്ങളിലൊന്നായിരുന്നു അഞ്ച്തെങ്ങ് കോട്ട.1 695-ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വ്യാപാരാവശ്യങ്ങള്‍ക്കുവേണ്ടി ആറ്റിങ്ങല്‍ മഹാറാണി അനുവദിച്ചു നല്കിയ സ്ഥലത്തു പണിത കോട്ടയായാണ് ഇത് അറിയപ്പെടുന്നത്. ഇംഗ്ലണ്ടില്‍ നിന്നെത്തുന്ന കപ്പലുകള്‍ക്ക് സിഗ്നല്‍ നല്കുകയായിരുന്നു ആദ്യകാലങ്ങളില്‍ കോട്ടയുടെ പ്രധാന ഉദ്ദേശങ്ങളിലൊന്ന്. കൂടാതെ ഇവരുടെ ആയുധ പാണ്ടികശാലയും കോട്ടയില്‍ തന്നെയായിരുന്നു സ്ഥിതി ചെയ്തിരുന്നത്.
തിരുവനന്തപുരത്തു നിന്നും 31 കിലോമീറ്റര്‍ അകലെയാണ് അഞ്ച്‌തെങ്ങ് സ്ഥിതി ചെയ്യുന്നത്
ടിപ്പുവിന്റെ കോട്ട എന്നറിയപ്പെടുന്ന പാല്കകാട് കോട്ട കേരളത്തിലെ മറ്റൊരു പ്രധാനപ്പെട്ട കോട്ടകളിലൊന്നാണ്. ടിപ്പുവിന്റെ പടയോട്ടങ്ങൾക്കു സാക്ഷ്യം വഹിച്ച ഈ കോട്ട പാലക്കാടിന്റെ ചരിത്രത്തിലെ പ്രധാന നിർമ്മിതികളിലൊന്നാണ്. അക്കാലത്ത് സാധാരണമായിരുന്ന മൺകോട്ടകളിൽ നിന്നും മാറി കരിങ്കല്ലിൽ നിർമ്മിക്കപ്പെട്ട ഒരു കോട്ടകൂടിയാണിത്. ഒൻപത് വർഷമെടുത്താണ് പാല്കകാട് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ കോട്ടയുടെ നിർമ്മാണം പൂർത്തീകരിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമാണ് എറണാകുളം തൃപ്പൂണിത്തുറയിലെ ഹിൽപാലസ്. 1865ല്‍ നിര്‍മ്മിച്ച ഈ കൊട്ടാരം കൊച്ചി രാജാക്കന്മാരുടെ വാസകേന്ദ്രമായിരുന്നു. പുരാവസ്തു മ്യൂസിയവും നാടന്‍ കലാവിരുന്നുകളുടെ ശേഖരവും നിറഞ്ഞ ഈ കൊട്ടാരക്കെട്ടില്‍ 49 മന്ദിരങ്ങളും ഒരു കമനീയമായ പാര്‍ക്കുമുണ്ട്. 52 ഏക്കറില്‍ പരന്നുകിടക്കുന്നു ഈ ഭീമന്‍ മ്യൂസിയം. 13 ഗ്യാലറികളുണ്ട് മ്യൂസിയത്തില്‍. ഓയില്‍ പെയിന്റിങ്ങുകളും കല്ലിലും പ്ലാസ്റ്റര്‍ ഓഫ് പാരീസിലും തീര്‍ത്ത ശില്പങ്ങളും കൈയെഴുത്തു പ്രതികളും രാജകീയ നാണയങ്ങളും കല്ലില്‍ ചിത്രപ്പണികളും ഇവിടെ കാണാം. കൊച്ചി നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരമുണ്ട് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിലേക്ക്. മലയാളത്തിലെ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിലെ പല രംഗങ്ങളും ചിത്രീകരിച്ചത് തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തിലാണ്.
മലയാളത്തിലെ ആദ്യത്തെ ദിനപത്രവും ഭാഷാ നിഘണ്ടുവും പുറത്തിറങ്ങി. ഇടമാണ് തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവ്. കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിലൊന്നായ ഇവിടെ ജർമ്മൻ ഭാഷാ പണ്ഡിതനായിരുന്ന ഡോ. ഹെർമൻ ഗുണ്ടർട്ടാണ് താമസിച്ചിരുന്നത്.
എടക്കൽ ഗുഹകൾ
ശിലായുഗത്തോളം പഴക്കമുള്ള ഒരു ഗുഹയാണ് വയനാട്ടിലെ എടക്കൽ ഗുഹ. കോട്ടകളിലും കൊട്ടാരങ്ങളിലും നിന്നും മാറി കുറച്ചു കൂടി വ്യത്യസ്തമായ ചരിത്രം തിരയുന്നവർക്ക് പറ്റിയ ഒരുിടമാണ് എടക്കൽ ഗുഹകൾ. സമുദ്ര നിരപ്പിൽ നിന്നും നാലായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ചരിത്ര പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണ്.
ആലപ്പുഴയിലെ ചരിത്ര നിർമ്മിതികളിൽ പ്രധാനപ്പെട്ടതാണ് കരുമാടിക്കുട്ടൻ. 9-ാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന കരുമാടിക്കുട്ടൻ ഒരു ബുദ്ധ പ്രതിമയാണെന്നാണ് കരുതപ്പെടുന്നത്.