കായംകുളം കൃഷ്ണപുരം കൊട്ടാരം കേരളത്തിന്റെ പ്രത്യേകിച്ച് തിരുവിതാംകൂറിന്‍റെ ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന ഒന്നാണ് കായംകുളം കൃഷ്ണപുരം കൊട്ടാരം. ഇന്ന് പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം സന്ദര്‍ശകര്‍ക്കു മുന്നില്‍ വിസ്മയിപ്പിക്കുന്ന വലിയൊരു ലോകമാണ് തുറക്കുന്നത്. ചരിത്രവും കഥകളും മിത്തുകളും പിന്നെ രസകരമായ കുറേ വസ്തുതകളും ചേര്‍ന്ന മറ്റൊരു നിര്‍മ്മിതി നമ്മുടെ നാട്ടിലില്ല എന്നു തന്നെ പറയാം
ഓടനാടില്‍ തുടങ്ങി മാര്‍ത്താണ്ഡ വര്‍മ്മയിലേക്ക് കെട്ടുപിണഞ്ഞു കിടക്കുന്ന ഒട്ടേറെ കഥകളില്‍ നിന്നു മെല്ലെ അടര്‍ത്തിയെടുക്കേണ്ടതാണ് കൊട്ടാരത്തിന്റെ കഥ. അക്കാലത്തെ സംഘര്‍ഷം നിറഞ്ഞ രാജഭരണവും നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ല കലഹലും ഭരണവും ചതിയുമെല്ലാം ഇവിടെ കഥയിലെ ഓരോ അധ്യായങ്ങളായി വരും.
കായംകുളം അഥവാ അന്നത്തെ ഓടനാട് ഭരിച്ചിരുന്ന രാജാക്കന്മാരാണ് ഇവിടെ കൊട്ടാരത്തിന്റെ ആദ്യരൂപമെന്നു പറയാവുന്ന ഒന്നു നിര്‍മ്മിക്കുന്നത് . കായംകുളം രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഇവിടെ ആദ്യം കൊട്ടാരം നിര്‍മ്മിത്തുന്നത് കായംകുളം രാജാവായിരുന്ന വീരരവിവര്‍മ്മനാണ്. പിന്നീട് പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ വീരരവിവര്‍മ്മനെ പരാജയപ്പെടുത്തി മാര്‍ത്താണ്ഡ വര്‍മ്മ കൊട്ടാരം പിടിച്ചെടുക്കുകയായിരുന്നുവെന്ന് ചരിത്രം പറയുന്നു.
സ്ത്രീകളെ പടിക്കു പുറത്തു നിര്‍ത്തിയ ചരിത്രം കൃഷ്ണപുരം കൊട്ടാരത്തെക്കുറിച്ച് പറയുമ്പോള്‍ എടുത്തു പറയുന്ന ഒന്നാണ് ഇവിടെ രാജകൊട്ടാരത്തില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക്. ഓടനാട് അഥവാ കായംകുളം രാജവംശത്തിന്റെ ഭരണ കാലത്ത് ഇവിടെ കൊട്ടാരത്തിലേക്ക് ഒരു തരത്തിലും സ്ത്രീകളും പ്രവേശിപ്പിച്ചിരുന്നില്ല. അതിനു പകരം സ്ത്രീകള്‍ക്ക് മാത്രമായി എരുവ എന്ന സ്ഥലത്ത് ഒരു കൊട്ടാരം നിര്‍മ്മിച്ചു. അവര്‍ക്ക് രാജാവിനെ കാണമെന്നു തോന്നുമ്പോള്‍ അദ്ദേഹം അവിടേക്ക് പോവുകയായിരുന്നുവത്രെ പതിവ്.
കാരണം വിചിത്രം! സ്ത്രീകള്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കുവാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ അവര്‍ ദുര്‍ബലകളാണെന്നുമുള്ള വിശ്വാസമായിരുന്നു അന്ന് കായംകുളം രാജവംശത്തിനുണ്ടായിരുന്നത്. കൊട്ടാര രഹസ്യങ്ങള്‍ ഒരു തരത്തിലും വെളിയില്‍ പോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്ന അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഇത്.അക്കാലത്ത് യുദ്ധതന്ത്രത്തില്‍ ഏതു വിധേനയും ഏറ്റുമുട്ടുവാന്‍ കെല്‍പ്പുള്ളവരായിരുന്നു ഈ രാജവംശം.
പഴുതുകളില്ലാതെ മെനഞ്ഞെടുത്ത യുദ്ധതന്ത്രവും കായംകുളം വാളിന്റെ തുളഞ്ഞകയറുന്ന കരുത്തും സ്വന്തമായുണ്ടെങ്കിലും മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ ചരിത്രമാണ് ഇവിടെയുള്ളത്. മാർത്താണ്ഡവർമ മന്ത്രി രാമയ്യൻദളവയുടെ സഹായത്താല്‍ ചതിയുദ്ധം നടത്തിയാണ് കായംകുളം രാജാവിനെ പരാജയപ്പെടുത്തിയത്. രാജാവിനെ കൊലപ്പെടുത്തുകയും അരിശം തീരാതെ കൊട്ടാരം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കുകയും ചെയ്തുവത്രെ. എരുവ കൊട്ടാരത്തില്‍ നിന്നും സ്ത്രീജനങ്ങള്‍ ജീവന്‍ കയ്യിലെടുത്ത് ഓടി രക്ഷപെടുകയായിരുന്നുവെന്ന് ചരിത്രം പറയുന്നു.
തുടരുന്ന വിശ്വാസം കായംകുളം രാജാവിനെ പോലെതന്നെ മാര്‍ത്താണ്ഡ വര്‍മ്മയും പിന്നീട് ഭരണകാര്യങ്ങളില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്തി എന്നു ചരിത്രം പറയുന്നു. തിരുവിതാംകൂര്‍ രാജവംശത്തില്‍ നിന്നും ഒരു സ്ത്രീയും ഈ കൊട്ടാരത്തില്‍ കാലുകുത്തിയിട്ടിവ്വത്രെ. പിന്നീട് താന്‍ നശിപ്പിച്ച കൊട്ടാരത്തിന്റെ സ്ഥാനത്ത് അദ്ദേഹം ഇന്നു കാണുന്ന രീതിയില്‍ അതിമനോഹരമായ കൊട്ടാരം പുനര്‍ നിര്‍മ്മിച്ചു.
പത്മനാഭപുരം കൊട്ടാരം പോലെ ഒരുകാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനവും പിന്നീട് തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു
കന്യാകുമാരി, തക്കലയില്‍ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരത്തിന്റെ മാതൃകയിാണ് കൃഷ്ണപുരം കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ വ്യത്യസ്തമാക്കുന്നത് ക്ലോക് ടവറിന്റെ അസാന്നിധ്യമാണ്. പത്മനാഭപുരം കൊട്ടാരത്തിലെ മനോഹരമായ കാഴ്ചയാണ് ക്ലോക് ടവര്‍.
ആദ്യം കൃഷ്ണപുരം കൊട്ടാരം നാലുകെട്ടായാണ് നിര്‍മ്മിച്ചതെങ്കിലും പതിനാറ്കെട്ടായി മാറ്റിയത് പ്രധാനമന്ത്രി ആയിരുന്ന അയ്യപ്പൻ മാർത്താണ്ഡപിള്ളയുടെ ശ്രമത്താലാണ്.
വലപ്പോഴും മാത്രം തങ്ങുവാനായാണ് കൊട്ടാരം നിര്‍മ്മിച്ചതെങ്കിലും പ്രൗഢിയില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയും നടത്തിയിരുന്നില്ല.
പകരംവയ്ക്കുവാനില്ലാത്ത രീതി
പ്രൗഢഗംഭീരമായ രീതിയിലാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. പതിനാറുകെട്ടും നാലു നടുമുറ്റവും തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്. എല്ലാ മുറികളിലും വിശാലമായി തന്നെ ജനലുകള്‍ കാണാം. ഓരോ മുറിയിലേക്കും ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവും ലഭിക്കുവാന്‍ ഇത് സഹായിക്കുന്നു.
കോവണിത്തളവും മന്ത്രശാലയും ഒരു കൊട്ടാരത്തിനു ഭംഗി കൂട്ടുന്നതെല്ലാം ഇവിടെയുണ്ട്. തനി കേരളീയ ശൈലിയിലാണിത് നിര്‍മ്മിച്ചിരിക്കുന്നത്. പൂമുഖം, കോവണിത്തളം, നീരാഴിക്കെട്ട്, നെല്ലറ, മടപ്പള്ളി, അടുക്കള എന്നിവയാണ് താഴത്തെനിലയിൽ നിര്‍മ്മിച്ചിരിക്കുന്നത്. മുകളിലേക്ക് കയരിയാല്‍ മന്ത്രശാല, അതിഥിമുറി, കിടപ്പുമുറികൾ എന്നിവയും. ആകെ 22 മുറികളാണ് കൊട്ടാരത്തിനുള്ളത്.
അതിമനോഹരമായ കിളിവാതിലുകളും ഇടനാഴിയും ഗര്‍ബാറും ഗോവണിയും നൃത്തമണ്ഡപവും എടുത്തു പറയേണ്ടത് തന്നെയാണ്
ഗജേന്ദ്രമോക്ഷം ശ്രീകൃഷ്ണപുരം കൊട്ടാരത്തെ ലോകപ്രസിദ്ധമാക്കുന്നതാണ് ഇവിടുത്തെ ഗജേന്ദ്രമോക്ഷം ചുവര്‍ചിത്രം. കുളി കഴിഞ്ഞ് കൊട്ടാരത്തിലേക്ക് കയറുന്ന മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് തൊഴാനായി ചുമരിൽ വരച്ചതാണ് ഗജേന്ദ്രമോക്ഷം. കേരളത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ ഒറ്റചുമര്‍ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. 154 ചതുരശ്ര അടി വിസ്തീർണമാണ് ഈ ചുവര്‍ചിത്രത്തിനുള്ളത്.
നീരാഴിക്കെട്ടിലെ തേവാരമുറിയിലാണ് ചിത്രമുള്ളത്.
മഹാഭാരതത്തിലെ അഷ്ടമസ്കന്ധം കഥയെ ഇതിവൃത്തപ്പെടുത്തിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞൾപ്പൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനച്ചക്കയുടെ പശ, കള്ളിമുള്ളിന്റെ നീര് തുടങ്ങി പ്രകൃതിയില്‍ നിന്നും നേരിട്ട് ലഭിക്കുന്ന വസ്തുക്കളുപയോഗിച്ചാണ് ഇത് വരച്ചിരിക്കുന്നത്.
മ്യൂസിയം കൊട്ടാരത്തിലേക്ക് ചരിത്ര പ്രേമികളെ ആകര്‍ഷിക്കുന്ന ഒന്നാണ് ഇവിടുത്തെ മ്യൂസിയം. രണ്ടു നിലകളിയായി അതിമനോഹരമായി ചരിത്രത്തെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ശിൽപങ്ങളും മറ്റു പുരാവസ്തുക്കളുമാണ് താഴത്തെ നിലയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മുകളിലോട്ട് കയറിയാല്‍ നാണയങ്ങളും ആയുധവും കാണാം.
ചരിത്രക്കാഴ്ചകള്‍ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെ മ്യൂസിയത്തില്‍ കാണാം. യുദ്ധോപകരണങ്ങള്‍, നാണയം, മഞ്ചൽ, പല്ലക്ക്. കമ്മട്ടം, അഞ്ചല്‍, ബുദ്ധ പ്രതിമകള്‍, സംസ്കൃതത്തില്‍ രചിച്ച ബൈബിള്‍, കൈയ്യാമങ്ങള്‍, പീരങ്കിയുണ്ടകള്‍, തോക്കുകള്‍, കൈയ്യാമങ്ങള്‍, കായംകുളം വാള്‍, ശില്പങ്ങള്‍ തുടങ്ങിവയ ഇവിടെ കാണാം.
എത്തിച്ചേരുവാന്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്ന‌് രണ്ടുകിലോമീറ്റർ അകലെയാണ് കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ദേശീയപാതയിൽ കൃഷ്ണപുരം മുക്കട ജങ‌്ഷനിൽനിന്ന് 500 മീറ്റർ പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ചാൽ നേരെ കൊട്ടാരത്തിലെത്താം. കായംകുളം കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റേഷനിൽനിന്ന് മൂന്നു കിലോമീറ്ററും റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒന്നര കിലോമീറ്ററും ദൂരമുണ്ട് കൊട്ടാരത്തിലേക്ക്.
കള്ളന്മാരിൽ കള്ളനായ കായംകുളം കൊച്ചുണ്ണിയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം!!
മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!
കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും വാണ കായംകുളത്തിന്റെ വിശേഷങ്ങള്‍...
കേരളത്തിന്റെ കൊട്ടാരം തമിഴ്നാട്ടിലെത്തിയ കഥ