ജെംസ് ഓഫ് മേഘാലയ
മേഘാലയ കാഴ്ചകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന പാക്കേജാണ് . ഐആർസിടിസിയുടെ ജെംസ് ഓഫ് മേഘാലയ. ഗുവാഹത്തി, ഷില്ലോംഗ് , ചിറാപുഞ്ചി, ധാവ്കി , മൗലിനോംഗ് തുടങ്ങി ഇടങ്ങൾ സന്ദർശിക്കുന്ന ഈ യാത്ര അഞ്ച് രാത്രിയും ആറ് പകലുമാണ് നീണ്ടുനിൽക്കുന്നത്. കൊൽക്കത്തയിൽ നിന്നും ആരംഭിക്കുന്ന യാത്ര തിരികെ കൊൽക്കത്തയിൽ അവസാനിക്കും.
PC:Iftekhar Nibir/ Unsplash
യാത്രയുടെ ഒന്നാം ദിവസം
കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നും വിമാനം കയറി ഗുവാഹത്തിയിൽ എത്തുന്നതോടു കൂടിയാണ് യാത്ര ആരംഭിക്കുന്നത്. ഗുവാഹത്തി വിമാനത്താവളത്തിൽ നിന്നും നിങ്ങളെ ഹോട്ടലിൽ എത്തിക്കും. ചെക്ക്-ഇൻ ചെയ്ത ശേഷം നിങ്ങളുടെ സൗകര്യം പോലെ ഈ ദിവസം മുഴുവൻ ചിലവഴിക്കാം. നീണ്ട യാത്രയുടെ ക്ഷീണമുണ്ടെങ്കില അത് മാറ്റുവാനായി വിശ്രമിക്കാം.. അങ്ങനെ പിറ്റേന്നത്തെ നീണ്ട യാത്രകൾക്കായും വിനോദങ്ങൾക്കായും മാനസീകമായും ശാരീരികമായും ഒരുങ്ങാം, അല്ലെങ്കിൽ ഗുവാഹത്തിലിലെ സായാഹ്നം എങ്ങനെയുണ്ടെന്നറിയാൻ പുറത്തിറങ്ങാം. അത്താഴവും രാത്രി താമസവും ഇവിടെ തന്നെയാണ്.
PC:Chandrasekar R/ Unsplash
രണ്ടാം ദിവസം
യാത്രയുടെ രണ്ടാമത്തെ ദിവസം ഷില്ലങ്, ഗുവാഹത്തി കാഴ്ചകൾക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. രാവിലെ ഭക്ഷണത്തിനു ശേഷം പ്രസിദ്ധമായ കാമാഖ്യാ ക്ഷേത്രം കാണുവാൻ പോകും. സ്ത്രീ ശക്തിയുടെ കേന്ദ്രമായി അറിയപ്പെടുന്ന കാമാഖ്യ ക്ഷേത്രം, ആർത്തവത്തെ ആഘോഷിക്കുന്ന ക്ഷേത്രം എന്ന രീതിയിലാണ് പ്രസിദ്ധമായിരിക്കുന്നത്. ശക്തിപീഠ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ദേവി രജസ്വലയാകുന്ന മൂന്ന് ദിവസങ്ങൾ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണ്. അമ്പുമ്പാച്ചി മേള എന്നാണ് ഇതിനെ വിളിക്കുന്നത്.
ക്ഷേത്ര ദർശനത്തിനു ശേഷം ഷില്ലോങ്ങിലേക്കുള്ള യാത്ര ആരംഭിക്കും. ലേഡി ഹൈദരി പാർക്ക്, ഡോൺ ബോസ്കോ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ വഴിമധ്യേ സന്ദർശിക്കും. വൈകുന്നേരത്തോടു കൂടി ഷില്ലോങ്ങിൽ എത്തി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. അതിനു ശേഷം നിങ്ങളുടെ സൗകര്യമനുസരിച്ച് വിനോദത്തിനായി സായാഹ്നം ചിലവഴിക്കാം. ഷില്ലോങ്ങിലെ ഹോട്ടലിൽ രാത്രി താമസം.
PC: Neptune8907
മൂന്നാം ദിവസം
യാത്രയിടെ മൂന്നാമത്ത ദിവസം ചിറാപുഞ്ചി കാഴ്ചകളിലോക്കാണ് പോകുന്നത്. ഷില്ലോങ്ങിൽ നിന്നും ചിറാപുഞ്ചിയിലേക്ക് 60 കിലോമീറ്ററാണ് ദൂരം.
എലിഫന്‍റ് വെള്ളച്ചാട്ടം, ഡ്വാൻ സിയെം വ്യൂ പോയിന്‍റ്, നോഹ് കാലികായി വെള്ളച്ചാട്ടം, മൗസ്മൈ ഗുഹകൾ, സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം എന്നിവിടങ്ങൾ സന്ദർശിക്കും. അതിനു ശേഷം രാത്രിയോടെ തിരികെ ഷില്ലോങ്ങിലേക്ക് വരും.
PC:Rasheda Akter/ Unsplash
നാലാം ദിവസം
നാലാമത്തെ ദിവസവും മേഘാലയയുടെ ഏറ്റവും മനോഹരമായ ചില കാഴ്ചകളിലേക്കാണ് പോകുന്നത്. ഡാവ്കി - മൗലിനോംഗ് എന്നീ സ്ഥലങ്ങൾ ഈ ദിവസം സന്ദർശിക്കും.
ധാവ്കിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ കാണില്ല. ഷില്ലോങില്‍ നിന്ന് 95 കിലോമീറ്ററും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് വെറും രണ്ട് കിലോമീറ്ററും ദൂരത്തിലാണ് ധാവ്കിയുള്ളത്. ഉംകോട്ട് നദിയാണ് ധാവകിയിലെ പ്രധാനപ്പെട്ട കാഴ്ച. ഇന്ത്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള നദികളില്‍ ഒന്നായ ഇതിന്റെ അടിത്തട്ട് വരെ കാണുവാൻ സാധിക്കും. മേഘാലയയിലെ പ്രസിദ്ധമായ ലിവിങ് റൂട്ട് ബ്രിഡ്ജുകളും യാത്രയിൽ സന്ദർശിക്കും.
PC:Amit Jain/ Unsplash
മൗലിനോംഗ്
ഈ യാത്രയില്‍ സന്ദർശിക്കുന്ന മറ്റൊരു സ്ഥലമാണ് മൗലിനോംഗ്. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന
മൗലിനോംഗ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമാണ്. ശുചിത്വത്തിനും വൃത്തിക്കും ഇത്രയധികം പ്രാധാന്യം കൽപ്പിക്കുന്ന മറ്റൊരു ജനതയെ ഇന്ത്യയിൽ കാണുവാൻ സാധിക്കില്ല.
PC:Varun Nambiar/ Unsplash
അഞ്ചാം ദിവസവും ആറാം ദിവസവും
യാത്രയുടെ അഞ്ചാമത്തെ ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം ചെക്ക് ഔട്ട് ചെയ്ത് ഗുവാഹത്തിയിലേക്ക് പോകും. യാത്രാമധ്യേ ഉമിയം തടാകം സന്ദർശിക്കും. കണ്ണുനീരിൽ നിന്നുണ്ടായ തടാകം എന്നറിയപ്പെടുന്ന ഉമിയം ഷില്ലോങ്ങിൽ തീർച്ചയായും കാണേണ്ട കാഴ്ചകളിൽ ഒന്നാണ്. ഷില്ലോങ് -ഗുവാഹത്തി ദേശീയപാത 40 വഴിയുള്ള യാത്രയ്ക്കിടയിൽ ഈ തടാകം കാണാം. അതിനു ശേഷം ഗുവാഹത്തിയിലെത്തി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും,. ഉച്ചകഴിഞ്ഞ് ബ്രഹ്മപുത്ര നദിയിൽ റിവർ ക്രൂയിസിങ്ങിനു പോകുവാൻ അവസരമുണ്ട്. ഇതിന് സ്വന്തം ചിലവിൽ പണം മുടക്കി വേണം ചെയ്യുവാൻ. വൈകുന്നേരം ഷോപ്പിങിനായും സമയുണ്ട്. ഗുവാഹത്തിയിൽ അത്താഴവും രാത്രി താമസവും.
ആറാം ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌ത് ഗുവാഹത്തി എയർപോർട്ടിലേക്ക് പോകും. അവിടെ നിന്നും നിങ്ങൾക്ക് കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ കയറാം.
PC:Nvr Endng Anupam/ Unsplash
യാത്രാ നിരക്ക്
30 പേർക്കാണ് ഈ പാക്കേജിൽ യാത്രയ്ക്ക് അവസരമുണ്ടാവുക. 2023 ജനുവരി 21 ന് യാത്ര ആരംഭിക്കും. യാത്രയിൽ സിംഗിൾ ഒക്യുപൻസിക്ക് 41,350/- രൂപയും ഡബിൾ ഒക്യുപൻസിക്ക് 28,250/- രൂപയും ട്രിപ്പിൾ ഒക്യുപൻസിക്ക് 23,500/- രൂപയും കുട്ടികളില്‍ 5-11 പ്രായത്തിലുള്ള, ബെഡ് ആവശ്യമുള്ളവർക്ക് 23,500/- രൂപയും ബെഡ് ആവശ്യമില്ലാത്ത 5-11 പ്രായക്കാർക്ക് 16,500/- രൂപയുമാണ് ടിക്കറ്റ് നിരക്ക്.
PC:SUKUMAR BARDOLOI/ Unsplash