കൊല്ലൂരിന്റെ ആകർഷണീയത
ഒരിക്കല്‍ വന്നുപോയാല്‍ വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലമുണ്ട് ഈ സ്ഥലത്തിന്, ഭക്തര്‍ അത് ദേവീയുടെ ശക്തിയായും അല്ലാത്തവര്‍ അത് കൊല്ലൂരിന്റെ പ്രകൃതിയുടെ പ്രത്യേകതയായും കാണുന്നു. സരസ്വതീ ഭക്തര്‍ക്കൊപ്പം പ്രകൃതിസ്‌നേഹികളായ സഞ്ചാരികളും എത്തുന്നുവെന്നതാണ് കൊല്ലൂരിന്റെ പ്രത്യേകത.
Photo Courtesy: Rojypala at Malayalam Wikipedia
പ്രതിഷ്ഠ
പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നും അതല്ല ആദിശങ്കരനാണ് പ്രതിഷ്ഠ നടത്തിയതെന്നും കഥകളുണ്ട്. എന്തായാലും ശങ്കരാചാര്യരുടെ കഥയ്ക്കാണ് കൂടുതല്‍ പ്രചാരമുള്ളത്.
രാജ്യത്ത് ശക്തി ആരാധന നടക്കുന്ന പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മൂകാംബിക ക്ഷേത്രം.
Photo Courtesy: Iramuthusamy
മൂകാംബിക എന്ന പേര്
മൂകാസുരനെന്ന അസുരനെ ദേവി ഇവിടെവച്ചാണ് വധിച്ചതെന്നും അതിനാലാണ് മൂകാംബികയെന്ന പേരുവന്നതെന്നുമാണ് കഥകള്‍.
Photo Courtesy: Yogesa
ജ്യോതിർ ലിംഗം
ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ജ്യോതിര്‍ലിംഗമാണ് പ്രതിഷ്ഠ. സ്വര്‍ണരേഖയെന്ന് പറയുന്ന സ്വര്‍ണ വര്‍ണത്തിലുള്ള ഒരു രേഖ ജ്യോതിര്‍ലിംഗത്തിലുണ്ട്. ഈ രേഖ ലിംഗത്തെ രണ്ടായി പകുക്കുകയാണ്. ഈ രണ്ടു ഭാഗങ്ങളില്‍ ചെറിയ ഭാഗം ത്രിമൂര്‍ത്തി ശക്തിയുള്ളതും വലിയ ഭാഗം സൃഷ്ടിയുടെ അടിസ്ഥാനായ സരസ്വതി, പാര്‍വ്വതി, ലക്ഷ്മീ എന്നീ ദേവതാ സങ്കല്‍പ്പങ്ങളുമാണ്.
Photo Courtesy: Ashok Prabhakaran from Chennai, India
ഐതിഹ്യം
ഈ ജ്യോതിര്‍ലിംഗത്തിന് പിന്നിലായിട്ടാണ് ദേവി മൂകാംബികയുടെ ലോഹവിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത് ആദിശങ്കരനാണ് പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. കുടജാദ്രിയില്‍ തപസുചെയ്ത ശങ്കരന് മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ പിന്തുടര്‍ന്ന് കേരളത്തിലേയ്ക്ക വരാന്‍ ശങ്കരന്‍ ദേവിയെ ക്ഷണിച്ചു.
Photo Courtesy: Yogesa
ദേവിയുടെ നിബന്ധന
കേരളത്തില്‍ എത്തിച്ച് അവിടെ ദേവിയെ കുടിയിരുത്തുകയായിരുന്നു ശങ്കരന്റെ ഉദ്ദേശം. ശങ്കരന്റെ ഇംഗിതം അംഗീകരിച്ച ദേവി ഒരു നിബന്ധന വച്ചു. താന്‍ പിന്നാലെ നടക്കുമെന്നും എന്നാല്‍ പിന്നില്‍ത്തന്നെയുണ്ടോയെന്നറിയാന്‍ ശങ്കരന്‍ തിരിഞ്ഞുനോക്കരുതെന്നുമായിരുന്നു നിബന്ധന, അഥവാ നോക്കിയാല്‍ ആ സ്ഥലത്ത് താന്‍ ഇരിപ്പുറപ്പിയ്ക്കുമെന്നും ദേവി പറഞ്ഞു.
Photo Courtesy: Yogesa
ദേവിയുടെ പാദസര കിലുക്കം
ഈ വ്യവസ്ഥ അംഗീകരിച്ച് ശങ്കരന്‍ മുമ്പിലായി നടന്നു. പിന്നില്‍ നടക്കുന്ന ദേവിയുടെ പാദസരത്തിന്റെ കിലുക്കമാണ് ദേവിയൊപ്പമുണ്ടെന്ന് ശങ്കരന് ഉറപ്പ് നല്‍കിക്കൊണ്ടിരുന്നത്. കുറച്ചുകഴിഞ്ഞപ്പോള്‍ പാദസരക്കിലുക്കം കേള്‍ക്കാതായി ദേവി പിന്നിലുണ്ടോയെന്നറിയാന്‍ തിടുക്കമായ ശങ്കരന്‍ നിബന്ധന ലംഘിച്ച് തിരിഞ്ഞുനോക്കി. ഇതോടെ ദേവി നേരത്തേ പറഞ്ഞതുപ്രകാരം ആ സ്ഥലത്ത് കുടിയിരിയ്ക്കുകയായിരുന്നുവത്രേ.
Photo Courtesy: Vinayaraj
ചതുർ ബാഹു
ഈ സ്ഥലമാണ് കൊല്ലൂരിലെ മൂകാംബികാ സന്നിധിയെന്നാണ് വിശ്വാസം. പിന്നീട് ശങ്കരന്‍ ആത്മലിംഗത്തിന് പിന്നിലായി ദേവിയെ പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ചതുര്‍ബാഹുവായ ദേവീരൂപമാണ് ഇവിടുത്തേത്.
Photo Courtesy: Yogesa
സുന്ദരമായ ക്ഷേത്രം
അപൂര്‍വ്വമായ പ്രകൃതിഭംഗിയാല്‍ ഇത്രയും സുന്ദരമായ ഒരു ക്ഷേത്രം ഇന്ത്യയില്‍ മറ്റൊന്നുണ്ടോയെന്നുതന്നെ സംശയമാണ്. പല പ്രശസ്ത ക്ഷേത്രങ്ങളിലും ലഭിയ്ക്കാത്ത വല്ലാത്തൊരു ഏകാന്തതയും ശാന്തതയും കൊല്ലൂരില്‍ അനുഭവിയ്ക്കാന്‍ കഴിയും.
Photo Courtesy: Yogesa
108 ശക്തി പീഠങ്ങൾ
നൂറ്റിയെട്ട് ശക്തിപീഠങ്ങളില്‍ വിശേഷസ്ഥാനമാണ് കൊല്ലൂര്‍ മൂകാംബികയ്ക്ക് നല്‍കുന്നത്. സിദ്ധി ക്ഷേത്രമായതിനാല്‍ ദേവിയുടെ മുന്നില്‍ നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം. ഇവിടെ എഴുത്തിനിരുത്തുന്ന കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നതങ്ങളിലെത്തുമെന്നും, ആദ്യത്തെ കലോപാസന ഇവിടെ നടത്തുന്ന കലാകാരന്മാര്‍ നൈപുണ്യം കൈവരിയ്ക്കുമെന്നുമെല്ലാം വിശ്വസിക്കപ്പെടുന്നു.
Photo Courtesy: Vinayaraj
മൂകാംബിക ക്ഷേത്രം
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കൊലാപുര ആദി മഹാലക്ഷ്മി ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്. മലനിരകള്‍ക്കും കാടിനും നടുവിലായിട്ടാണ് മൂകാംബികയുടെ വാസം. നവരാത്രികാലമാണ് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട സമയം. ഈ സമയത്ത് ഇവിടെ നന്നേ ഭക്തജനത്തിരക്കനുഭവപ്പെടാറുണ്ട്. ഈ സമയത്തെ ഇവിടത്തെ വിശേഷാല്‍ പൂജകളെല്ലാം കണ്ടിരിക്കേണ്ടതുതന്നെയാണ്.
Photo Courtesy: Ashok Prabhakaran
നവരാത്രി പൂജ
ശങ്കരപീഠത്തില്‍ നവാക്ഷരീകലശ പ്രതിഷ്ഠ നടത്തുന്നതാണ് നവരാത്രി പൂജയിലെ പ്രത്യേകത. പരമ്പരാഗതമായി ഈ പൂജ നടത്തിവരുന്ന കുടുംബങ്ങളിലെ വിവാഹിതരായ യുവതികള്‍ക്ക് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം വരെ ചെല്ലാന്‍ ഈ സമയത്ത് അവസരം ലഭിയ്ക്കുന്നത് പ്രത്യേകതയാണ്.
Photo Courtesy: Raghavendra Nayak Muddur
നവാക്ഷരീകലശം
നവരാത്രികാലത്താണ് വിദ്യാരംഭം കുറിയ്ക്കാനായി കുട്ടികളെത്തുന്നത്. മഹാനവമി ദിവസമാണ് നവാക്ഷരീകലശം സ്വയംഭൂ ലിംഗത്തില്‍ അഭിഷേകം ചെയ്യുന്ന വിശേഷ ചടങ്ങ് നടക്കുന്നത്. നവരാത്രി കാലത്ത് മൂകാംബികാ ദര്‍ശനത്തിന് അവസരമൊക്കുകയെന്നാല്‍ വലിയ ഭാഗ്യമാണെന്നാണ് കരുതപ്പെടുന്നത്.
Photo Courtesy: Ajaykuyiloor
ദേവിയുടെ അനുഗ്രഹം
എത്രതവണ നമ്മള്‍ യാത്രയ്‌ക്കൊരുങ്ങിയാലും ദേവിതന്നെ വിചാരിച്ചെങ്കില്‍ മാത്രമേ മുടക്കം കൂടാതെ ഭക്തര്‍ സന്നിധിയിലെത്തുകയുള്ളുവെന്നാണ് വിശ്വാസം.
Photo Courtesy: Yogesa
മറ്റു കാഴ്ചകൾ
അരിഷ്ണ ഗുണ്ടി വെള്ളച്ചാട്ടം, സര്‍വ്വജ്ഞപീഠമുള്ള കുടജാദ്രി, മൂകാംബിക വന്യജീവി സങ്കേതം തുടങ്ങി ഒട്ടേറെ ആകര്‍ഷണ ഘടകങ്ങളുണ്ട് കൊല്ലൂരില്‍. മൂകാംബിക ദര്‍ശനത്തിനൊപ്പം ഇതെല്ലാം കാണുകയും ചെയ്യാം.
Photo Courtesy: Vaikoovery
ഗരുഡ ഗുഹ
ഇസ്‌കോണിന് കീഴിലുള്ള പരശുരാമ ക്ഷേത്രത്തിനടുത്തായിട്ടാണ് ഗരുഡ ഗുഹയുള്ളത്. ഗരുഡന്‍ ഇവിടെ തപസ്സനുഷ്ഠിച്ചിട്ടുണ്ടെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും അടുത്തായിട്ടാണ് ഇത്. കൊല്ലൂരിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ് ഗരുഡ ഗുഹ.
അരിഷ്ണ ഗുണ്ടി വെള്ളച്ചാട്ടം
മൂകാംബിക വന്യജീവി സങ്കേതത്തിനുള്ളിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടമുള്ളത്. നടന്നു മലകയറിയെങ്കില്‍ മാത്രമേ ഇതിനടുത്ത് എത്താന്‍ കഴിയുകയുള്ളു. ഇവിടത്തെ വനംവകുപ്പ് അധികൃതരില്‍ നിന്നും അനുമതി വാങ്ങിവേണം യാത്ര തുടങ്ങാന്‍.
അരിഷ്ണ എന്ന പേര്
വെയില്‍ വെള്ളച്ചാട്ടത്തിലേയ്ക്ക് വന്നുവീഴുമ്പോഴുണ്ടാകുന്ന പ്രത്യേക മഞ്ഞ നിറത്തിന്റെ പേരിലാണ് ഇതിന് അരിഷ്ണയെന്ന് പേരുവന്നത്. അരിഷ്ണയെന്നാല്‍ മഞ്ഞളിന്റെ പോലെയുള്ള മഞ്ഞനിറമെന്നാണ് അര്‍ത്ഥം. വെയില്‍ വന്നുവീഴുമ്പോഴുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമാണ്. വേനല്‍ക്കാലത്തും മഞ്ഞുകാലത്തുമെല്ലാം ഒരുപോലെ മനോഹരമാണ് ഈ വെള്ളച്ചാട്ടം.
ബേലക്കല്ലു തീര്‍ത്ഥം
കൊല്ലൂരിലെ മറ്റൊരു മനോഹരമായ വെള്ളച്ചാട്ടമാണിത്. ട്രിക്കിങില്‍ താല്‍പര്യമുള്ളവര്‍ക്കും വാട്ടര്‍ സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ളവര്‍ക്കുമെല്ലാം പറ്റിയ സ്ഥലമാണിത്.
മരണക്കട്ടെ
കുന്ദാപുരയില്‍ നിന്നും കൊല്ലൂരിലേയ്ക്ക് പോകുമ്പോള്‍ പതിനാറു കിലോമീറ്റര്‍ പിന്നിട്ടാല്‍ മരനക്കട്ടെയില്‍ എത്താം. ഏറെ ക്ഷേത്രങ്ങളുള്ള സ്ഥലമാണിത്. പുരാതനമായ ബ്രഹ്മലിംഗേശ്വര ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
മരണക്കട്ടെ; ദേവിയുടെ മരണ ഹോമം
തന്നെ തപസുചെയ്ത കോലമഹര്‍ഷിയെ ശല്യം ചെയ്ത മൂകാസുരനെ വധിച്ച ദേവി മൂകാസുരവധം കഴിഞ്ഞ് മരണ ഹോമം നടത്തിയത് ഇവിടെവച്ചാണെന്നാണ് ഐതീഹ്യം. ഈ ക്ഷേത്രം കിഴക്കോട്ട് അഭിമുഖമായിട്ടാണ് ഇരിയ്ക്കുന്നത്. എന്നാല്‍ ശ്രീകോവില്‍ വടക്കിന് അഭിമുഖമായിട്ടാണ്.
മരണക്കട്ടെ; വടയക്ഷി
വടയക്ഷി, ദ്വാരപലകര്‍ എന്നീ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ബ്രഹ്മലിംഗേശ്വര, ശ്രീ ഹൈഗ്ലുലി, ഹുളി ദേവരു, ചിക്കമ്മ, പരിവാരം തുടങ്ങിയവരാണ് ഇവിടത്തെ പ്രധാന ദേവകള്‍. മകരസംക്രാന്തിയും, രഥോത്സവവുമാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. കാലത്ത് 6 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ക്ഷേത്രനട തുറക്കും, പിന്നീട് വൈകീട്ട് 3 മണിയ്ക്ക് തുറന്നാല്‍ 9 മണിവരെ ദര്‍ശനത്തിന് സമയമുണ്ട്.
മസ്തികട്ടെ
കൊല്ലൂര്‍ യാത്രക്കിടെ സമയമുണ്ടെങ്കില്‍ സന്ദര്‍ശിയ്ക്കാവുന്ന സ്ഥലമാണ് മസ്തികട്ടെ, വനദേവതാക്ഷേത്രമാണ് ഇത്. കെട്ടിപ്പൊക്കിയ ക്ഷേത്രമോ മേല്‍ക്കൂരയോ ഒന്നുമില്ലാതെയാണ് ഇവിടുത്തെ പ്രതിഷ്ഠ.
മസ്തികട്ടെ; പൂജകൾ
ഒരു പൂജാരിയെത്തി ദിവസം പൂജകള്‍ നടത്തുന്നുണ്ട്. കുട്ടികള്‍ക്കുണ്ടാകുന്ന ചില പ്രത്യേക രോഗങ്ങളെല്ലാം മാറാന്‍ ഇവിടെവന്നു പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. തൊട്ടില്‍, കമുകിന്‍ പൂക്കുല, വള, മണി, തുടങ്ങിയവയാണ് ദേവിയ്ക്ക് ഇഷ്ടപ്പെട്ട കാണിക്കകള്‍. മനോഹരമായ പ്രകൃതിയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
Photo Courtesy: Neinsun
മൂകാംബിക വന്യജീവി സങ്കേതം
241 സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന സ്ഥലമാണ് മൂകാംബിക വന്യജീവി സങ്കേതം. ഇതിനടുത്തായിട്ടാണ് ശരാവതി വാലി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. നിത്യഹരിത മരങ്ങളേറെയുള്ള ഈ വനം എല്ലാകാലത്തും പച്ചപ്പുള്ളതാണ്. പലതരത്തില്‍പ്പെട്ട മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രമാണിത്. മാര്‍ച്ച് - നവംബര്‍ കാലഘട്ടമാണ് വന്യജീവി സങ്കേതം സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സ്ഥലം. ട്രിക്കിങിനും ക്യാംപിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.
Photo Courtesy: Rayabhari