പാട്ടുപാടി വിളിക്കുന്ന നാട്
കോങ്തോങിനെ വിശേഷിപ്പിക്കുന്നത് തന്നെ പാട്ട്പാടി വിളിക്കുന്ന നാട് എന്നാണ്. പേരിനു പകരം ഇവിടെ എല്ലാവര്‍ക്കും സ്വന്തമായി ഓരോ ഈണങ്ങളുണ്ട്. അതുകൊണ്ടുതന്നെ എല്ലായ്പ്പോഴും ഇവിടെ ചൂളംവിളികളുടെയും മൂളിപ്പാട്ടിന്‍റെയും ബഹളം തന്നെയായിരിക്കും. ദേഷ്യപ്പെടുന്നതും സ്നേഹിക്കുന്നതും ബഹളം വയ്ക്കുവാനുമെല്ലാം ഓരോ ഈണത്തെ കൂട്ടുപിടിക്കന്നത് എന്ത് രസകരമായിരിക്കും.
പേരുചോദിച്ചാല്‍ പാട്ടുമൂളും
എല്ലാവര്‍ക്കും പാട്ടുപേര് ആയതുകൊണ്ടുതന്നെ വളരെ സരകരമാണ് ഇവിടെ എത്തിച്ചേര്‍ന്നാല്‍. സ്വന്തമായി ഈണങ്ങളുള്ള ഇവരോട് പേരുചോദിക്കുമ്പോള്‍ ഈ ഈണം പാടി അല്ലെങ്കില്‍ മൂളിക്കേള്‍പ്പിക്കും. ഗ്രാമത്തിലെ എല്ലാവര്‍ക്കും സ്വന്തമായി ഇതുപോലെ ഈണമുണ്ട്. ഇവിടുത്തെ എഴുന്നൂറോളം വരുന്ന ആളുകള്‍ക്കും ഇത്തരത്തില്‍ സ്വന്തമായി ഓരോ ഈണങ്ങളുണ്ട്. ഒരിക്കലും ഒരാളുടെ ഈണം മറ്റൊരാള്‍ക്കു കാണില്ല. വിസിലിങ് വില്ലേജ് എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ,
പ്രകൃതിയില്‍ നിന്നുള്ള സ്വരങ്ങള്‍
ഒരു കുഞ്ഞ് ജനിക്കുന്നതോടുകൂടി അമ്മയാണ് ആ കുഞ്ഞിനായി ഒരു ഈണം തയ്യാറാക്കുന്നത്. അമ്മയുടെ ഹൃദയത്തില്‍ നിന്നുള്ള ഈണമാണിതെന്നാണ് ഇവിടുത്തെ വിശ്വാസം. ഈ ഈണത്തിനായി പ്രകൃതിയെ തന്നെയാണ് ഇവര്‍ ആശ്രിയിക്കുന്നത്. കാറ്റു മൂളുന്നതും അരുവികള്‍ ഒഴുകുന്നതും മഴ പെയ്യുന്നതും ഒക്കെയുള്ല സ്വരങ്ങള്‍ ഇവര്‍ പേരിനായി തിരഞ്ഞെടുക്കാറുണ്ട്. കുറച്ചു നാളുകളായി ഇന്‍റര്‍നെറ്റ് വിപ്ലവവും മൊബൈല്‍ ഫോണുമൊക്കെ വ്യാപകമായതിനു ശേഷം ബോളിവുഡ് സിനിമകളുടെ ടോണില്‍ പേരുകളുണ്ട്.
പുറത്തുള്ളവര്‍ക്കായി മറ്റൊരു പേര്
ഈണത്തെ പിന്തുയരുക എന്നത് പുറത്തുള്ലവര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ്. അതുകൊണ്ടുതന്നെ മിക്കവര്‍ക്കും പുറത്തുള്ള ആളുകള്‍ക്കായി മറ്റൊരു പേരു കൂടി കാണും. വിളിക്കുവാന്‍ എളുപ്പമുള്ള ഒന്നായിരിക്കും അത്. യുനൈസ്കോ പൗതൃകനഗരമായി അംഗീകരിച്ച കോങ്തോങ് ഗ്രാമം കൂടിയാണിത്
സംസ്കാരത്തിന്‍റെ പ്രതീകം
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തുടങ്ങിവച്ച ഈ രീതി തങ്ങളുടെ സംസ്കാരത്തിന്റെ പ്രതീകമായാണ് ഈ ഗ്രാമത്തിലുള്ളവര്‍ കാണുന്നത്. ഖാസി വിഭാഗക്കാരാണ് ഈ ആചാരം തുടരുന്നത്. ജിംഗ്രവെയ് ലോബെ എന്ന പേരിലാണ് ഈ ആചാരം അറിയപ്പെടുന്നത്. ഗോത്ര വനിതയുടെ സംഗീതം എന്നാണു ഈ പദത്തിന് അർഥം. മറ്റു ഗോത്രങ്ങളില്‍ നിന്നും അവരുടെ രീതികളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ സ്വത്തവകാശം സ്ത്രീകള്‍ക്കാണ്. അവരെ വിവാഹം കഴിക്കുന്നതിലൂടെ സ്ത്രീകളുടെ സ്വത്തില്‍ പുരുഷന്മാര്‍ അവകാശികളായി മാറും.
വലിയ കൃഷിയിടങ്ങളുള്ള ഇവിടെ അക്കാലത്ത് ആളുകളെ വിളിക്കുവാന്‍ വേണ്ടിയായിരിക്കണം ഈ പാട്ടുരീതി തുടങ്ങിവെച്ചതെന്നാണ് കരുതപ്പെടുന്നത്. കൃഷിയിടത്തില്‍ ആയിരിക്കുമ്പോള്‍ ജോലിയെടുക്കുന്നതിനൊപ്പം സംസാരിക്കുവാന്‍ ഈ രീതി അവരെ സഹായിച്ചിരുന്നു.
കോങ്തോങ്
കാടുകളാലും മലകളാലും ചുറ്റിക്കിടക്കുന്ന ശാന്തസുന്ദരമായായ നാടാണ് കോങ്തോങ്. വനത്തെയും കന്നുകാലി വളര്‍ത്തലിനെയും ആശ്രയിച്ചാണ് ഇവിടുള്ളവര്‍ ജീവിക്കുന്നത്. തീര്‍ത്തും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ഒരു ജീവിത ശൈലിയാണ് ഇവിടുള്ളവര്‍ സ്വീകരിക്കുന്നത്. മുളയും തടിയും കൊണ്ടുള്ള നിര്‍മ്മാണവും ചൂലു നിര്‍മ്മാണവുമെല്ലാം ഇവര്‍ വരുമാനത്തിനായി ഉപയോഗിക്കാറുണ്ട്.
എത്തിച്ചേരുവാന്‍
ഖാസി മലയിടുക്കുകളില്‍ ആണ് കോങ്തോഹ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഷില്ലോങ്ങില്‍ നിന്നും 53.4 കിലോമീറ്റര്‍ ദൂരം ഇവിടേക്ക് യാത്രയുണ്ട്. ചിറാപുഞ്ചി വഴിയാണെങ്കില്‍ 22 കിലോമീറ്റര്‍ ഉള്ളിലേക്ക് സഞ്ചരിക്കണം. നേരത്തേ വഴികള്‍ വരുന്നതിനു മുന്‍പ് മണിക്കൂറുകള്‍ നടന്നു മാത്രമേ ഇവിടെ എത്തിച്ചേരുവാന്‍ സാധിച്ചിരുന്നുള്ളൂ.