അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോർച്ചുഗീസുകാർ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേർന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുൻപുള്ള ഇന്ത്യ. എന്നാൽ കാലമിത്ര കഴിഞ്ഞിട്ടും അതിൽ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോർച്ചുഗീസുകാരുടെ കീഴിൽ വർഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിർത്തുന്ന ഇടം. പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോർലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കോട്ട കെട്ടി സംരക്ഷിച്ച കോർലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം...
കോട്ടകൾ കൊണ്ട് കഥയെഴുതിയ മഹാരാഷ്ട്രയിലെ 350 കോട്ടകളിൽ ഒന്നാണ് കോർലായ് കോട്ട. കടൽത്തീരത്തായി നിലകൊള്ളുന്ന കോട്ടകളിൽ പ്രധാനപ്പെട്ട ഒന്നാണിത്. അലഹബാദ് സുൽത്താന്മാരുടെ അനുമതിയോടെ 1521 ലാണ് പോർച്ചുഗീസുകാർ ഈ കോട്ട നിർമ്മിക്കുന്നത്. റേവൻഡ ഉൾക്കടലിനെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇവിടെ കോട്ട വരുന്നത്. നിർമ്മിച്ച പോർച്ചുഗീസുകാർ തന്നെ ചതിയിലൂടെ ഇത് കൈവശപ്പെടുത്തുകയായിരുന്നു. പിന്നീട് അവർ ഇത് സംരക്ഷിക്കുവാൻ ആവശ്യത്തിന് പട്ടാളക്കാർ ഇല്ലാത്ത സമയത്ത് പ്രധാന ഗോപുരം ഒഴികെയുള്ള ഭാഗങ്ങൾ തീയിട്ടു നശിപ്പിച്ചു.
കോട്ട നശിപ്പിക്കപ്പെട്ട് കഴിഞ്ഞ് ഇവിടം സന്ദർശിച്ച മിക്ക ചരിത്രകാരന്മാരും ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ കോട്ടകളിൽ ഒന്ന് എന്നാണ്.
പിന്നീട് ഇതിൻറെ ചിലഭാഗങ്ങള്‍ ഒക്കെ പുനർ നിർമ്മിച്ചിരുന്നു. കോട്ടയ്ക്കുള്ളിലെ ദേവാലയം ഞായറാഴ്ചകളിൽ ആരാധനയ്ക്കായി കാലങ്ങളോളം തുറന്നുകൊടുത്തിരുന്നു.
മഹാരാഷ്ട്രയിലെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ് ഇന്ന് ഈ കോട്ട. യതാർഥ കോട്ടയുടെ മിക്ക ഭാഗങ്ങളും ഇന്നിവിടെ കാണാനില്ല. എന്തുതന്നെയായാലും അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറം കോട്ടയുടെ മതിലുകൾക്കുള്ളില്‍ നിലനിൽക്കുന്നത് ദേവാലയത്തിന്റെ കുറച്ച് ഭാഗങ്ങളാണ്. പോർച്ചുഗീസ് ശൈലിയിലാണ് ദേവാലയം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗങ്ങൾ ഇന്നും ഇവിടെ കാണാം.
അറബിക്കടലിൻറെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് കോർലായ് കോട്ടയിൽ നിന്നും കാണുവാൻ സാധിക്കുന്നത്. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും കിഴക്ക് ഭാഗത്ത് രേവണ്ട ക്രീക്കുമാണ് ഇവിടെ നിന്നും കാണാൻ സാധിക്കുക. കൂടാതെ കോർലായ് എന്ന മത്സ്യബന്ധന ഗ്രാമത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങളും ഇവിടെ നിന്നും ലഭിക്കും. കോട്ടയിലെത്തുന്നവര്‍ ഇവിടുത്തെ സൂര്യാസ്തമയം കൂടി കണ്ടതിനു ശേഷം മാത്രമേ പോകാറുള്ളൂ. അതിരാവിലെയാണ് എത്തുന്നതെങ്കിൽ സൂര്യോദയയം കാണാൻ ശ്രമിക്കാം.
കോട്ട കഴിഞ്ഞാൽ ഇവിടെ കാണേണ്ടത് ലൈറ്റ് ഹൗസാണ്. രാവിലെ 9.00 മുതലാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോട്ടയുടെയും ചുറ്റിലുമുള്ള കടലിന്റെയും മനോഹര ദൃശ്യങ്ങള്‍ ഇവിടെ നിന്നും പകര്‍ത്താം.
അലിബാഗ് എന്ന പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തിനോട് ചേർന്നാണ് കോർലായ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കോർലായിൽ എത്തണമെങ്കിൽ ആദ്യം അലിബാഗ് ബസ്റ്റാൻഡിൽ എത്തണം. അവിടെ നിന്നും കോർലായ്ക്ക് ബസ് പിടിക്കാം. ബസ് റൂട്ട് ചെന്നവസാനിക്കുന്നത് ലൈറ്റ് ഹൗസിനു മുന്നിലാണ്. കോട്ടയ്ക്കുള്ളിലേക്ക് കടക്കുവാൻ ഒന്നിലധികം കവാടങ്ങളുണ്ട്. തുറമുഖത്തിനു സമീപത്തു നിന്നും ഇവിടേക്ക് കടക്കുന്നതാണ് മികച്ചത്.
എത്തിച്ചേരാൻ
മുംബൈയിൽ നിന്നും 120 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.ഏകദേശം നാലു മണിക്കൂർ സമയമാണ് ഇവിടേക്ക് വരാനായി എടുക്കുക. അലിബാഗിനും കാശിദിനും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുക. മുംബൈയിൽ നിന്നുള്ള സഞ്ചാരികളാണ് ഇവിടെ അധികവും എത്തുന്നത്. അലിബാഗിൽ നിന്നും ഇവിടേക്ക് 22 കിലോമീറ്റർ ദൂരമുണ്ട്.
എവിടെ താമസിക്കാം
സ്വകാര്യ റിസോർട്ടുകളും മറ്റും ഇവിടെയ വാടകയ്ക്ക് ലഭിക്കും, എന്നാൽ കോട്ടയിൽ നിന്നും ഏകദേശം 30 മിനിട്ട് അകലെ മാത്രമെ മികച്ച രീതിയിലുള്ള താമസ സൗകര്യങ്ങൾ ലഭിക്കുകയുള്ളൂ. ഗോവൻ രീതിയിലും പോർച്ചുഗീസ് രീതിയിലും നിർമ്മിക്കപ്പെട്ടിട്ടുള്ള പുരാതന ഭവനങ്ങളാണ് ഇവിടെ സഞ്ചാരികളുടെ താമസത്തിനു ലഭ്യമായിട്ടുള്ളത്.
കോർലായെ ഏറ്റവും സുന്ദരിയായി കാണുന്ന സമയം മഴക്കാലം കഴിഞ്ഞാണ്. അങ്ങിങ്ങായി തളിർത്തു നിൽക്കുന്ന പുല്ലുകളും നിറങ്ങളാൽ തിളങ്ങുന്ന ആകാശവും കടലിൻറെ കാഴ്ചയും മേഘങ്ങളും ഒക്കെ കാണുവാൻ പറ്റിയ സമയമാണിത്. സെപ്റ്റംബർ, ഒക്ടോബർ സമയത്ത് ഇവിടേക്കുള്ള യാത്രകൾ പ്ലാൻ ചെയ്യാം,
കോർലായിലെ ഗ്രാമങ്ങൾ
പതിറ്റാണ്ടുകളോളം വിദേശാധിപത്യത്തിനു കീഴിൽ കഴിഞ്ഞതിന്റെ അടയാളങ്ങൾ ഇവിടുത്തെ ഗ്രാമങ്ങളിൽ ഇന്നും ബാക്കി കാണാൻ സാധിക്കും. വീടിന്റെ നിർമ്മിതിയിൽ മുതൽ അടിച്ചിരിക്കുന്ന പെയിന്റിലും വിളമ്പുന്ന ഭക്ഷണത്തിലും വരെ ഇതറിയാം. അടുത്തുള്ള ഇടങ്ങളിൽ മറാത്തിയും കൊങ്കിണിയും ഒക്കെ സംസാര ഭാഷയായിട്ടുണ്ടെങ്കിലും ഇവിടുത്തെ പോർച്ചുഗീസ് ഭാഷയെ അതൊന്നും തീരെ ബാധിച്ചിട്ടില്ല എന്നു വേണം പറയുവാൻ.