പാൽക്കാരൻ ചിക്കൻ...വീരപ്പൻ ചിക്കൻ... പോരാത്തതിന് ഉണ്ടക്കണ്ണൻ ദോശയും ബാഹുബലി ബർഗറും...പറഞ്ഞു വരുന്നത് ഏതെങ്കിലും ഗുണ്ടാസംഘത്തിലെ ആളുകളെക്കുറിച്ചല്ല. കോട്ടയത്തിന്റെ നാവിൽ ഒരു കപ്പലുതന്നെ ഓടിക്കുവാനെത്തുന്ന കോട്ടയം ഫൂഡ് ഫെസ്റ്റിവലിനെത്തുന്ന വ്യത്യസ്ത രുചികളെക്കുറിച്ചാണ്. പേരിൽ തോന്നില്ലെങ്കിലും തനി നാടൻ വിഭവങ്ങളും വിദേശ രുചികളും ഒക്കെ കോട്ടയംകാരെ പരിചയപ്പെടുത്തുന്ന കോട്ടയം ഫൂഡ‍് ഫെസ്റ്റിവലിന് ജനുവരി 22ന് തുടക്കമാവും. കോട്ടയം റബർ ടൗൺ റൗണ്ട് ടേബിളിന്റെ നേതൃത്വത്തിൽ നാഗമ്പടം മൈതാനിയിൽ നടക്കുന്ന ഫൂഡ് ഫെസ്റ്റിവൽ ജനുവരി 26 വരെ നീണ്ടു നിൽക്കും.
പേരിൽ മാത്രമല്ല..രുചിയിലും
പേരിലെ കൗതുകം മാത്രമല്ല, രുചിയിലെ കൗതുകവും കൂടിയാണ് ഇവിടേക്ക് ഭക്ഷണ പ്രിയരെ ആകർഷിക്കുന്നത്. 330 ൽ അധികം വ്യത്യസ്ത രുചികളാണ് ഇവിടുത്തെ 48 സ്റ്റാളുകളിലായി ഒരുങ്ങുന്നത്. ദോശ, ചിക്കൻ, ബർഗർ തുടങ്ങിയ മലയാളി രുചികൾ മാത്രമല്ല, ജാപ്പനീസ്, റഷ്യൻ, ഫ്രഞ്ച്, ചൈനീസ്, അഫ്ഗാൻ രുചികളും ഇവിടെ എത്തും.
ചിക്കൻ പൊട്ടിത്തെറിച്ചത്, പാൽക്കാരൻ ചിക്കൻ,വാരപ്പൻ ചിക്കൻ, ബാഹുബലി ബർഗർ തുടങ്ങിയവയും ദോശയിലെ വെറൈറ്റിയായി ഉണ്ടക്കണ്ണൻ ദോശ, കോട്ടയം കുഞ്ഞച്ചൻ ദോശ,കുട്ടിച്ചാത്തൻ ദോശ, ലുട്ടാപ്പി ദോശ, ലജ്ജാവതി ദോശ തുടങ്ങി കിടിലൻ രുചികൾ ഇവിടെ പരീക്ഷിക്കാം.
നാഗമ്പടം മൈതാനിയിൽ ജനുവരി 22 മുതല്‍ 26 വരെ വൈകിട്ട് 4.00 മുതൽ രാത്രി 10.30 വരെയാണ് മേള നടക്കുന്നത്. ഭക്ഷണ മേളയോടൊപ്പം തന്നെ കുട്ടികൾക്കുള്ള കളി സ്ഥലവും വാഹന പ്രദർശനവും സജ്ജമാക്കിയിട്ടുണ്ട്. മേളയുടെ എല്ലാ ദിവസങ്ങളിലും വൈകിട്ട് ബാൻഡ് ഉൾപ്പെടെയുള്ള കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
തുടർച്ചയായി 29-ാം വർഷമാണ് കോട്ടയം റബർ ടൗൺ റൗണ്ട് ടേബിളിൻറെ നേതൃത്വത്തിൽ ഇവിടെ ഫുഡ് ഫെസ്റ്റ് നടത്തുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്.