കഴിഞ്ഞ രണ്ടുമൂന്നു ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ മലരിക്കലിലെ ആമ്പല്‍ കാഴ്ചകളാണ്. ആമ്പല്‍ പാടത്തിനു നടുവിലൂടെ തോണിയിലൂടെയുള്ള യാത്രയും പൂക്കളുടെ നടുവിലെ ഫോട്ടോയെടുപ്പും എല്ലാമായി വന്നവരെല്ലാം ആസ്വദിച്ച ദിനങ്ങളായിരുന്നു ഇത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇവിടെ സന്ദര്‍ശനത്തിന് എത്തിയിരുന്നു.
എന്നാലിതാ, മലരിക്കല്‍ പ്രദേശത്ത് കൊവിഡ് വ്യാപനം അധികമായതോടെ ഇവിടേക്ക് സഞ്ചാരികള്‍ക്ക് താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നതു വരെ വിലക്ക് നീണ്ടുനിന്നേക്കും
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തിത്തുടങ്ങിയതോടെ പ്രദേശത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. വള്ളത്തൊഴിലാളികള്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്
13-ാം വാര്‍ഡില്‍ കൊവിഡ് രൂക്ഷവ്യാപനമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിലവിലെ നടപടി.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായാണ് ആമ്പല്‍ വസന്തം ആളുകളുടെ ഇടയില്‍ ഇത്രയം ശ്രദ്ധ നേടുന്നത്. സാമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളിലൂടെയാണ് പ്രദേശം പ്രസിദ്ധമാകുന്നത്. ഏക്കറുകണക്കിന് പാടപ്രദേശത്താണ് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി ആമ്പല്‍പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത്. രണ്ടു നെല്‍കൃഷികള്‍ തമ്മിലുള്ള ഇടവേളയിലാണ് പാടത്ത് ആമ്പല്‍ പൂവിടുന്നത്. കൃഷി തുടങ്ങുമ്പോള്‍ ഇത് മുഴുവനും നശിപ്പിക്കുയാണ് ചെയ്യുന്നത്.
കോട്ടയം ജില്ലയിൽ കുമരകത്തിന് സമീപത്താണ് മലരിക്കൽ സ്ഥിതി ചെയ്യുന്നത്. കോട്ടയം ഇല്ലിക്കൽ കവലയിൽ നിന്നും തിരുവാർപ്പ് റോഡിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് വഴി കാഞ്ഞിരം പാലം കയറി ഇറങ്ങിയാൽ മലരിക്കലിൽ എത്താം.
കോട്ടയത്തെ അല്ലിയാമ്പൽ കടവ് തേടിയൊരു യാത്ര!
ഭാരതത്തിന്‍റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങള്‍.. തെക്കേ ഇന്ത്യയില്‍ തുടങ്ങി വടക്കു കിഴക്കന്‍ ഇന്ത്യ വരെ!