പത്തനംതിട്ട ചുട്ടിപ്പാറയുടെ മുഖം മാറുകയാണ്. ചുറ്റുമുള്ള നഗരം വികസിക്കുമ്പോഴും ഒരു പച്ചത്തുരുത്തായി നിലനിൽക്കുന്ന ചുട്ടിപ്പാറയിൽ ഉയരുവാൻ പോകുന്നത് രാജ്യത്തെ ഏറ്റവും വലിയ അയ്യപ്പ ശില്പം.25 കോടി രൂപ ചിലവില്‍ നിർമ്മിക്കുവാൻ പോകുന്ന ഈ ശില്പം 34 കിലോ മീറ്റർ അകലെ നിന്നുപോലും കാണുവാൻ സാധിക്കുമെന്നാണ് സംഘാടകർ പറയുന്നത്. 133 അടി ഉയരവും 66 മീറ്റർ ചുറ്റളവിലും ആയിരിക്കും വിഗ്രഹത്തിന്റെ നിർമ്മാണം.
പന്തളത്തു നിന്നു കാണാം
അയ്യപ്പന്റെ ജന്മഗ്രഹം സ്ഥിതിചെയ്യുന്ന നാടായ പന്തളത്തു നിന്നു നോക്കിയാൽ പോലും കാണുവാൻ സാധിക്കുന്നതായിരിക്കും വിഗ്രഹം. യോഗനിദ്രയിലായിരിക്കുന്ന അയ്യപ്പന്റെ രൂപമാണ് ഇവിടെ നിർമ്മിക്കുന്നത്. കോൺക്രീറ്റിൽ തയ്യാറാക്കുന്ന ശിപ്പത്തിന്‍റെ ഭാഗമായി കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറുടെ മാതൃകയിൽ അയ്യപ്പ ചരിതം പറയുന്ന മ്യൂസിയം,പന്തളം കൊട്ടാരത്തിന്റെ മാതൃക,പമ്പ, അഴുത നദികളുടെ വിവരണങ്ങള്‍, വാവരുസ്വാമിയുടെ പ്രതിമ തുടങ്ങിയവയും നിർമ്മിക്കും.
ചുട്ടിപ്പാറ മഹാദേവ ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിൽ, വിശ്വാസികളുടെ കൂട്ടായ്മ രൂപീകരിച്ച് ധനസമാഹരണം നടത്തി നിർമ്മിക്കുവാനാണ് പദ്ധതി. ചുട്ടിപ്പാറ ക്ഷേത്രത്തിനു കീഴിലാണ് സ്ഥലം വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയായ തിരുവനന്തപുരം ആഴിമലയിലെ പ്രതിമ നിർമ്മിച്ച ശിൽപി ദേവദത്തന്റെ നേതൃത്വത്തിലാകും അയ്യപ്പ ശിൽപ്പത്തിന്റെ നിർമ്മാണം.
പത്തനംതിട്ടയുടെ ഭംഗി
പത്തനംതിട്ട നഗരത്തിന്‍റെ ഏറ്റവും ഭംഗിയുള്ള കാഴ്ചയാണ് ചുട്ടിപ്പാറ നല്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 400 ഉയരത്തില്‍ നഗരത്തിൽ തന്നെയാണ് ഇവിടമുള്ളത്. പത്തനംതിട്ടയുടെ മൊത്തത്തിലൊരു കാഴ്ച ഇവിടെ നിന്നാൽ ആസ്വദിക്കാം.
പത്തനംതിട്ടക്കാർ തങ്ങളുടെ വൈകുന്നേരങ്ങൾ ചിലവഴിക്കുവാൻ തിരഞ്ഞെടുക്കുന്ന ചുട്ടിപ്പാറ കാണുമ്പോൾ കയറ്റം സാധ്യമാണോ, ബുദ്ധിമുട്ടായിരിക്കില്ലേ എന്നൊക്കെ തോന്നുമെങ്കിലും അധികം ആയാസമില്ലാതെ കയറുവാൻ പറ്റിയ ഇടമാണിത്. കുത്തനെയുള്ള പടികളാണ് മുകളിലേക്ക് കയറുവാനുള്ളത്. എന്നാൽ ഏറ്റവും മുകളിൽ വരെ ഈ പടികളില്ലതാനും. നഗരത്തിന്റെ തിരക്ക് ഒരുതരിപോലും അലോസരപ്പെടുത്താത്ത ഇവിടം ശാന്തമായി സമയം ചിലവഴിക്കുവാൻ പറ്റിയ സ്ഥലം കൂടിയാണ്. അച്ചൻ കോവിലാർ ഒഴുകുന്ന വഴി ഇവിടെ നിന്നു ആസ്വദിക്കാം.
രാമായണ കഥകളുമായി വളരെ ചേർന്നു നിൽക്കുന്നതാണ് ചുട്ടിപ്പാറ. ശരിക്കും മൂന്ന് പാറകളുടെ ഒരു കൂട്ടമാണ് ചുട്ടിപ്പാറ. ചേലവിരിച്ചപാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നിവയാണ് ഈ പാറക്കൂട്ടങ്ങൾ. എന്നാൽ താഴെ നിന്നു നോക്കിയാൽ മൂന്നു പാറകൾ ഇവിടെയുള്ളതായി മനസ്സിലാകില്ല. കയറിമുകളിൽ ചെല്ലുമ്പോഴേ മൂന്നാമത്തെ പാറയുടെ കാഴ്ച കാണുവാൻ സാധിക്കു. ചേലവിരിച്ചപാറയിലാണ് വനവാസക്കാലത്ത് ഇവിടെ എത്തിയ സീതാദേവി തന്റെ വസ്ത്രങ്ങൾ (ചേല) ഉണക്കുവാൻ വിരിച്ചിട്ടതെന്നാണ് വിശ്വാസം. വസ്ത്രം ഉണക്കുവാനിട്ടിരുന്ന പോലത്തെ പാടുകൾ ഇന്നും ഈ പാറയിൽ കാണാം.
കാറ്റാടിപ്പാറയിൽ പേരുപോലെ തന്നെ എപ്പോഴും കാറ്റാണ്. ഹനുമാൻ വിശ്രമിച്ചിരുന്നത് ഇവിടെയാണെന്ന വിശ്വാസത്തിൽ ഇതിനെ ഹനുമാന്‍ പാറ എന്നും പറയുന്നു. ഹനുമാന്റെ സാന്നിധ്യം ഉള്ളതിനാൽ അദ്ദേഹത്തിന്റ് പിതാവായ വായൂ ഭഗവൻ ഹനുമാനെ കാത്ത് ഇവിടെ നിൽക്കുന്നതാണന്നും പറയപ്പെടുന്നു. കാറ്റാടിപ്പാറയിൽ കാണുന്ന ഗുഹയിലാണ് സീത വസിച്ചതെന്നും ഇവിടെ വിശ്വസിക്കപ്പെടുന്നു.
പാറയ്ക്കു മുകളിലുള്ള മഹാദേവ ക്ഷേത്രമാണ് പ്രധാന ആകർഷണം. പലപ്പോഴായി രാമൻ ഇവിടെ വന്നിട്ടുണ്ടെന്നും ഇവിടെ സമയം ചിലവഴിച്ചിട്ടുണ്ടെന്നുമാണ് വിശ്വാസം. ഇവിടുത്തെ വിഗ്രഹം രാമൻ ആരാധിച്ചിരുന്നതായും വിശ്വാസമുണ്ട്. ചുട്ടിപ്പാറയ്ക്ക് നടുവിലെ മണിക്കിണറിലാവട്ടെ, വേനൽ എത്ര കടുത്താലും വെള്ളം വറ്റാറില്ല.
പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിനോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കും.
ഗതിമാറിയൊഴുകിയ അച്ചന്‍കോവിലാറിന്‍റെ തീരത്തെ ക്ഷേത്രം
കൊടൈക്കനാലും ഊട്ടിയും വേണ്ട..പത്തനംതിട്ടയ്ക്ക് പോരെ...കോടമഞ്ഞും മഴയും ആസ്വദിക്കാം