തിരക്കോടു തിരക്ക്
വർഷാവസാന ദിവസങ്ങളിലും പുതുവർഷാഘോഷത്തിനുമെല്ലാം ബജറ്റിൽ ഒതുങ്ങുന്ന യാത്രകൾ തിരയുന്നവരുടെ ലക്ഷ്യസ്ഥാനമാണ് ഊട്ടി. കുറഞ്ഞ ചിലവിൽ പോയി വരാം എന്നതും ഊട്ടി കാണുവാൻ അധികം പണം വേണ്ടായെന്നതും ഇവിടേക്ക് സാധാരണക്കാരായ സഞ്ചാരികളെ ആകർഷിക്കുന്നു. മാത്രമല്ല, ഇന്ത്യയിലെ പ്രധാനപ്പെട്ട കുടുംബ യാത്രാ ലക്ഷ്യസ്ഥാനം കൂടിയാണിത്.
കേരളത്തിൽ നിന്നു മാത്രമല്ല
ഊട്ടിയിലെത്തിയാൽ എവിടെയും മലയാളിസംഘങ്ങളെ കാണുവാൻ സാധിക്കും. കേരളം കൂടാതെ, തമിഴ്നാട്ടിലെ മറ്റു ജില്ലകൾ, കർണ്ണാടക, തുടങ്ങിയ ഇടങ്ങളിൽ നിന്നും യാത്രക്കാർ ഊട്ടി കാണുവാനായി എത്തുന്നു. പാക്കേജ് ടൂറുകളുടെ ഭാഗമായി വരുന്നവരോടൊപ്പം തന്നെ സ്വകാര്യ യാത്രകൾക്കായും ഊട്ടിയെ തിരഞ്ഞെടുക്കുന്നു.
PC:mugi jo/ Unsplash
മഞ്ഞുനിറഞ്ഞ പുലരികൾ
എപ്പോഴത്തെയും പോലെ ഡിസംബർ മാസം തുടങ്ങിയപ്പോൾ തന്നെ ഊട്ടിയിലെ തണുപ്പ് താഴേക്ക് പോന്നിരുന്നു. തണുപ്പു മാത്രമല്ല, മഞ്ഞുവീഴ്ചയു ഇപ്പോൾ പതിവായിട്ടുണ്ട്. ഇതുകൂടി ആസ്വദിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത്. വൈകുന്നേരമാകുമ്പോളേക്കുമിറങ്ങുന്ന തണുപ്പ് രാവിലെ വരെ നീണ്ടു നിൽക്കും. പുലർച്ചെ കടുത്ത കുളിരാണ് ഇപ്പോൾ ഊട്ടിയിൽ. പകൽ സമയങ്ങളിൽ ഇവിടെ 20-22 ഡിഗ്രിയും രാത്രിയിൽ 9 ഡിഗ്രി വരെയും ഇവിടെ അനുഭവപ്പെടാറുണ്ട്. ശൈത്യം അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തുന്ന സമയമാണ് ഡിസംബർ മാസവും ജനുവരിയുടെ തുടക്കവും.
PC:mugi jo/ Unsplash
കയറാം മേട്ടുപ്പാളയം-ഊട്ടി ടോയ് ട്രെയിനിൽ
കാഴ്ചകളെത്രയുണ്ടെന്നു പറഞ്ഞാലും ഊട്ടി യാത്രയുടെ ആകർഷണം എന്നും ഇവിടുത്തെ നീലഗിരി ട്രെയിന്‍ എന്നറിയപ്പെടുന്ന മേട്ടുപ്പാളയം-ഊട്ടി ടോയ് ട്രെയിൻ യാത്രയാണ്. യുനസ്കോയുടെ പൈതൃക ഇടങ്ങളിലൊന്നായ ഇത് 46 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്. 16 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 വളവുകൾ ൺന്നിവ കടന്ന് നാലര മണിക്കൂറാണ് ഒരു വശത്തേയ്ക്ക് യാത്ര പോകുവാനെടുക്കുന്ന സമയം. പെട്ടന്നു പ്ലാൻ ചെയ്തു പോകുന്ന യാത്രകളിൽ ഇതിന് ടിക്കറ്റ് ലഭിക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ യാത്രയ്ക്കായി ലഭ്യമാണ്. ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 600 രൂപയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 295രൂപയും റിസര്‍വ്വ് ചെയ്യാതെയുള്ള യാത്രകള്‍ക്ക് 15 രൂപയുമാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്
ഓ വാലി
പീക്ക് സമയമായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യാതെയുള്ള യാത്രകൾ മിക്കപ്പോഴും മടുപ്പിലായിരിക്കും അവസാനിക്കുക. അതുകൊണ്ടുതന്നെ ഈ സമയത്തെ ഊട്ടി യാത്രയിൽ അധികമാരും തിരഞ്ഞെടുക്കാത്ത സ്ഥലങ്ങളിലേക്ക് പോകാം. ഓ വാലി എന്ന ഓച്ചർലോണി വാലി മുതുമല നാഷണൽ പാർക്കിനും ന്യൂ അമരമ്പലം റിസർവ്ഡ് ഫോറസ്റ്റിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ഗൂഡല്ലൂർ ജില്ലയുടെ ഭാഗമാണിത്. ഒരു ദിവസം പൂർണ്ണമായും കണ്ടറിയുവാനുള്ള കാഴ്ചകൾ ഇവിടെയുണ്ടെങ്കിലും രാനിലെ വന്ന് വൈകിട്ട് അഞ്ച് മണിയോടു കൂടി തിരികെ മടങ്ങുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യാം.
PC:Justinjohngdr
ടൈഗർ ഹിൽ
ഊട്ടി യാത്ര വ്യത്യസ്തമാക്കുവാനുള്ള ഒരിടമാണ് ടൈഗർ ഹിൽ. ഊട്ടിയില്‍ നിന്നും ആറു കിലോമീറ്റര്‍ മാത്രം ദൂരമേ ഇവിടേക്ക് ഉള്ളുവെങ്കിലും ഊട്ടിയുടേതായ യാതൊരു വിധ തിരക്കും ബഹളങ്ങളും ഇവിടെ കാണുവാനില്ല. ഊട്ടിയിലെ ദൊഡ്ഡബേട്ടാ കൊടുമുടിയുടെ താഴ്വാരത്തിലാണ്
ഇവിടമുള്ളത്. സൂര്യോദയ കാഴ്ചകളോടെ ഇവിടുത്തെ സന്ദര്‍ശനം തുടങ്ങാം. 1905ലാണ് ബ്രിട്ടീഷുകാര്‍ നിർമ്മിച്ച കല്ലറയാണ് മറ്റൊരു ആകർഷണം.
അവലാഞ്ചെ
ഊട്ടി യാത്രയിൽ സന്ദര്‍ശിക്കുവാൻ പറ്റിയ മറ്റൊരിടമാണ് അവലാഞ്ചെ. ആയിരത്തിഎണ്ണൂറുകളിലുണ്ടായ ഒരു വലിയ ഹിമപാതത്തിന്റെ ഫലമായി രൂപപ്പെട്ട തടാകമാണിത് ഊട്ടിയിൽ നിന്നും 28 കിലോമീറ്റർ ദൂരെയാണിത്.