രണ്‍ഥംഭോർ ദേശീയോദ്യാനം
ഒരു കാലത്ത് രാജസ്ഥാനിലെ രാജാക്കൻമാരുടെ വേട്ടയാടൽ കേന്ദ്രങ്ങളിലൊന്നായിരുന്ന രൺഥംഭോർ ദേശീയോദ്യാനം ഇന്ന് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. 392 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഇവിടം ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ്. വ്യത്യസ്ത തരത്തിലുള്ള ജീവജാലങ്ങൾ അധിവസിക്കുന്ന ഇവിടെ പക്ഷി നിരീക്ഷണത്തിനായും ആളുകൾ എത്താറുണ്ട്. വൈൽഡ് ലൈഫിൽ താല്പര്യമുള്ളവർക്കായി കാട്ടിനുള്ളിലൂടെയുള്ള യാത്ര സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
PC- Ekabhishek
രൺഥംഭോർ കോട്ട
വന്യജീവി സങ്കേതം കഴിഞ്ഞാൽ ഇവിടെ കൂടുതലും ആളുകൾ സന്ദർശിക്കാനെത്തുന്ന ഇടം രൺഥംഭോർ കോട്ടയാണ്. രാജ്സഥാനിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കോട്ടകളിലൊന്നായ ഇത് വന്യജീവി സങ്കേതത്തിവുള്ളിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്. എട്ടാം നൂറ്റാണ്ടിൽ ചൗഹാൻ വംശത്തിൽപെട്ട രാജാക്കൻമാരാണ് ഇത് നിർമ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. അതിനുശേഷം ചൗഹാൻ വംശത്തിൽ നിന്നും ഭരണം മാറിയപ്പോൾ വ്യത്യസ്ത സമയങ്ങളിൽ നിരവധി രാജവംശങ്ങൾ കോട്ടയുടെ അധിപരായിരുന്നു. ചരിത്രം പറയുന്നതനുസരിച്ച് ബഹദൂർ ഷാ,ഫിറോസ് ഷാ തുഗ്ലക്,ഖുത്തബ്ബുദ്ദീൻ ഐബക്, അലാവുദ്ദീൻ ഖിൽജി തുടങ്ങിയ പലരും ഇവിടെ അക്രമിച്ചിട്ടുണ്ട് എന്നാണ്. മാധവ് ഛത്രി, ഹവേലി തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകർഷണങ്ങൾ.
PC- Farhan Khan
ഖാംന്ദർ കോട്ട
രണ്‍ഥംഭോർ കോട്ടയോടൊപ്പം തന്നെ എഴുതപ്പെടേണ്ട മറ്റൊരു കോട്ടയാണ് നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഖാംന്ദർ കോട്ട. ഈ കോട്ടയിൽ നിന്നും യുദ്ധം ചെയ്താൽ ആരും പരാജയപ്പെടില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നതിനാൽ ഇത് പിടിച്ചടക്കുവാൻ പല രാജാക്കൻമാരും പല രഹസ്യ നീക്കങ്ങളും നടത്തിയിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത്. ഇത്തരത്തിലുള്ള പല നിഗൂഢതകളും ക്ഷേത്രത്തിനുള്ളതിനാൽ ഒട്ടേറെ സന്ദർശകരാണ് ഓരോ ദിവസവും ഇവിടെ എത്താറുള്ളത്. തകർന്നു കിടക്കുന്ന ചുവരുകൾ ഇവിടെ നടന്നിട്ടുള്ള യുദ്ധങ്ങളുടെ സാക്ഷി പത്രമാണ്.
PC- kamlesh kumar mali
ചൗദ് മാതാ മന്ദിർ
സവായ് നഗരത്തിൽ നിന്നും 45 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചൗദ് മാതാ മന്ദിർ ഇവിടെ സന്ദർശിക്കേണ്ട മറ്റൊരു സ്ഥലമാണ്. രാജസ്ഥാനിലെ ഹിന്ദു വിശ്വാസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹം ബർവാഡയിൽ നിന്നും മഹാരാജാ ഭീംസിംഗ് നേരിട്ടു കൊണ്ടുവന്നതാണെന്നാണ് കരുതുന്നത്. രജ്പുത് രീതിയിൽ വെള്ള മാർബിളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.ചൗദ് മാതായെക്കൂടാതെ ഗണേശൻ, ഭൈരവൻ എന്നിവരെയും ഇവിടം പ്രതിഷ്ഠിച്ചിട്ടുണ്ട്. ഗണേഷ ചതുർഥി നാളിലാണ് ഇവിടെ ഏറ്റവും അധികം ഭക്തർ എത്തുന്നത്.
ചമത്കാർ മന്ദിർ
മുകളിൽ പറഞ്ഞ സ്ഥലങ്ങളെക്കൂടാതെ സന്ദർശിക്കാൻ പറ്റിയ മറ്റൊരിടമാണ് ചമത്കാർ മന്ദിർ. ജൈനമതത്തിന്റെ ആരാധനാലയമായ ഇവിടം ഒട്ടേറെ പ്രത്യേകതകളുള്ള ക്ഷേത്രമാണ്. ദൈവത്തിന്റെ നേരിട്ടുള്ള സന്ദേശം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ സധാരണയായി കർഷകർക്കാണത്രെ വെളിപാടുകൾ ലഭിക്കുന്നത്.വെളിപാടിൽ കാണുന്ന സ്ഥലം കുഴിച്ചു നോക്കുമ്പോൾ വിഗ്രഹങ്ങളും മറ്റും ലഭിക്കുമത്രെ. അങ്ങനെയാണ് ഇവിടം ഇന്നു കാണുന്ന ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം.