സഞ്ചാരികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിനു ശേഷം കൊല്ലം ജില്ലയിലെ സാമ്പ്രാണിക്കോടി വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശകർക്കായി തുറക്കുന്നു. ഏകദേശം അഞ്ച് മാസം നീണ്ടുനിന്ന അടച്ചിടലിനു ശേഷം ഡിസംബർ 23 മുതൽ സാമ്പ്രാണിക്കോടിയിൽ പ്രവേശനം അനുവദിക്കും. കർശനമായ നിയന്ത്രണങ്ങൾക്കു കീഴിൽ പരിമിത എണ്ണം സഞ്ചാരികൾക്കു മാത്രമായിരിക്കും പ്രവേശനം. നേരിട്ടുള്ള ടിക്കറ്റ് ഒഴിവാക്കി, ഓൺലൈൻ വഴി ബുക്കിങ് വഴി മാത്രമേ പ്രവേശനമുള്ളൂ. ഇതിനായുള്ള സൗകര്യങ്ങൾ ഉടനെ ഏർപ്പെടുക്കും. ഡിടിപിസിയ്ക്ക് ആയിരിക്കും പൂർണ്ണ നിയന്ത്രണം.
പ്രവേശനം രജിസ്റ്റർ ചെയ്ത ബോട്ടുകൾക്ക്
പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് ഡിടിപിസിയിൽ രജിസ്റ്റർ ചെയ്ത ബോട്ടുകൾക്ക് മാത്രമായിരിക്കും യാത്രക്കാരെ തുരുത്തിലേയ്ക്ക് കൊണ്ടുപോകുവാൻ അനുമതി ഉണ്ടായിരിക്കുന്നത്. നിലവിൽ . 52 ബോട്ടുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇൻഷുറൻസും ലൈസന്‍സും ഉൾപ്പെടെയുള്ള രേഖകൾ കൂടി കണക്കിലെടുക്കുമ്പോൾ സർവീസിനു പറ്റിയ ബോട്ടുകളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കാം.
ഒരേ സമയം 100 പേർക്ക് മാത്രം
തുരുത്തില്‍ പ്രവേശിക്കുവാൻ കഴിയുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കർശന നിയന്ത്രണങ്ങൾ ഉണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക. 15 മുതൽ 20 ബോട്ടുകൾക്കു വരെയാകും ഒരു ദിവസം തുരുത്തിലേക്ക് കടക്കുവാൻ അനുമതിയുണ്ടായിരിക്കുന്നത്. മാത്രമല്ല, ഒരേ സമയം 100 പേർക്ക് മാത്രം ആയിരിക്കും സന്ദർശന അനുമതിയുണ്ടാവുക. അനധികൃതമായി, ഓൺലൈൻ ബുക്കിങ് ഇല്ലാതെയും മറ്റും പ്രവേശിക്കുന്ന ആളുകൾക്കും ബോട്ടുകൾക്കും എതിരെ കർശന നടപടി സ്വീകരിക്കും.
നിലവിലെ നിർദ്ദേശമനുസരിച്ച് മൂന്നു സ്ഥലങ്ങളിൽ നിന്നു ആളുകളെ സാമ്പ്രാണിക്കോടിയിൽ എത്തിക്കുവാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുങ്ങുന്നത്. പ്രാക്കുളം കൂടാതെ കുരീപ്പുഴ ബോട്ട്ജെട്ടി, മൺറോതുരുത്ത് എന്നിവിടങ്ങളിൽനിന്നും ബോട്ട് സർവിസുകൾ ഉണ്ടാകും. പാർക്കിങ്ങിനുള്ള സൗകര്യങ്ങൾ തൃക്കരുവ പഞ്ചായത്തിന്റെമേൽനോട്ടത്തിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സാമ്പ്രാണിക്കോടി ടിക്കറ്റ് നിരക്ക്
150 രൂപയാണ് തുരുത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ജിഎസ്ടി ഉൾപ്പെടെയുള്ള നിരക്കാണിത്. നേരത്തെ, 100 രൂപയായിരുന്നു ടിക്കറ്റ്. ഒരാൾക്ക് 50 മിനിറ്റ് നേരം ഇവിടെ ചെലവഴിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് പുതിയതായി നടപ്പിലാക്കുകയെന്നാണ് സൂചന.
കഴിഞ്ഞ കുറച്ചുകാലം കൊണ്ട് സഞ്ചാരികൾ ഏറ്റെടുതത് വിനോദസഞ്ചാര കേന്ദ്രമാണ് സാമ്പ്രാണിക്കോടി. കൊല്ലം തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പ്രാക്കുളത്തിന്റെ തെക്കേയറ്റത്തുള്ള മുനമ്പാണ് സാമ്പ്രാണിക്കോടി അഷ്ടമുടിക്കായലിന്‍റെ മധ്യത്തിലുള്ള ഒരു തുരുത്തും കൂടിയാണ്. ഇവിടുത്തെ തീരത്തു നിന്നും ഏകദേശം 350 മീറ്റർ മാറിയാണ് ഈ തുരുത്തുള്ളത്. ദേശീയ ജലപാതയ്ക്കായി കായലിന്‍റെ ആഴം കൂട്ടിയപ്പോൾ എടുത്ത മണ്ണ് കൂട്ടിയിട്ട സ്ഥലമാണ് പിന്നെ മണ്ണ് അടിഞ്ഞൊരു തുരുത്തായി മാറിയതും ഇത് ഇന്നത്തെ സാമ്പ്രാണിക്കോടി ആയതും.
അഷ്ടമുടി കായലിൽ അരക്കൊപ്പം വെള്ളത്തിൽ നില്‍ക്കാം എന്നതാണ് സാമ്പ്രാണിക്കോടി സഞ്ചാരികള്‍ക്കു നല്കുന്ന ആകർഷണം. കണ്ടൽക്കാടുകൾ തുരുത്തിന്‍റെ സൗന്ദര്യവും ഭംഗിയും വർധിപ്പിക്കുന്നു. അഞ്ച് വ്യത്യസ്തത തരം കണ്ടൽച്ചെടികളാണ് ഇവിടെയുള്ളത്.
കൊല്ലം യാത്രയിലെ വിസ്മയങ്ങള്‍... പോകാം കാഴ്ചയിലെ അതിശയങ്ങളിലേക്ക്
സാമ്പ്രാണിക്കോടിക്ക് ഈ പേരുവന്നതിനു പിന്നിലൊരു കഥയും ഈ പ്രദേശത്ത് പ്രചാരത്തിലുണ്ട്. നേരത്തെ, 19-ാം നൂറ്റാണ്ടില് ചൈനയിൽ നിന്നുള്ള ഒരു ചെറിയ കപ്പലായ 'ചമ്പ്രാണി' കിടന്ന കായൽക്കരയാണത്രെ ഇത്. അങ്ങനെ ചാമ്പ്രാണികിടന്ന ഇടമെന്ന അർത്ഥത്തില് സാമ്പ്രാണിക്കോടി ആയി മാറുകയായിരുന്നു. ഇതേ കാലത്തു തന്നെ ഇവിടെ സാമ്പ്രാണിക്കോടി, പ്രാക്കുളം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചരക്കുനീക്കത്തിനുള്ള കടവുകളും സജീവമായിരുന്നുവത്രെ.
നേരത്തെ, ജൂലൈ ഒൻപതിന് സാമ്പ്രാണിക്കോടി തുരുത്തിൽ കച്ചവടത്തിനായി പോയ വീട്ടമ്മ, വള്ളം മറിഞ്ഞു മരിച്ചതിനെത്തുടർന്നാണ് ഇവിടേക്കുള്ള പ്രവേശനം നിർത്തിവെച്ചത്. 1000 മുതൽ 3000 വരെ സഞ്ചാരികള്‍ ദിനംപ്രതി ഇവിടെ സന്ദര്‍ശിച്ചിരുന്നു. ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലും അയ്യായിരം ആളുകൾ വരെ സാമ്പ്രാണിക്കോടി സന്ദർശിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.
ഓഫ് റോഡ് യാത്രകളുടെ അന്യായ സൗന്ദര്യലഹരി... കയറിച്ചെല്ലാം റോസ്മലയിലേക്ക്!
രാമസ്മരണകളിലേക്കെത്തിക്കുന്ന കോദണ്ഡരാമക്ഷേത്രം..രാമപാദങ്ങള്‍ പതിഞ്ഞ പുണ്യഭൂമി