ഭൂമിയിലെ സ്വർഗ്ഗമെന്ന് കാശ്മീരിനെ വിളിക്കുന്നത് വെറുതെയല്ലെന്നു മനസ്സിലാകണമെങ്കിൽ ഒരിക്കലെങ്കിലും ഇവിടെയൊന്നു പോകണം. മടങ്ങിവരവാൻ ഒരുതരിപോലും തോന്നിപ്പിക്കാത്ത കാഴ്ചകള്‍ തന്നെയാണ് കാശ്മീരിന്റെ ഹൈലൈറ്റ്. പർവ്വതങ്ങളും പച്ചപ്പും, കുങ്കുമപ്പാടങ്ങളും മഞ്ഞും അതുപോലെ ഇരുകയ്യും നീട്ടി സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്യുന്ന ആളുകളും കൂടുമ്പോൾ വാക്കുകളുടെ പരിമിതി നമ്മൾ തിരിച്ചറിയും.
കാശ്മീരിലേക്ക് ഇഷ്ടംപോലെ പാക്കേജുകൾ ഇന്ന് ലഭ്യമായതിനാൽ യാത്ര ഒരു വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.പ്ലാനിങ്ങിന്‍റെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ, കാശ്മീർ യാത്ര പ്ലാൻ ചെയ്യുന്നവർക്കായി ഐആർസിടിസി പുതിയൊരു പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. കാശ്മീർ ഹെവൻ ഓൺ എർത്ത് എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജ് തിരുവനന്തപുരത്തു നിന്നാണ് ആരംഭിക്കുന്നത്. കാശ്മീരിലെ പ്രധാന കാഴ്തകളെല്ലാം ഉൾപ്പെടുത്തിയ ഈ പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം

കാശ്മീർ ഹെവൻ ഓൺ എർത്ത്
അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന കാശ്മീർ ഹെവൻ ഓൺ എർത്ത് എക്സ് ട്രിവാൻഡ്രം പാക്കേജ് കാശ്മീരിന്റെ കാണാക്കാഴ്ചകളും പാരമ്പര്യങ്ങളും സംസ്കാരവും അറിയുവാനും അനുഭവിക്കുവാനും സഞ്ചാരികളെ ക്ഷണിക്കുന്ന യാത്രയാണ്.
ഗുൽമാർഗ്, പഹൽഗാം, സോനാമാർഗ്, ശ്രീനഗർ തുടങ്ങിയ സ്ഥലങ്ങളെല്ലാം യാത്രയിൽ സന്ദർശിക്കും.
2023 ജൂൺ 17, ജൂലൈ 1 എന്നിങ്ങനെ രണ്ടു തിയതികളില് തിരുവനന്തപുരം എയർപോർട്ടിൽ നിന്നും യാത്ര ആരംഭിക്കും. രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 5.35ന് ശ്രീനഗർ വിമാനത്താവളത്തിൽ എത്തിച്ചേരും. ചെന്നെത്തുന്ന അന്നുതന്നെ താല്പര്യമുള്ളവർക്ക് ദാൽ തടാകത്തിലെ ശിക്കാര വള്ളത്തിലുള്ള യാത്രയും ചാർ ചിനാർ എന്ന ഫ്ലോട്ടിങ് ഗാർഡനിലെ സൂര്യാസ്തമയ കാഴ്ചകളും ആസ്വദിക്കാം
രണ്ടാമത്തെ ദിവസം സോൻമാർഗ് ആണ് സന്ദർശിക്കുന്നത്. 2800 മീറ്റർ സമുദ്രനിരപ്പിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ മഞ്ഞുമൂടിയ പർവ്വതങ്ങളുടെ കാഴ്ചയാണുള്ളത്. തജ്‌വാസ് ഹിമാനിയിലേക്കുള്ള യാത്രയാണ് വേനൽക്കാലത്തെ ഇവിടുത്തെ ആകർഷണം. വൈകിട്ടോടെ തിരികെ ശ്രീനഗറിലേക്ക് വരും.
ലോകോത്തര സ്കീയിങ് ഡെസ്റ്റിനേഷനായ ഗുൽമാർഗ് ആണ് മൂന്നാമത്തെ ദിവസം സന്ദർശിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കേബിൾ കാറുകളിൽ ഒന്നായ ഗുൽമാർഗ് ഗൊണ്ടോളയിൽ ഇവിടെനിന്നു കയറാം. എന്നാൽ പാക്കേജിൽ ഉൾപ്പെടുന്നില്ലാത്തതിനാൽ സ്വന്തം ചിലവിൽ വേണം ഇതില് കയറുവാൻ. തുടർന്ന് ഖിലൻമാർഗ് എന്ന സ്ഥലവും സന്ദർശിക്കും. ഗുൽമാര്‍ഗിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ ഒരുക്കിയിരിക്കുന്ന ഇടമാണ് ഖിലൻമാർഗ്. വൈകുന്നേരത്തോടെ തിരികെ ശ്രീനഗറിലേക്ക് മടങ്ങും.
ആട്ടിടയന്മാരുടെ താഴ്വര എന്നറിയപ്പെടുന്ന പഹൽഗാം ആണ് നാലാമത്തെ ദിവസം കാണുന്നത്. കുങ്കുമപ്പാടങ്ങളും അവന്തിപ്പൂർ അവശിഷ്ടങ്ങളും ഈ യാത്രയിൽ കാണാൻ സാധിക്കും. വൈകുന്നേരം ദാൽ തടാകത്തിലെ ശിക്കരയിൽ കയറാം, രാത്രി താമസവും ഭക്ഷണവും ഇവിടുത്തെ ഹൗസ് ബോട്ടിൽ ആയിരിക്കും. പിറ്റേന്ന് വൈകിട്ട് 4.35 നാണ് മടക്ക വിമാനം. രാത്രി 11.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

ടിക്കറ്റ് നിരക്ക്
കംഫോർട്ട് ക്ലാസിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. സിംഗിൾ ഒക്യുപൻസിയിൽ 53,450 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 48,700 രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ 47,350 രൂപ, 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടിക്ക് 38,850 രൂപ, ബെഡ് ആവശ്യമില്ലാത്ത കുട്ടിക്ക് 36,150 രൂപ, 2-4 പ്രായത്തിലുള്ള കുഞ്ഞിന് 30,600 രൂപ എന്നിങ്ങനെയാണ് നിരക്ക്. യാത്രയില് 29 പേർക്ക് മാത്രമാണ് അവസരം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












