അതിരുകള്‍
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള അവസാന ഗ്രാമമായ പൊഴിയൂര്‍, ലോകപ്രശസ്തമായ പൂവാര്‍ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് കേരളവും തമിഴ്‌നാടും തമ്മിലുള്ള അതിര്‍ത്തി തീര്‍ക്കുന്ന സ്ഥലങ്ങള്‍.
കന്യാകുമാരിയിലേക്ക് എത്തുമ്പോള്‍ ഇന്നും സഞ്ചാരികള്‍ക്ക് അത്ര പരിചയമില്ലാത്ത നിരവധി സ്ഥലങ്ങളാണ് ഇവിടെയുള്ളത്. മുന്‍പ് പറഞ്ഞതുപോലെവെറുതെ കാഴ്ചകള്‍ മാത്രം കാണാനായി വരേണ്ട ഒരിടമല്ല കന്യാകുമാരി. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളും ആചാരങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇവിടെ അതുകൂടി അറിയുവാനും മനസ്സിലാക്കുവാനും ആയിരിക്കണം ആളുകള്‍ എത്തേണ്ടത്.
പേരുവരാന്‍ കാരണം
കന്യാകുമാരിക്ക് ഈ പേരുവന്നതിനു പിന്നില്‍ പല കഥകളും ഉണ്ട്. അതില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒരു കഥയാണ് മഹാദേവനുമായി ബന്ധപ്പെട്ടത്.
അസുരനായ ബാണാസുരനെ വധിക്കുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായാണ് ആദിപരാശക്തി കുമാരിയായി ജന്‍മമെടുത്തത്. എന്നാല്‍ കുമാരിയില്‍ ആകൃഷ്ടനായ മഹാദേവനായ ശുചീന്ദ്രനാഥനുമായി ദേവിയുടെ വിവാഹം തീരുമാനിച്ചു. ദേവി കന്യകയായി തുടര്‍ന്നാല്‍ മാത്രമേ ബാണാസുര നിഗ്രഹം സാധ്യമാകൂ എന്നറിയാവുന്ന ദേവഗണങ്ങള്‍ നാരദനെ സമീപിച്ചു. വിവാഹത്തിന് മുഹൂര്‍ത്തമുള്ള അര്‍ധരാത്രിയില്‍ ദേവിയുടെ അടുത്തേക്ക് പുറപ്പെട്ട മഹാദേവനു പിന്നില്‍ നാരദന്‍ കോഴിയായി കൂവി. നേരം പുലര്‍ന്നെന്നും മുഹൂര്‍ത്തം കഴിഞ്ഞുവെന്നും കരുതിയ മഹാദേവന്‍ തിരിച്ചുപോയത്രെ. അങ്ങനെ മഹാദേവനുമായുള്ള വിവാഹം നടക്കാതെ ദേവി ഇപ്പോഴും ഇവിടെ കന്യകയായി തുടരുകയാണത്രെ. അതുകൊണ്ടാണ് ഇവിടെ കന്യാകുമാരി എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.
അരിയുടെ രൂപത്തിലുള്ള കല്ലുമണികള്‍
കന്യാകുമാരിയിലെ മണല്‍ത്തരികള്‍ കല്ലുമണികള്‍ പോലെയാണത്രെ. ഇതിനു പിന്നിലുമുണ്ട് ഒരു കഥ. തന്റെ വിവാഹം നടക്കാത്തതില്‍ പ്രതിഷേധിച്ച് കുമാരി സദ്യയ്ക്കായി ഒരുക്കിയ അരിയും മറ്റു സാധനങ്ങളും വലിച്ചെറിഞ്ഞത്രെ. അങ്ങനെ ഇവിടുത്തെ കല്ലുകള്‍ക്ക് അരിമണിയുടെ രൂപം കിട്ടിയെന്നാണ് കഥ. കൂടാതെ സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്നും അരിയുടെ രൂപത്തിലുള്ള കല്ലുകള്‍ മേടിക്കാനും സാധിക്കും.
അഞ്ച് ദിവസങ്ങളില്‍ മാത്രം തുറക്കുന്ന കിഴക്കേനട
വര്‍ഷത്തില്‍ അഞ്ച് ദിവസം മാത്രമേ ഇവിടുത്തെ കിഴക്കേ നട തുറക്കാറുള്ളൂ. ആറാട്ട്, കാര്‍ത്തിക, വിജയദശമി, കര്‍ക്കിടകത്തിലെയും മകരത്തിലെയും അമാവാസി എന്നീ ദിവസങ്ങളിലാണ് ഇവിടെ കിഴക്കേ നട തുറക്കുന്നത്. ദേവിയാണ് കിഴക്കേനട അടച്ചത് എന്നൊരു കഥയും പ്രചാരത്തിലുണ്ട്. പണ്ട് കിഴക്കേ നട തുറന്നിരുന്ന സമയത്ത് ദേവിയുടെ പ്രഭയില്‍ ആകൃഷ്ടരായ കടല്‍ക്കൊള്ളക്കാര്‍ ക്ഷേത്രത്തില്‍ കയറിയെന്നും ദേി അവരെ ഓടിച്ചിട്ട് പിടിച്ച് കിഴക്കേനട അടച്ചുവെന്നുമാണ് വിശ്വാസം. അല്ലാത്ത ദിവസങ്ങളില്‍ വടക്കേ നടയാണ് തുറക്കുന്നത്.
പഴയ കന്യാകുമാരി
പണ്ടുകാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നായിരുന്നുവത്രെ കന്യാകുമാരി. അക്കാലത്തെ പ്രബലരായ മിക്ക രാജവംശങ്ങളും ഇവിടം ഭരിച്ചിട്ടുണ്ട്. ചേരന്‍മാര്‍, ചോളന്‍മാര്‍, പാണ്ഡ്യന്‍മാര്‍, നായക രാജാക്കന്‍മാര്‍ കൂടാതെ തിരുവിതാംകൂര്‍ രാജാക്കന്‍മാരും കന്യാകുമാരിയുടെ ഭരണാധികാരികള്‍ ആയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ കന്യാകുമാരി തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിര്രുന്നു.
PC:Kanyakumari District
ഭാഷയാല്‍ വിഭജിക്കപ്പെട്ട ഇടം
ഭാഷയുടെ പേരില്‍ സംസ്ഥാനങ്ങള്‍ രൂപവത്ക്കരിച്ചപ്പോള്‍ കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു. 1947 വരെ കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. പിന്നീട് അതേ വര്‍ഷമാണ് തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നത്. അപ്പോഴേക്കും രാജഭരണം അവസാനിക്കുകയും ചെയ്തു. ശേഷം 1949 ല്‍ തിരു കൊച്ചി സംസ്ഥാനം രൂപവത്ക്കരിച്ചപ്പോല്‍ കന്യാകുമാരിയും ഈ സംസസ്ഥാനത്തിന്റെ ഭാഗമായിരുന്നു.
പിന്നീട് ഭാഷാടിസ്ഥാനത്തില്‍ ഇവിടെ തമിഴ്‌നാടിനോട് ചേരുകയായിരുന്നു.
PC:Unknown
ശിലാലിഖിതങ്ങള്‍
വിവിധ രാജാക്കന്‍മാരുടെ സുവര്‍ണ്ണ കാലങ്ങളില്‍ പലതും കന്യാകുമാരിയില്‍ ആയിരുന്നു എന്നു പറയാം. അതുകൊണ്ടുതന്നെ അവരുടെ ഭരണത്തിന്റെ ശേഷിപ്പുകളായി ധാരാളം ശിലാലിഖിതങ്ങള്‍ കന്യാകുമാരിയുടെ വിവിധ ഭാഗങ്ങളില്‍ കാണാം. അക്കൂട്ടത്തില്‍ ഏറ്റവും അധികം ശിലാലിഖിതങ്ങള്‍ ഉള്ളത് കന്യാകുമാരി ക്ഷേത്രത്തില്‍ തന്നെയാണ്. ചോള രാജവംശത്തിലെ രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ കാലത്തുള്ള ശിലാലിഖിതങ്ങളാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളവയില്‍ ഏറ്റവും പഴയത്. ആയിരത്തോളം വര്‍ഷം പഴക്കം ഇവിടുത്തെ ശിലാലിഖിതങ്ങള്‍ക്ക് കണ്ടെത്തിയിരുന്നു.
PC:Infocaster
വിനോദ സഞ്ചാര സ്ഥലങ്ങള്‍
സഞ്ചാരികള്‍ക്ക് അപരിചിതങ്ങളായ ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് കന്യാകുമാരി. വിവേകാനന്ദപ്പാറ, തിരുവുള്ളവര്‍ പ്രതിമ, കന്യാകുമാരി ക്ഷേത്രം, ഗാന്ധിപ്രതിമ, ശുചീന്ദ്രം ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിദ്ധമായ കാഴ്ചകള്‍. എന്നാല്‍ ആളുകള്‍ എത്തിയിട്ടില്ലാത്ത ഒട്ടേറെ സ്ഥലങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.
കോതയാര്‍ വെള്ളച്ചാട്ടം
കന്യാകുമാരിയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് കോതയാര്‍ വെള്ളച്ചാട്ടം. ആളുകള്‍ക്ക് ഇവിടെ പ്രവേശിക്കാന്‍ വിലക്കുകള്‍ ഉണ്ടെങ്കിലും വളരെ മനോഹരമായ ഒരു സ്ഥലമാണിത് എന്നു പറയാതെ വയ്യ.
പേച്ചിപ്പാറ ഡാം
കന്യാകുമാരിക്ക് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു സ്ഥലമാണ് പേച്ചിപ്പാറ ഡാം. കോഡയാര്‍ നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ ഡാം തിരുവിതാംകൂര്‍ മൂലം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്താണ് നിര്‍മ്മിക്കുന്നത്. പശ്ചിമഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഡാമിന്റെ കാഴ്ചകള്‍ വളരെ മനോഹരമാണ്.
PC: Infocaster
ഉദയവും അസ്തമയവും
കന്യാകുമാരിയിലെ കടലിൽ നിന്ന് സൂര്യൻ ഉദിച്ച് വരുന്ന സുന്ദരമായ കാഴ്ച കണ്ട് മതി മറന്ന് നഗരം ഒന്ന് ചുറ്റിക്കറങ്ങി വരുമ്പോൾ അതേ കടലിൽ രാവിലെ സൂര്യൻ ഉദിച്ച് വരുന്നത് കണ്ടതിന് എതിർ ഭാഗത്ത് സൂര്യൻ കടലിലേക്ക് താഴ്ന്ന് പോകുന്ന കാഴ്ചയാണ് കന്യാകുമാരിയിലെ ഏറ്റവും വ്യത്യസ്തമായ കാഴ്‌ച.
PC:M.Mutta
വിവേകാനന്ദപ്പാറ
കന്യാകുമാരിയിലെത്തുന്നവര്‍ സന്ദര്‍ശിക്കുന്ന മറ്റൊരിടമാണ് വിവേകാനന്ദപ്പാറ.കന്യാകുമാരിയിലെ വാവുതുറൈ എന്നു പേരായ മുനമ്പില്‍ നിന്ന അഞ്ഞൂറ് മീറ്ററോളം അകലെയായി കടലില്‍ സ്ഥിതി ചെയ്യുന്ന പാറയാണ് വിവേകാനന്ദപ്പാറ എന്നറിയപ്പെടുന്നത്. വിവേകാനന്ദന്‍ ഒരിക്കല്‍ കടല്‍ നീന്തിക്കടന്ന് ഇവിടെയിരുന്നു ധ്യാനിച്ചിരുന്നുവത്രെ.
PC: Himadri Karmakar
ഗാന്ധിമണ്ഡപം
മഹാത്മാഗന്ധിയുടെ ചിതാഭസ്മം കടലില്‍ നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ച സ്ഥലത്ത് നിര്‍മ്മിച്ച മണ്ഡപമാണ് ഗാന്ധിമണ്ഠപം. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ക്ഷേത്രങ്ങളുടെ ആകൃതിയിലാണ് മണ്ഡപത്തിന്റെ നിര്‍മ്മാണം.
PC: Kainjock