ജീവിതം മുഴുവന്‍ ഒരു യാത്രയായി കൊണ്ടുനടക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ വെറുതെ കുറേ സ്ഥലങ്ങളില്‍ പോയി എന്തൊക്കയോ കണ്ട് തിരിച്ചുവരുന്നതില്‍ ഒരു അര്‍ഥവുമില്ല എന്നതാണ് സത്യം. വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളും ആചാരങ്ങളും ഉള്ള സ്ഥലങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. അതുകൊണ്ടുതന്നെ യാത്ര ചെയ്യുമ്പോള്‍ ഇവയെല്ലാം കണ്ടും അറിഞ്ഞും സഞ്ചരിച്ചാല്‍ മാത്രമേ അതൊരു യഥാര്‍ഥ യാത്രയായി മാറുകയുള്ളൂ. വിവിധ മതവിഭാഗങ്ങള്‍ സ്‌നേഹതത്തോടെ ജീവിക്കുന്ന സ്ഥലങ്ങള്‍ക്ക് പറയാനുള്ളതും നാനാത്വത്തിലെ ഇത്തരെ ഏകത്വങ്ങളുടെ കഥയാണ്.
അത്തരത്തില്‍ ഒരു സ്ഥലമാണ് ഇപ്പോല്‍ തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന കന്യാകുമാരി. ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഇവിടം വിഭജനത്തിനു ശേഷം തമിഴ്‌നാടിന്റെ കൂടെയാവുകയായിരുന്നു.
നൂറ്റാണ്ടുകളായി ഇന്ത്യയിലെ പ്രശസ്തമായ ആത്മീയ കലാ കേന്ദ്രം എന്ന ബഹുമതിയും കന്യാകുമാരിക്ക് സ്വന്തമാണ്. എന്തുതന്നെയായാലും ഇന്ന് തമിഴ്‌നാടിന്റെ ഭാഗമാണെങ്കിലും ഒരു കാലത്തെ കേരളത്തിന്റെ ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടന്നിരുന്ന ഇടമാണ് കന്യാകുമാരി എന്നു പറയാതെ വയ്യ വെറുതെ സ്ഥലങ്ങള്‍ മാത്രം കാണുവാനല്ലാതെ ചരിത്രവും സംസ്കാരവും അറിഞ്ഞുള്ള ഒരു കന്യാകുമാരി യാത്ര നടത്തിയാലോ...
സഞ്ചാരികള്‍ക്ക് അപരിചിതങ്ങളായ ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് കന്യാകുമാരി. വിവേകാനന്ദപ്പാറ, തിരുവുള്ളവര്‍ പ്രതിമ, കന്യാകുമാരി ക്ഷേത്രം, ഗാന്ധിപ്രതിമ, ശുചീന്ദ്രം ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിദ്ധമായ കാഴ്ചകള്‍. എന്നാല്‍ ആളുകള്‍ എത്തിയിട്ടില്ലാത്ത ഒട്ടേറെ സ്ഥലങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.
കോതയാര്‍ വെള്ളച്ചാട്ടം
കന്യാകുമാരിയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് കോതയാര്‍ വെള്ളച്ചാട്ടം. ആളുകള്‍ക്ക് ഇവിടെ പ്രവേശിക്കാന്‍ വിലക്കുകള്‍ ഉണ്ടെങ്കിലും വളരെ മനോഹരമായ ഒരു സ്ഥലമാണിത് എന്നു പറയാതെ വയ്യ.
പേച്ചിപ്പാറ ഡാം
കന്യാകുമാരിക്ക് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു സ്ഥലമാണ് പേച്ചിപ്പാറ ഡാം. കോഡയാര്‍ നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ ഡാം തിരുവിതാംകൂര്‍ മൂലം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്താണ് നിര്‍മ്മിക്കുന്നത്. പശ്ചിമഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഡാമിന്റെ കാഴ്ചകള്‍ വളരെ മനോഹരമാണ്.
കന്യാകുമാരിയിലെ കടലിൽ നിന്ന് സൂര്യൻ ഉദിച്ച് വരുന്ന സുന്ദരമായ കാഴ്ച കണ്ട് മതി മറന്ന് നഗരം ഒന്ന് ചുറ്റിക്കറങ്ങി വരുമ്പോൾ അതേ കടലിൽ രാവിലെ സൂര്യൻ ഉദിച്ച് വരുന്നത് കണ്ടതിന് എതിർ ഭാഗത്ത് സൂര്യൻ കടലിലേക്ക് താഴ്ന്ന് പോകുന്ന കാഴ്ചയാണ് കന്യാകുമാരിയിലെ ഏറ്റവും വ്യത്യസ്തമായ കാഴ്ച.
കന്യാകുമാരിയിലെത്തുന്നവര്‍ സന്ദര്‍ശിക്കുന്ന മറ്റൊരിടമാണ് വിവേകാനന്ദപ്പാറ.കന്യാകുമാരിയിലെ വാവുതുറൈ എന്നു പേരായ മുനമ്പില്‍ നിന്ന അഞ്ഞൂറ് മീറ്ററോളം അകലെയായി കടലില്‍ സ്ഥിതി ചെയ്യുന്ന പാറയാണ് വിവേകാനന്ദപ്പാറ എന്നറിയപ്പെടുന്നത്. വിവേകാനന്ദന്‍ ഒരിക്കല്‍ കടല്‍ നീന്തിക്കടന്ന് ഇവിടെയിരുന്നു ധ്യാനിച്ചിരുന്നുവത്രെ.
മഹാത്മാഗന്ധിയുടെ ചിതാഭസ്മം കടലില്‍ നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ച സ്ഥലത്ത് നിര്‍മ്മിച്ച മണ്ഡപമാണ് ഗാന്ധിമണ്ഠപം. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ക്ഷേത്രങ്ങളുടെ ആകൃതിയിലാണ് മണ്ഡപത്തിന്റെ നിര്‍മ്മാണം.