യാത്രയും ഒപ്പം വാക്സിനും
നിലവിലെ സാഹചര്യത്തില്‍ വാക്സിന് ലഭിക്കുവാന്‍ നേരിടുന്ന കാലതാമസത്തെ തുടര്‍ന്നാണ് പുതിയ ടൂര്‍ പാക്കേജുകള്‍ ഉദയം ചെയ്തിരിക്കുന്നത്. ആവശ്യത്തിലധികം പണവും എത്രയും പെട്ടന്ന് വാക്സിന് സ്വീകരിക്കണമെന്ന് താല്പര്യവും ഉള്ളവര്‍ക്കാണ് ഈ പാക്കേജുകള്‍ അനുയോജ്യമാവുക. വിദേശത്തു പോയി സ്ഥലങ്ങള്‍ കണ്ട് ആസ്വദിച്ച് വാക്സിനും എടുത്തു തിരികെ വരുന്ന രീതിയിലാണ് പാക്കേജ് ഉള്ളത്.
റഷ്യ മുതല്‍ മാലി വരെ
പുറത്തു നിന്നുള്ളവര്‍ക്ക് വാക്സിനേഷന് നടത്തുന്നതിന് പ്രത്യേക എതിര്‍പ്പുകളില്ലാത്ത രാജ്യങ്ങളിലേക്കാണ് ഈ പാക്കേജ് ഉള്ളത്. യുഎസ്എ, മാലി ദ്വീപ്, റഷ്യ, ദുബായ് എന്നീ രാജ്യങ്ങളാണ് നിലവില്‍ വാക്സിന് ടൂറിസത്തില്‍ ഉള്ള രാജ്യങ്ങള്‍.
റഷ്യന്‍ പാക്കേജ് ഇങ്ങനെ
റഷ്യ കണ്ടുപിടിച്ച കൊവിഡ് വാക്സിനായ സ്പുട്നിക് വി വാക്സിന്റെ രണ്ട് ഡോസ് എടുത്തുള്ള വാക്സിനേഷന് പാക്കേജാണ് റഷ്യയിലേക്ക് ട്രാവല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 24 ദിവസം നീണ്ടു നില്ക്കുന്ന പാക്കേജിന് 1,38,700 രൂപയാണ് ന്യൂഡൽഹിയിലെ സൺ ആൻഡ് സാൻഡ് ടൂർ കമ്പനി ഈടാക്കുന്നത്. റഷ്യയുടെ ചരിത്രം ഉറങ്ങുന്ന മോസ്കോയും പീറ്റേഴ്സ്ബര്‍ഗും ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കുള്ള യാത്രയും സ്ഥല സന്ദര്‍ശനവും പഞ്ച നക്ഷത്ര ഹോട്ടലുകളിലെ താമസവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭക്ഷണത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചകളില്ലാതെയാണ് ഈ പാക്കേജുള്ളത്.
അമേരിക്കയ്ക്കും പോകാം
വാക്സിനെടുക്കുവാനായി അമേരിക്കിലേക്കം ഏജന്‍സികള്‍ യാത്രാ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. സെനിത് ഹോളി ഡേയ്സ് എന്ന ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയാണ് അമേരിക്കന്‍ വാക്സിന് ടൂര്‍ പാക്കേജ് നല്‍കുന്നത്. 1,49,999 രൂപയാണ് പാക്കേജ് ചാര്‍ജ്. അമേരിക്കയിലേക്ക് വാക്സിനെടുക്കുവാനായി വരാമെങ്കിലും ഇവിടുത്തെ എല്ലാ സ്റ്റേറ്റുകളും വിനോദ സഞ്ചാരികള്‍ക്ക് വാക്സിനേഷന് അനുവദിച്ചിട്ടില്ല. ചില സ്റ്റേറ്റുകള്‍ ഇപ്പോഴും തങ്ങളുടെ പൗരന്മാര്ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു ചില സ്റ്റേറ്റുകളില്‍ വിനോദ സഞ്ചാരികള്‍ക്കും വാക്സിന് എടുക്കാം.
ദുബായ്
ദുബായില്‍ റസിഡന്റ് വിസയുള്ളവര്‍ക്കാണ് രാജ്യം നിലവില്‍ വാക്സിനേഷന് അനുവദിച്ചിരിക്കുന്നത്. കയ്യില്‍ പണം ആവശ്യത്തിനുണ്ടെങ്കില്‍ ദുബായിലേക്ക് പറക്കാം. ദുബായ് റസിഡന്റ് വിസയുള്ള നിരവധി ആളുകള്‍ ഈ അവസരം വിനിയോഗിക്കുന്നുണ്ട്.
മുന്‍പേ പോയ മാലി ദ്വീപ്
വിനോദ സഞ്ചാരികള്‍ക്കായി വാക്സിന് ടൂറിസം ഏറ്റവുമാദ്യം ആരംഭിച്ച രാജ്യങ്ങളിലൊന്നാണ് മാലദ്വീപ്. കൊവിഡ് കാലത്ത് സഞ്ചാരികള്‍ക്കായി പ്രത്യേക യാത്രാ ബബിള്‍ ഏര്‍പ്പെടുത്തിയ മാലിയിലാണ് ഏറ്റവും അധികം സെലിബ്രിറ്റികള്‍ ആഘോഷിക്കാനായി എത്തിയച്.
ഇമ്മ്യൂണോ ടൂറിസം. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്സിന് നല്‍കിയുള്ള സുരക്ഷിതമായ വിനോദ സഞ്ചാരമാണ് മാലി ലക്ഷ്യം വയ്ക്കുന്നത്.
ഇമ്മ്യൂണോ ടൂറിസം
കൊവിഡിന്റെ വരവോടെ വിനോദ സഞ്ചാരരംഗത്ത് പുതുതായി കടന്നു വന്ന വാക്കാണ് ഇമ്മ്യൂണോ ടൂറിസം. വിനോദ സഞ്ചാര രംഗത്ത് കൊവിഡ് വാക്സിനേഷന്റെ അവശ്യകതയാണ് ഇത് കാണിക്കുന്നത്. കൊറോണ പ്രതിരോധ വാക്സിനെടുത്ത ആളുകള്‍ക്ക് രാജ്യങ്ങള്‍ കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിനെയാണ് എളുപ്പത്തില്‍ ഇമ്മ്യൂണോടൂറിസം എന്നു വിളിക്കുന്നത്. . കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ ശരീരത്തിലുണ്ട് എന്നത് യാത്ര ചെയ്യുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്നു. എന്നാല്‍ ഈ പ്രതിരോധം പൂര്‍ണ്ണമായും സുരക്ഷിതമാണ് എന്നുപറയുവാനാവില്ല. എന്നാല്‍ കൊറോണ പരിശോധന, ക്വാറന്റൈന്, ഐസോലേഷന് , ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും ക്രൂസ് കപ്പലുകളിലും വിലക്കുകളില്ലാതെയുള്ള പ്രവേശനം തുടങ്ങിയവ വാക്സിനെടുത്ത വിനോദ സഞ്ചാരികള്‍ക്ക് ഇതുവഴി ലഭിക്കുന്നു.