ഇന്ത്യയിലെ ട്രെയിൻ യാത്രകൾ വീണ്ടും വീണ്ടും സുഖകരമാവുകാണ്. മികച്ച സൗകര്യങ്ങളുള്ള ട്രെയിനുകൾ, ലോകോത്തര നിലവാരത്തിലേക്ക് ഉയരുന്ന സ്റ്റേഷനുകൾ എന്നിങ്ങനെ യാത്ര ട്രെയിനിലാക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ ഒരുപാടുണ്ട്. ഇപ്പോഴിതാ, യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയിരിക്കുകയാണ്.
അഹമ്മദാബാദിനും മുംബൈ സെൻട്രലിനും ഇടയിൽ ബുധനാഴ്ചയാണ്
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ ദൂരം വേഗതയിലാണ് വന്ദേ ഭാരത് എക്‌സ്‌പ്രസിന്‍റെ മെലിഞ്ഞതും പുതിയതുമായ സ്ലീപ്പർ പതിപ്പ് ഓടിയത്. വഡോദര ഉൾപ്പെടെയുള്ള സ്റ്റേഷനുകളില്‍ ട്രെയിന്‍ കാണാൻ നിരവധി ആളുകൾ തടിച്ചുകൂടിയിരുന്നു.

ബുധനാഴ്ച അഹമ്മദാബാദിൽ നിന്ന് രാവിലെ 7.29 ന് പുറപ്പെട്ട ട്രെയിൻ വഡോദര, ഉദ്‌ന, വാപി, ബോറിവാലി എന്നീ സ്റ്റോപ്പുകളോടെ മുംബൈ സെൻട്രലിൽ ഉച്ചയ്ക്ക് 1.50 ന് എത്തി. ഉച്ചയ്ക്ക് 12.40 ന് മുംബൈ സെൻട്രലിൽ എത്തേണ്ടിയിരുന്ന ട്രെയിൻ ചില അനിവാര്യ കാരണങ്ങളാൽ ഏകദേശം 1.10 മണിക്കൂർ വൈകി എത്തിയതായി റെയിൽവേ അധികൃതർ പറഞ്ഞു.
തിരികെ ഉച്ചയ്ക്ക് . 2.45 ന് മുംബൈയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ വൈകുന്നേരത്തോടെ അഹമ്മദാബാദിൽ എത്തി. ഓപ്പറേഷൻസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, സിഗ്നൽ, കമ്മ്യൂണിക്കേഷൻ, സേഫ്റ്റി എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ട്രയൽ റൺ നിരീക്ഷിക്കുവാൻ റെയിൽവേ നിയോഗിച്ചിട്ടുണ്ട്. അന്തിമ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയാൽ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ (സിആർഎസ്) സർട്ടിഫിക്കേഷൻ ലഭിക്കും. ഇതിൽ ട്രെയിനിൻ്റെ പരമാവധി വേഗതയാണ് റെയിൽവേ സുരക്ഷാ കമ്മീഷണർ വിലയിരുത്തുക.
ഈ കടമ്പ കൂടി കഴിഞ്ഞാൽ മാത്രമേ ഇന്ത്യൻ റെയിൽവേയ്ക്ക് സർവീസിനായി വന്ദേ ഭാരത് ട്രെയിൻ കൈമാറുകയുള്ളൂ.
സർട്ടിഫിക്കറ്റ് അടുത്തയാഴ്‌ച നൽകുമെന്നും അതിനുശേഷം സർവീസുകളും റൂട്ടും സംബന്ധിച്ച അന്തിമ തീരുമാനം റെയിൽവേ ബോർഡ് സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ഡൽഹി-മുംബൈ റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുവാനുള്ള സാധ്യതയും ഉണ്ട്.
ദീർഘദൂര യാത്രകൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങളോടെയും ആധുനിക സംവിധാനങ്ങളോടെയും ആണ് വന്ദേ ഭാരത് സ്ലീപ്പര്‍ വന്നിട്ടുള്ളത്. ഓട്ടോമാറ്റിക് ഡോറുകൾ, അൾട്രാ-കംഫർട്ടബിൾ ബെർത്തുകൾ, ഓൺബോർഡ് വൈ-ഫൈ, എയർക്രാഫ്റ്റ്-പ്രചോദിത ഡിസൈൻ എന്നിവയുൾപ്പെടെ നിരവധി നൂതന സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. കാഴ്ചയില്ലാത്ത യാത്രക്കാർക്കുള്ള ബ്രെയ്‌ലിയിലുള്ള സംവിധാനങ്ങൾ, അറ്റൻഡന്റുമാർക്കുള്ള അധിക ബെർത്ത് എന്നിവയും ഇതിലുണ്ട്. ടൈപ്പ് എ, സി ഉപകരണങ്ങൾക്കായി പ്രത്യേക ചാർജിംഗ് പോർട്ടുകൾ, ലഘുഭക്ഷണ ടേബിൾ, ഒരു സംയോജിത ലൈറ്റിംഗ് സിസ്റ്റം എന്നിവയും ഇതിലുണ്ട്.
വന്ദേ ഭാരത് സ്ലീപ്പറിന്‍റെ മറ്റൊരു പ്രത്യേകത ഡോഗ് ബോക്സുകളാണ്, വന്ദേ ഭാരതിൽ യാത്രക്കാരുടെയോ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്‍റെയോ (ആർപിഎഫ്) വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ ട്രെയിനിന്‍റെ ഇരുവശത്തും ഡോഗ് ബോക്സുകളുണ്ട്. പൈലറ്റ് ക്യാബിനുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഡോഗ് ബോക്സുകൾ പാഴ്സൽ കൗണ്ടറിൽ നിന്ന് യാത്രക്കാർ പ്രത്യേകം ബുക്ക് ചെയ്യണം. സാധാരണ ട്രെയിനുകളിൽ ട്രെയിനിൻ്റെ അറ്റത്തുള്ള ഗാർഡിൻ്റെ ക്യാബിനിൽ പ്രത്യേക കൂട്ടിലിട്ട് മാത്രമേ നായകളെ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.
ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി എന്നിങ്ങനെ മൂന്ന് ക്ലാസുകളാണ് ഇതിലുള്ളത്. 11 എസി-3 ടയർ കോച്ചുകളും നാല് എസി-2 ടയർ കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചും ഉൾപ്പെടുന്നു. ഫസ്റ്റ് എസി.ിൽ 24 സീറ്റ്, സെക്കൻഡ് എസിയിൽ 188 സീറ്റ്, തേഡ് എസിയിൽ 611 സീറ്റ് എന്നിങ്ങനെയ ആകെ 823 സീറ്റുകളാണ് 16 കോച്ചുള്ള വന്ദേ ഭാരത് സ്ലീപ്പറിൽ ഉള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













