കനത്ത മഴയെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടനം താത്കാലികമായി നിര്‍ത്തിവെച്ചു. പഗല്‍ഗാം വഴി പോകുന്ന തീര്‍ത്ഥാടനമാണ് മോശം കാലാവസ്ഥ മൂലം ചൊവ്വാഴ്ച രാവിലെ നിര്‍ത്തിവെച്ചത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജൂണ്‍ 30 നാണ് 43 ദിവസം നീണ്ടു നില്‍ക്കുന്ന അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചത്.
PC:Gktambe
പ്രദേശത്ത് നിർത്താതെ പെയ്യുന്ന മഴയെയ യും മണ്ണിടിച്ചിലിനെയും തുടർന്ന്, ശ്രീനഗർ-ലേ ഹൈവേ ജൂലൈ 5 ചൊവ്വാഴ്ച രാവിലെ ഉദ്യോഗസ്ഥർ അടച്ചിരുന്നു.
ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെ പഹൽഗാമിലെ നുൻവാൻ എന്ന ഇരട്ട ബേസ് ക്യാമ്പുകളിൽ നിന്നും മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ബൽതാൽ ക്യാമ്പിൽ നിന്നുമാണ് അമര്‍നാഥ് തീര്‍ത്ഥാടനം നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ പഹൽഗാം നുൻവാൻ ബേസ് ക്യാമ്പിൽ മൂവായിരത്തോളം തീർഥാടകരെ തടഞ്ഞതായി അധികൃതർ അറിയിച്ചു. ജമ്മുവിൽ നിന്ന് പഹൽഗാം റൂട്ടിലേക്ക് പുറപ്പെട്ട നാലായിരത്തോളം തീർഥാടകരെ റംബാൻ ജില്ലയിലെ ചന്ദർകോട്ടിലെ യാത്രി നിവാസിൽ തടഞ്ഞു.
ജമ്മുവിൽ നിന്ന് ബാൽതാൽ റൂട്ടിലേക്ക് പുറപ്പെട്ട 2,000 തീർഥാടകർക്ക് മുന്നോട്ട് പോകാൻ അനുമതി നൽകി.
കനത്ത മഴയും വഴുവഴുപ്പും കാരണം, പഞ്ജതർണി, ശേഷ്‌നാഗ് എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഗുഹയിലേക്കും താഴേയ്‌ക്കുമുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
ജൂൺ 30 മുതൽ 72,000-ത്തിലധികം തീർത്ഥാടകർ അമർനാഥ് ഗുഹാക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയതായാണ് കണക്കുകള്‍. രക്ഷാ ബന്ധനോടനുബന്ധിച്ച് ഓഗസ്റ്റ് 11 ന് യാത്ര അവസാനിക്കും. തീർത്ഥാടനത്തിന്റെ അഞ്ചാം ദിവസമായ ജൂലൈ 4 ന്, 55,000-ത്തിലധികം തീർത്ഥാടകർ അമര്‍നാഥ് ഗുഹയിലെത്തിയിരുന്നു.
അമര്‍നാഥ് യാത്ര 2022: വിശുദ്ധ ഗുഹയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് 1,445 രൂപ മുതല്‍,അറിയേണ്ടതെല്ലാം