മുന്നിലേക്കുള്ള പാതയില്‍ വൈകല്യങ്ങള്‍ തളര്‍ത്തിയ കുരുന്നുകളില്‍ ഇനി പുഞ്ചിരി വിരിയും. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇന്ത്യയിലെ തന്നെ ആദ്യത്തെ പാര്‍ക്കിന് കര്‍ണ്ണാടകയില്‍ തുടക്കമായി. കബ്ബൺ പാർക്ക് വളപ്പിലെ ജവഹർ ബാലഭവനിലാണ് കർണാടക ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക പാർക്ക് ഒരുക്കിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും
വൈകല്യമുള്ള കുട്ടികൾക്ക് അവരുടെ ചലനാത്മക സഹായങ്ങളോ അപകടസാധ്യതകളോ തടസ്സമില്ലാതെ കളിക്കാൻ കഴിയുന്ന സുരക്ഷിത ഒരിടമായാണ് ഇതിന്‍റെ രൂപകല്പന. കുട്ടികൾക്ക് കളിക്കാനും പ്രകൃതിയെയും മൃഗങ്ങളെയും കുറിച്ച് പഠിക്കാനും അവരുടെ പ്രായത്തിലുള്ള മറ്റ് കുട്ടികളുമായി ഇടപഴകാനും പാർക്ക് സഹായിക്കും.
തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും പാർക്ക് രാവിലെ 8:30 മുതൽ വൈകുന്നേരം 6 വരെ തുറന്നിരിക്കും.
ആമയുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പാർക്കിൽ ശാരീരികവും മാനസികവും ചികിത്സാപരവും വിനോദവും സ്പർശനവും അനുഭവവും നൽകുന്ന വിവിധ സോണുകളിലായാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.
കർണാടക സർക്കാർ നൽകിയ ഒരേക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പാർക്ക്, ജവഹർ ബാലഭവൻ, സ്മാർട്ട് സിറ്റി എന്നിവയുടെ സഹകരണത്തോടെ ടെക്നോളജി കൺസൾട്ടിംഗ്, സേവന കമ്പനിയായ മൈൻഡ്ട്രീയുടെ സംരംഭമായാണ് മൂന്ന് കോടിയോളം രൂപ ചെലവില്‍ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ പോലുള്ള മെട്രോ നഗരത്തെ സംബന്ധിച്ചെടുത്തോളം ഒരു വലിയ നാഴികക്കല്ലാണ് ഇതെന്നു നിസംശയം പറയാം
ബെംഗളൂരുവിൽ മാത്രം അഞ്ചുലക്ഷത്തോളം ഭിന്നശേഷിക്കാരായ കുട്ടികളുണ്ടെന്നാണ് കണക്ക്, സൗകര്യങ്ങളുടെ അഭാവം മൂലം അവർക്ക് പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെടുന്നു. പുതിയ പാർക്ക് ഈ കുട്ടികൾക്ക് പരസ്പരം കളിക്കാനും ഇടപഴകാനും കഴിയുന്ന സുരക്ഷിതമായ ഇടം നൽകി അവരെ പരിപാലിക്കും.
ബാലഭവൻ, സ്മാർട്ട് സിറ്റി എന്നിവയോട് ചേര്‍ന്ന് ടെക്‌നോളജി കൺസൾട്ടിംഗ് ആൻഡ് സർവീസസ് കമ്പനിയായ മൈൻഡ്‌ട്രീയുടെ സഹായത്തോടെയാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്.