തിരുവനന്തപുരത്തു നിന്നും കാസർകോഡ് വരെ വെറും നാല് മണിക്കൂർ സമയം കൊണ്ട് യാത്ര സാധ്യമാക്കുന്ന അതിവേഗ ഗ്രീൻഫീൽഡ് റെയിൽവേ മൂന്നു വർഷം കൊണ്ട് പൂർത്തിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2020-21 സാമ്പത്തിക വർഷ കേരളാ ബജറ്റിലാണ് മന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
തിരുവനന്തപുരത്തു നിന്നും കാസർകോഡ് വരെ നാലു മണിക്കൂർ
പദ്ധതി പൂർത്തിയായാൽ തിരുവനന്തപുരത്തു നിന്നും കാസർകോഡ് വരെ വെറും നാലു മണിക്കൂർ മാത്രമാണ് സഞ്ചാര സമയം എടുക്കുക.
കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും തെക്കേ അറ്റത്തേയ്ക്കുള്ള യാത്രയുടെ ദൂരവും സമയവും പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി കൊണ്ടു വന്നിരിക്കുന്നത്.
540 കിലോമീറ്റർ ദൂരത്തിലുള്ള അതിവേഗ റെയിൽപാത വരുന്നതോടെ 12 മണിക്കൂർ സമയം എന്നത് വെറും നാല് മണിക്കൂറായി ചുരുങ്ങും. പദ്ധതി യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തിന്‍റെ ഗതാഗത പ്രശ്നങ്ങൾക്കു വലിയ അളവിൽതന്നെ പരിഹാരമാവും.
1450 രൂപ
നാല് മണിക്കൂർ കൊണ്ട് 1450 രൂപ ചിലവിൽ തിരുവനന്തപുരത്തു നിന്നും കാസർകോഡ് എത്താൻ സാധിക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചത്. കേരളാ സർക്കാരിന്‍റെയും റെയിൽവേയുടെയും സംയുക്ത നേതൃത്വത്തിലാണ് അതിവേഗ റെയിൽപാത ഒരുങ്ങുക.
10 റെയിൽവേ സ്റ്റേഷനും അഞ്ച് ടൗൺടിപ്പും
അതിവേഗ റെയില്‍വേയിൽ തിരുവനന്തപുരത്തു നിന്നും കാസർകോഡ് വരെ പത്ത് റെയിൽവേ സ്റ്റേഷനുകളായിരിക്കും ഉണ്ടാവുക. ഇത് കൂടാതെ 28 ഫീഡർ സ്റ്റേഷനുകൾ, 5 ടൗൺഷിപ്പുകൾ, സമാന്തരമായി സർവ്വീസ് റോഡുകൾ തുടങ്ങിയവും ഇതോടൊപ്പം നിർമ്മിക്കും. ഹ്രസ്വ ദൂര ട്രെയിനുകളും ചരക്കു കടത്തുന്നതിനും വാഹനങ്ങൾ കൊണ്ടു പോകുന്നതിനുനുമുള്ള സൗകര്യങ്ങളും റെയിൽ പാതയോടൊപ്പം വികസിപ്പിക്കും. രാത്രി സമയങ്ങളിൽ ചരക്കു ഗതാഗതത്തിനും റോറോ സംവിധാനത്തിനുമായി പാത മാറ്റി വയ്ക്കുവാനും പദ്ധയിയുണ്ട്. ഇത് മൂന്നു വർഷം കൊണ്ട് പൂര്‍ത്തിയാക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
67775 യാത്രക്കാർ
അതിവേഗ ട്രെയിനിൽ 2024-25 വര്‍ഷത്തിൽ 67775 യാത്രക്കാരും 2051 ൽ ഒരുലക്ഷത്തിലധികം യാത്രക്കാരുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ആകാശ സർവ്വേ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
ഒറ്റനോട്ടത്തിൽ
കാസര്‍കോഡ്-തിരുവനന്തപുരം അതിവേഗ ഗ്രീൻഫീൽഡ് റെയിൽവേ
540 കിലോ മീറ്റർ 4 മണിക്കൂർ
1457 രൂപ
10 റെയില്‍വേ സ്റ്റേഷൻ
28 ഫീഡർ സ്റ്റേഷൻ
5 ടൗൺഷിപ്പ്