ലക്നൗവിലേക്കോ ഇവിടം വഴിയോ ഏതെങ്കിലും യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഒരു നിമിഷം. നിങ്ങളുടെ യാത്രാ പ്ലാനുകളൊക്കെ ചിലപ്പോൾ മാറ്റേണ്ടി വന്നേക്കാം. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ താത്കാലികമായി രാത്രി സർവീസുകൾ നിർത്തുവാൻ പോവുകയാണ്.
2023 ഫെബ്രുവരി 23 മുതൽ ജൂലൈ 11 വരെ നാല് മാസ കാലത്തേയ്ക്ക് രാത്രികാല സർവീസുകൾ ലക്നൗ വിമാനത്താവളത്തിൽ നിന്നും ഉണ്ടായിരിക്കില്ലയെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഈ കാലയളവിൽ രാത്രി 9.30 മുതൽ പുലർച്ചെ 6.00 മണി വരെയാണ് സർവീസുകൾ ലഭ്യമല്ലാത്തത്. ഇതനുസരിച്ച് ഈ സമയം ഒരു ദിവസം 8.5 മണിക്കൂർ സമയം രൺവേ നിർമ്മാണ പ്രർത്തനങ്ങൾക്കായി ലഭ്യമാക്കും.
ഭാവിയിൽ വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണത്തിനും ചരക്കുനീക്കത്തിനും അനുസൃതമായുള്ള നിലവിലുള്ള റൺവേയുടെ (എയർസൈഡ്) വിപുലീകരണവും നവീകരണ പ്രവർത്തനങ്ങളും മറ്റു നിർമ്മാണ പ്രവർത്തികളാണ് ഈ സമയത്ത് ഇവിടെ നടക്കുന്നത്. എയർസൈഡിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി നാല് മാസത്തിനുള്ളിൽ വിമാനത്താവളം വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. എയര്‍ക്രാഫ്റ്ര് ഓപ്പറേഷനുകൾക്കായി ഗ്രൗണ്ട് ലൈറ്റുകൾ, പുതിയ മൂന്ന് ടാക്സി പാതകൾ, റൺവേ എൻഡ് സേഫ്റ്റി ഏരിയ, എയർക്രാഫ്റ്റ് ടേൺപാഡ് എക്സ്പാൻഷൻ എന്നിവ അവയിൽ ചിലതാണ്.
പുതിയ മാറ്റങ്ങളെക്കുറിച്ചും സമയ നിയന്ത്രണങ്ങളെക്കുറിച്ചും വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്.
നിലവിലെ യാത്രക്കാരുടെ ശേഷി 4.5 ദശലക്ഷത്തിൽ നിന്ന് പ്രതിവർഷം 39 ദശലക്ഷമായും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി പ്രതിവർഷം 0.25 ദശലക്ഷം ടണ്ണായും ഉയർത്തുവാൻ കഴിയുന്ന രീതിയിലാണ് മാറ്റങ്ങള് നടത്തുന്നത്. ഇതിനാവശ്യമായ പാരിസ്ഥിതിക അനുമതികൾ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൽ നിന്ന് വിമാനത്താവളത്തിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം
ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിൽ നിന്നും 14 കിലോമീറ്റർ അകലെ അമൗസി എന്ന സ്ഥലത്താണ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 1986 ലാണ് വിമാനത്താവളം നിർമ്മിച്ചത്. നേരത്തെ സ്ഥലത്തിന്റെ പേരിൽ അമൗസി എയർപോർട്ട് എന്നറിയപ്പെട്ടിരുന്ന ഇത് 2008-ൽ ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ചൗധരി ചരൺ സിങ്ങിന്റെ പേരിൽ ഇത് പുനർനാമകരണം ചെയ്യപ്പെട്ടു. യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ പതിനൊന്നാമത്തെ വിമാനത്താവളമാണിത്. ലക്നൗ, കാൺപൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്നവരാണ് ഈ വിമാനത്താവളക്കെ കൂടുതലായും ആശ്രയിക്കുന്നത്.
അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം