ജയ്പൂര്‍: വിനോദ സഞ്ചാരികളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ രാജസ്ഥാനില്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച രാജസ്ഥാൻ ടൂറിസം ബിസിനസ് (ഭേദഗതി) ബിൽ, 2021 നിയമസഭയിൽ പാസാക്കി. കോഗ്നിസിബിള്‍ കുറ്റകൃത്യത്തിന്റെ പരിധിയിലാണ് സഞ്ചാരികളോട് മോശമായി പെരുമാറുന്നത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഭേദഗതിയിൽ സെക്ഷൻ 27-എ ചേർത്തിട്ടുണ്ടെന്ന് ബിൽ സഭയിൽ അവതരിപ്പിച്ചുകൊണ്ട് ടൂറിസം സഹമന്ത്രി ഗോവിന്ദ് സിംഗ് ദോതസാര പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം ബിസിനസ്സ് വികസനത്തിന്റെ വേഗത മെച്ചപ്പെടുത്തുക, രാജസ്ഥാനിനിലേക്ക് അഭിമാനത്തോടെ സഞ്ചാരികളെ തിരികെ കൊണ്ടുവരിക, വിനോദ സഞ്ചാരികളോടുള്ള മോശം പെരുമാറ്റം തടയുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു 2010 -ൽ ബിൽ കൊണ്ടുവന്നത്. എന്നിരുന്നാലും,ജാമ്യം ലഭിക്കുന്നതാണോ അതോ ജാമ്യം ലഭിക്കാത്തതാണോ ഈ കുറ്റകൃത്യം എന്ന് ബില്ലില്‍ പരാമര്‍ശിച്ചിരുന്നില്ല. അങ്ങനെയാണ് ഇപ്പോള്‍ ഭേദഗതി കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇപ്പോൾ ഇതിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തിരിച്ചറിയാവുന്നതും ജാമ്യം ലഭിക്കുന്നതുമായിരിക്കും. അതേ സമയം, സെക്ഷൻ 13-ലെ ഉപവിഭാഗം 3-ലെ കുറ്റം ആവർത്തിച്ചാൽ, അത് സെക്ഷൻ 13-ലെ ഉപവിഭാഗം 4-ൽ ജാമ്യമില്ലാതാകും എന്നാണ് വിശദീകരണം.
രാജസ്ഥാനിലെ പ്രധാന വ്യവസായങ്ങളിലൊന്നാണ് ടൂറിസം, ഓരോ വർഷവും ലക്ഷക്കണക്കിന് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ ആണ് ഇവിടം സന്ദർശിക്കുന്നത്.
മരണാനന്തര യാത്രയ്ക്ക് ശവകുടീരത്തിനുള്ളില്‍ വഞ്ചി, മരണത്തിന്‍റെ നഗരം കാണാം...പക്ഷേ!!
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി ഗോവ