രാജസ്ഥാൻ എന്നാൽ നമുക്ക് മരുഭൂമിയാണ്. തൊട്ടുപിന്നാലെ തന്നെ കോട്ടകളും കൊട്ടാരങ്ങളും ഹവേലികളും മനസ്സിലെത്തും. എന്നാൽ ചരിത്രത്തിന്‍റെ ഓരോ അധ്യായങ്ങളിലും ഓരോ മുഖം ഒളിപ്പിച്ച രാജസ്ഥാൻ കണ്ടുതീർക്കുവാൻ ഏറ്റവും എളുപ്പവും അതേസമയം ഏറ്റവും പാടുപെടുന്നതുമായ ഇടമാണ്. ചരിത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാതെ കണ്‍മുന്നിലുള്ളതിനെ മാത്രം കണ്ടുപോകുമ്പോൾ രാജസ്ഥാനോളം എളുപ്പത്തിൽ തീരുന്ന മറ്റൊരിടം കാണില്ല. കടന്നുപോയ ചരിത്രത്തിന്‍റെ മഹത്വവും പ്രതാപവും വീഴ്ചകളും യുദ്ധങ്ങളും എല്ലാമറിഞ്ഞുള്ള ഒരു കാഴ്ചയാണെങ്കിൽ നാളുകളേറെ വേണം രജ്പുതുകളുടെ ഈ നാടിനെ അറിയുവാൻ.
PC:Gaurav Sharma/Unsplash
ജയ്പൂരും ഉദയ്പൂരും ജയ്സാൽമീറും ബിക്കനേറും അജ്മീറും അൽവാറും ബൻസ്വാരയും ആരവല്ലി പർവ്വത നിരകളും എല്ലാമായി ഒരുപാട് സ്ഥലങ്ങളുണ്ട് ഇവിടെ. ഒന്നിനൊന്ന് വ്യത്യസ്തമായ നൂറുകഥകളും ആയിരം കാഴ്ചകളും ഓരോന്നിനും സ്വന്തം.
രാജസ്ഥാനിലേക്കൊരു യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ മനസ്സിൽ കയറിക്കൂടുന്ന ചില ഇടങ്ങളുണ്ട്. എന്തായാലും നേരിട്ടു കാണണം എന്നാഗ്രഹിക്കുന്ന കുറച്ചു സ്ഥലങ്ങള്‍. ഭംഗി കൊണ്ടും നിർമ്മാണത്തിലെ വൈവിധ്യം കൊണ്ടും അതിശയിപ്പിക്കുന്ന ഹവാ മഹലും ഹിന്ദു-മുസ്ലീം നിർമ്മാണ ശൈലികൾ ഏറ്റവും ഭംഗിയായി കൂട്ടിച്ചേർത്തിരിക്കുന്ന ജയ്പൂരിലെ ആംബെർ കോട്ടയും രജ്പുത്ത രാജാക്കന്മാരുടെ വീരകഥകൾ ഇന്നും ഉയർന്നുകേൾക്കുന്ന ചിറ്റോർഗഡ് കോട്ടയും രൺഥംഭോർ ദേശീയോദ്യാനത്തിനകത്തെ രൺഥംഭോർ കോട്ടയും പിന്നെ ജയ്സാസാൽമീർ കോട്ട, ഇന്ത്യയുടെ വന്മതിൽ എന്നറിയപ്പെടുന്ന കുംഭാൽഗഡ് കോട്ട, ജൽ മഹൽ, ബക്കറ്റ് ലിസ്റ്റ് നിറഞ്ഞുകവിഞ്ഞു കിടക്കുന്ന പോലെ നിരവധിയിടങ്ങൾ!
എന്നാൽ, പുതിയ വാർത്തകളനുസരിച്ച് ഇനി തീര്‍ത്തും അപ്രതീക്ഷിതമായ കുറച്ചു കാഴ്ചകളാണ് രാജസ്ഥാൻ സഞ്ചാരികൾക്കായി ഒരുക്കുന്നത്. അതെ! മരുഭൂമിയുടെ നാട്ടിലൂടെ ഇനി ക്രൂസ് കപ്പൽ ഓടും! ആത്മീയ ലക്ഷ്യസ്ഥാനമായ അജ്മീർ ആണ് ക്രൂസ് യാത്രയിലൂടെ സഞ്ചാരികളെ ആകർഷിക്കുവാൻ പോകുന്നത്. പ്ലാൻ ചെയ്ത പ്രകാരം കാര്യങ്ങൾ മുന്നോട്ടുപോയാൽ ഈ വർഷം മാർച്ച് മുതൽ ഇവിടുത്തെ അജ്മീറിലെ അന സാഗർ തടാകത്തിൽ ക്രൂസ് ടൂറിസം ആരംഭിക്കും. നിലവിൽ സൂഫി സന്യാസി ഖ്വാജ മൊയ്‌നുദ്ദീൻ ചിസ്‌തിയുടെ ക്ഷേത്രത്തിനും ബ്രഹ്മ ക്ഷേത്രത്തിനും പേരുകേട്ട ഇവിടം വിനോദസഞ്ചാരരംഗത്ത് ഒരുപടി കൂടി മുന്നിലെത്തും.
അന സാഗർ തടാകത്തിലൂടെയുള്ള ഡബിൾ ഡെക്കർ ക്രൂയിസിങ് മാത്രമല്ല, ഇതിൽ ചെറിയ പാർട്ടികളും കൂടിച്ചേരലുകളും നടത്തുവാനും സാധിക്കും.
PC:Alonso Reyes/Unsplahs
റസ്റ്റോറന്‍റ് സൗകര്യം ഉൾപ്പെടെയാണ് ക്രൂസ് കപ്പൽ വരുന്നത്. മാത്രമല്ല, തടാകത്തിലൂടെ നിലവിൽ ബോട്ടുകൾ സഞ്ചരിക്കുന്ന പാതയിൽ നിന്നും വിഭിന്നമായിരിക്കും ക്രൂസിന്‍റെ പാതയെന്നും കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ രവീന്ദ്ര സൈനി അറിയിച്ചു. കോർപ്പറേഷന്റെ അംഗീകാരത്തിന് ശേഷം ക്രൂസ് ടിക്കറ്റ് നിരക്ക് തീരുമാനിക്കും
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഈ ക്രൂസിന് 150 ആളുകളെ വഹിക്കുവാനുള്ള ശേഷിയാണുള്ളത്. കപ്പൽ നിർമ്മാണത്തിനുള്ള ടെൻഡർ കഴിഞ്ഞ വർഷം നല്കിയിട്ടുണ്ടെന്നും ഫെബ്രുവരിയോടെ ഇത് തയ്യാറാകുമെന്നും തുടർന്ന് മാർച്ച് മാസത്തിൽ അനാ സാഗർ തടാകത്തിൽ ക്രൂസ് കപ്പൽ യാത്രകൾ ആരംഭിക്കുമെന്നും ആണ് റിപ്പോർട്ട്. 66.5 ലക്ഷം രൂപയുടെ വാർഷിക വരുമാനം കോർപ്പറേഷന് നേടിക്കൊടുക്കുവാൻ തക്ക കഴിവുള്ള സർവീസ് ആണിതെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ തടാകത്തിനു ചുറ്റുമുള്ള പാതകൾ നവീകരിക്കുകയും ഭക്ഷണശാലകൾ ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുകയും ചെയ്തതോടെ ഇവിടെ വലിയ രീതിയൽ സന്ദർശകർ എത്തുവാൻ തുടങ്ങിയിരുന്നു. ക്രൂസ് കൂടി വരുന്നതോടെ വലിയ രീതിയിലുള്ള സന്ദർശകരെ ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്.
രാജസ്ഥാന്റെ ഹൃദയം എന്നു വിശേഷിപ്പിക്കപ്പെടുന്ന അജ്മീര്‍ വ്യത്യസ്തങ്ങളായ കാഴ്ചകളുടെ നാടാണ്. അജ്മീര്‍ മ്യൂസിയം,പവലിയന്‍സ് അഥവാ ബര്‍ദരി,അധായ് ദിന്‍ കാ ജോപ്ര,നസിയാന്‍ ടെംപിള്‍. ദി നിംബാര്‍ക്ക് പീഠ്, നരേലി ജൈന ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!
കിടിലൻ കാഴ്ചകൾ കുറഞ്ഞ സമയത്തിൽ, ഹെലികോപ്റ്ററിൽ കറങ്ങിത്തീർക്കാം ജയ്സാൽമീർ