റിപ്പബ്ലിക് ദിനം 2023: കർത്തവ്യഥിൽ ഇത്തവണ സ്ത്രീ ശക്തിയുമായി കേരളം. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ നാടൻ കലാപാരമ്പര്യവും സ്ത്രീശക്തിയും വിളിച്ചറിയിക്കുന്നതാണ് കേരളത്തിന്‍റെ ഫ്ലോട്ടിൽ വനിതകൾ മാത്രമാണ് പങ്കെടുക്കുന്നത്. 24 പേരാണ് സംഘത്തിലുള്ളത്. കേരളത്തിൽ നിന്നു ആദ്യമായി ഗോത്രനൃത്തം അവതരിപ്പിക്കുന്ന ഫ്ലോട്ടിൽ കളരിപ്പയറ്റ്, ശിങ്കാരിമേളം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബശ്രീ പദ്ധതിയും കേരളസാക്ഷരതാ മിഷൻ പദ്ധതിക്കും നിശ്ചല ദൃശ്യത്തിൽ പ്രത്യേക പ്രാധാന്യം നല്കും.
PC:PTI Images
അട്ടപ്പാടി ഗോത്രകലാമണ്ഡലത്തിലെ കലാകാരികളുടെ ഇരുളനൃത്തം ഫ്ലോട്ടിലെ ആകർഷണമാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് നഞ്ചിയമ്മയുടെ നേതൃത്വത്തിലുള്ള എട്ട് കലാകാരികള്‍ ആണ് നൃത്തം അവതരിപ്പിക്കുന്നത്. അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ നിന്നുള്ളവരാണ് ഇവർ.
ഫ്ലോട്ടിൽ കളരിപ്പയറ്റ് അവതരിപ്പിക്കുന്നത് ഡൽഹി നിത്യചൈതന്യ കളരിയിലെ ബി എൻ ശുഭയും മകൾ എം എസ് ദിവ്യശ്രീയുമാണ്. ശിങ്കാരി മേളം അവതരിപ്പിക്കുന്നത് കണ്ണൂർ പാപ്പിനിശ്ശേരിയിലെ സപ്തവര്‍ണ കുടുംബശ്രീ സംഘമാണ്. 12 കുടുംബശ്രീ വനിതകൾ ആണ് ഇതിൽ പങ്കെടുക്കുന്നത്.
പ്രസിദ്ധമായ ബേപ്പൂർ ഉരുവിനെ മാതൃകയാക്കിയാണ് കേരളത്തിന്‍റെ ഫ്ലോട്ട് തയ്യാറാക്കിയിരിക്കുന്നത്.
ചേപ്പാട് സ്വദേശി കാര്‍ത്യായനി അമ്മയുടെ പ്രതിമയാണ് നിശ്ചലദൃശ്യത്തില്‍ മുന്നിൽ പ്രദർശിപ്പിക്കുന്നത്. 96-ാം വയസ്സില്‍ സാക്ഷരതാ പരീക്ഷ ജയിച്ച് 2020-ലെ നാരീശക്തി പുരസ്‌കാരം നേടിതയാണ് കാര്‍ത്യായനി അമ്മ.
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ 23 ടാബ്ലോകളാണ് ഉള്ളത്. കേരളം, കർണാടക, ഉത്തരാഖണ്ഡ്, അസം, ത്രിപുര, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ദാദാ നഗർ ഹവേലി, ദാമൻ ദിയു തുടങ്ങി യ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും 17 എണ്ണവും വ്യത്യസ്ത മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമായി ആറ് ഫ്ലോട്ടുകളും ഉൾപ്പെടെ ആകെ 23 ടാബ്ലോകളാണ് ഈ വർഷം ഉള്ളത്. വടക്കൻ മേഖല, മധ്യമേഖല, കിഴക്കൻ മേഖല, പടിഞ്ഞാറൻ മേഖല, തെക്കൻ മേഖല, വടക്ക്-കിഴക്കൻ മേഖല എന്നിങ്ങനെ ആറ് മേഖലകളായി സംസ്ഥാനങ്ങളെ/യുടികളെ തരംതിരിച്ച് അതിൽ നിന്നാണ് ഫ്ലോട്ടുകൾ തിരഞ്ഞെടുത്തത്.
ഈ വർഷം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ടാബ്ലോ അരങ്ങേറ്റം കുറിക്കും. ലഹരി ഉപേക്ഷിക്കൂ എന്ന ആഗോള സന്ദേശമാണ് എൻസിബി ഉയർത്തിക്കാണിക്കുന്നത്. എൻസിബിയുടെ ടാബ്‌ലോയ്‌ക്കൊപ്പം വരുന്ന നായ്ക്കളിൽ ജർമ്മൻ ഷെപ്പേർഡ്‌സ് 'ലിംബോ', 'ജെല്ലി' എന്നിവ ഉൾപ്പെടുന്നു. നേരത്തെ വലിയ മയക്കുരുന്നു ശേഖരങ്ങൾ കണ്ടെത്തുവാൻ ഇവർ സഹായിച്ചിട്ടുണ്ട്.
മറ്റു മിക്ക ഫ്ലോട്ടുകളുടെയും ഈ വർഷത്തെ തീം നാരീ ശക്തിയാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിൽ വരുന്ന 2 ടാബ്ലോകളിൽ ഒന്നാണിത്. രണ്ടാമത്തേത്, സെൻട്രൽ ആർമ്ഡ് പോലീസ് ഫോഴ്സിന്‍റേതാണ്.
കാർഷിക മന്ത്രാലയം,ഗോത്രകാര്യ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവരാണ് കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഫ്ലോട്ട് അവതരിപ്പിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവർ.
കൂടാതെ, ഇന്ത്യൻ ആർമിയുടെ, നാവിക സേന, വ്യോമ സേന എന്നിവരുടെ ഫ്ലോട്ടുകളും പരേഡിൽ ഉണ്ട്.
യുനെസ്കോയുടെ അദൃശ്യമായ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം നേടിയ ദുർഗ്ഗാ പൂജയെ ആണ് പശ്ചിമ ബംഗാൾ ടാബ്ലോയിൽ കൊണ്ടുവരുന്നത്. അഹോം ജനറലായ ലചിത് ബോർഫുകനെയും പ്രസിദ്ധമായ കാമാഖ്യ ക്ഷേത്രം ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ സാംസ്കാരിക അടയാളങ്ങളെയും ആസ്സാമിലെ ടാബ്ലോ പ്രദർശിപ്പിക്കുന്നു.
റിപ്പബ്ലിക് ദിനം 2023: ഡല്‍ഹിയിൽ കാണണം ഈ പരിപാടികൾ, ഡ്രോണ്‍ ഷോ മുതൽ മിലിട്ടറി ടാറ്റൂ ഫെസ്റ്റിവൽ വരെ