തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതൽ കാസർകോട്ടെ ചന്ദ്രഗിരികോട്ടവരെ എത്രയെത്ര കോട്ടകളാണ് കേരളത്തിൽ ഒരു ചരിത്ര പുസ്തകം പോലെ നിലകൊള്ളുന്നത്. കോളനിഭരണകാലത്ത് നിർമ്മിച്ചവയാണ് ഇന്ന് കാണുന്ന പലകോട്ടകളും. വടക്കൻപാട്ടുകളിലും മറ്റും പൊന്നാപുരം കോട്ട പോലുള്ള വിസ്മയം ജനിപ്പിക്കുന്ന കോട്ടകളുടെ കഥപറയുന്നുണ്ട്.
ആനയ്ക്ക് ഒരു ചന്തം തോന്നുന്നത് അതിന്റെ അകാരഭംഗിയിൽ ആണെന്ന് പറയുന്നത് പോലെതന്നെയാണ് കോട്ടകളുടെ കാര്യവും. നീണ്ട് നിവർന്ന് നിൽക്കുന്ന മതിൽകെട്ടുകൾ ആളുകളെ എപ്പോഴും വിസ്മയിപ്പിച്ച് കൊണ്ടിരിക്കും. അതുകൊണ്ടാണ് വിവിധ സ്ഥലത്തിലുള്ള കോട്ടകൾ കാണാൻ സഞ്ചാരികൾ എപ്പോഴും എത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ബോംബെ എന്ന ചിത്രത്തിലൂടെയാണ് ബേക്കൽ കോട്ട ഇന്ത്യ മുഴുവനും അറിയപ്പെട്ട് തുടങ്ങിയത്. അതിന് ശേഷം നിരവധി സിനിമകളിൽ ബേക്കൽ കോട്ട ഒരു താരമായി.
ബേക്കൽ കോട്ടയുടെ അത്രയും പ്രശസ്തി ആർജിച്ചില്ലെങ്കിലും കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ടയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. കണ്ണൂരിന് 21 കിലോമീറ്റർ അകലെയുള്ള തലശേരിയിലും പ്രശസ്തമായ ഒരു കോട്ടയുണ്ട്. പാലക്കാടുള്ള കോട്ടയും ഏറേ പ്രസിദ്ധമാണ്. ഇതൊക്കെ ഇപ്പോഴും നിലവിലുള്ള കോട്ടകളുടെ കഥ.
കേരളത്തിന്റെ വൻമതിൽ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നെടനീളൻ കോട്ടയും ഇവിടെ ഉണ്ടായിരുന്നു. നെടുംകോട്ട എന്നായിരുന്നു മധ്യകേരളത്തിൽ നിർമ്മിച്ച ഈ കോട്ട അറിയപ്പെട്ടിരുന്നത്. അറബിക്കടൽ മുതൽ പശ്ചിമഘട്ടം വരെ 52 കിലോമീറ്റർ നീളത്തിൽ ആയിരുന്നു ഈ കോട്ട പണിതത്. തൃശൂർ ജില്ലയിലെ ചാലക്കുടിക്ക് അടുത്ത് പാലമുറി എന്ന സ്ഥലത്ത് ഈ കോട്ടയുടെ അവശിഷ്ടം ഇപ്പോഴും കാണാം.
ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന മറ്റൊരു കോട്ടയും തൃശൂരിൽ ഉണ്ട് ചേറ്റുവ കോട്ട. വില്യം കോട്ടയെന്നും ഇത് അറിയപ്പെടുന്നുണ്ട്. ഡച്ചുകാരുടെ കോട്ടയായിരുന്നു ഇതെങ്കിലും പിന്നീട് ടിപ്പുസുൽത്താൻ കോട്ട കീഴടക്കുകയായിരുന്നു. പിന്നീട് ടിപ്പുവിനെ കീഴ്പ്പെടുത്തിയ ബ്രിട്ടീഷുകാർ ഈ കോട്ട കൈക്കലാക്കി.
ഇത്തരത്തിൽ ചരിത്രവും മിത്തുകളും ഇഴചേർന്ന് കിടക്കുന്ന നിരവധികോട്ടകൾ കേരളത്തിൽ ഉണ്ട്. അവയിൽ ചില കോട്ടകളിലൂടെ ഒരു യാത്രയാണ് ഇത്. കോട്ടകെട്ടിയ കേരളത്തിലൂടെ, കോട്ടകൾ തേടി ഒരു യാത്ര.