കോറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ വിനോദ സഞ്ചാര രംഗത്ത് പുതിയ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു. ഇന്ത്യയിൽ മാത്രമല്ല, ആയിരക്കണക്കിന് ആളുകളെത്തുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചിരുന്നു. ഏറ്റവും പുതിയ വാർത്തകളനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന താജ് മഹൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ
സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. മാർച്ച് 31 വരെയൈണ് ഇവിടേക്കുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്.

മുൻപ് മൂന്ന് തവണ
ഇതിനു മുന്‍പ് മൂന്നു തവണ മാത്രമാണ് താജ് മഹൽ അടച്ചിടേണ്ടി വന്നിട്ടുള്ളത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് 1942 ൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്താണ് താജ്മഹൽ ആദ്യമായി അടച്ചിടുന്നത്. 1971 ൽ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം നടന്ന സമയത്തും അതിനു ശേഷം 1978 ലെ വെള്ളപ്പൊക്കമുണ്ടായപ്പോഴും താജ് മഹൽ താത്കാലികമായി അടച്ചിട്ടിരുന്നു.

താജ്മഹൽ മാത്രമല്ല
കൊറോണ മൂലം താജ് മഹലിൽ മാത്രമല്ല സഞ്ചാരികൾക്ക് പ്രവേശനത്തിന് വിലക്കുള്ളത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഏകദേശം മൂവായിരത്തോളം ചരിത്ര സ്മാരകങ്ങളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടയ്ക്കുന്നത്. ഇതിൽ കുത്തബ് മിനാർ, ചെങ്കോട്ട, യുനസോകോയുടെ ലോക പൈതൃക കേന്ദ്രങ്ങളായ അജന്ത എല്ലോറ ഗുഹകൾ, ഹംപി, എലിഫെന്റാ കേവ്‌സ് തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രവേശനം താത്കാലികമായി വിലക്കിയിരിക്കുകയാണ്.

മ്യൂസിയങ്ങളും അടയ്ക്കും
ചരിത്ര സ്മാരകങ്ങൾക്കും പൈതൃക സ്ഥാനങ്ങൾക്കും പുറമേ ഇരുന്നൂറോളം വരുന്ന മ്യൂസിയങ്ങളും അടച്ചിടും. ഇതിൽ അലഹബാദ് മ്യൂസിയം, ഇന്ത്യൻ മ്യൂസിയം, ന്യൂ ഡെൽഹി നാഷണൽ മ്യൂസിയം, സലർ ജംങ് മ്യൂസിയം തുടങ്ങിയവയും അടച്ചിടുന്ന മ്യൂസിയങ്ങളിൽ പെടും.

കേരളത്തിൽ
കോറോണ ഭീതിയിൽ സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും താത്കാലികമായി അടച്ചു. മാർച്ച് 31 വരെയാണ് നിയന്ത്രണം. വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വനാതിര്‍ത്തി പങ്കിടുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവയ്ക്കെല്ലാം ഈ വിലക്ക് ബാധകമാണ്. വനത്തിനുള്ളിൽ ആളുകൾ കൂട്ടം കൂടുന്ന പ്രകൃതി പഠന ക്യാംപുകൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും വിലക്കുണ്ട്. സൈലന്‍റ് വാലി ദേശീയോദ്യാനം, പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം, നെല്ലിയാമ്പതി, ചൂലന്നൂർ മയിൽ സങ്കേതം, ശിരുവാണി തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കും നിരോധനം ബാധകമാണ്.ഇടുക്കി ജില്ലയിലെ തേക്കടി ബോട്ട് സർവ്വീസ്, ഇരവികുളം ദേശീയോദ്യാനം സന്ദർശനം എന്നിവിങ്ങളിലും സന്ദർശനത്തിന് വിലക്കുണ്ട്.

യാത്രകൾ ഒഴിവാക്കാം
കൂടുതൽ കോറോണ വൈറസ് കേസുകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റിപ്പോര്‍ട്ട് ചെയ്യുന്നതിനാൽ യാത്രകൾ പരമാവധി ഒഴിവാക്കുക. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ആളുകൾ കൂടുന്ന ഇടങ്ങളിലേക്കും യാത്രകൾ ഒഴിവാക്കാം.