ജ്യോതിര്‍ലിംഗവും 21 ക്ഷേത്രങ്ങളും
നേരത്തെ സൂചിപ്പിച്ചതുപോലെ ജ്യോതിര്‍ലിംഗ സ്ഥാനമായ ഈ ക്ഷേത്രം ശിവ പൂജ നടത്തുന്ന ഏറ്റവും വിശുദ്ധമായ ആരാധനാലയങ്ങളില്‍ ഒന്നുകൂടിയാണ്. ബൈദ്യനാഥ ധാം എന്നും ക്ഷേത്രം അറിയപ്പെടുന്നു. ജാര്‍ഖണ്ഡിലെ സന്താൽ പർഗാനാസ് ഡിവിഷനില്‍ ഉള്‍പ്പെടുന്ന ദിയോഘറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജ്യോതിര്‍ലിംഗ ക്ഷേത്രമെന്നാണ് അറിയപ്പെടുന്നതെങ്കിലും പ്രധാന ക്ഷേത്രസമുച്ചയം കൂടാതെ വേറെയും 21 ക്ഷേത്രങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും. ഗണേശൻ, ബ്രഹ്മാവ്, കാലഭൈരവൻ, ഹനുമാൻ, സരസ്വതി, സൂര്യൻ, രാമ-ലക്ഷ്മണ-ജാനകി, ഗംഗ, കാളി, അന്നപൂർണ, ലക്ഷ്മി-നാരായണൻ എന്നിവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണണ് ഇവിടെയുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും വിശ്വാസികളും എത്തിച്ചേരുന്ന ക്ഷേത്രത്തിലേക്ക് നേരിട്ടുള്ള വിമാനസര്‍വ്വീസ് വലിയ മാറ്റങ്ങളായിരിക്കും കൊണ്ടുവരിക.
PC:Ravishekharojha
ബൈദ്യനാഥനും തലനല്കിയ രാവണനും
ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍ അതിനു പേരുവന്നത് എങ്ങനെയെന്ന് പരാമര്‍ശിച്ചില്ലെങ്കില്‍ ക്ഷേത്രചരിതം പൂര്‍ണ്ണമാവില്ല. രാക്ഷസരാജാവായിരുന്ന രാവണന്‍ വിശിഷ്യമായ ചില വരങ്ങള്‍ ലഭിക്കുവാന്‍ ശിവന് തപസ്സുചെയ്തതു മുതലാണ് കഥ ആരംഭിക്കുന്നത്. തപസ്സു നാളുകള്‍ നീണ്ടിട്ടും ശിവന്‍ പ്രത്യക്ഷപ്പെടാത്തതിനെ തുടര്‍ന്ന് രാവണന്‍ തപസ്സ് കുറച്ചുകൂടി കഠിനമാക്കി. ഒടുവില്‍ തന്‍റെ തലകളോരോന്നായെടുത്ത് രാവണന്‍ ബലി നല്കുവാന്‍ തുടങ്ങി. ഇതില്‍ മനസ്സുമാറിയ ശിവന്‍ പ്രത്യക്ഷപ്പെടുകയും മുറിവേറ്റു കിടന്ന രാവണനെ സുഖപ്പെടുത്താനായി വരികയും ചെയ്തു. ഒരു വൈദ്യനായി ശിവന്‍ സ്വയം ഇറങ്ങിയതിനാലാണ് ഇവിടെ ശിവനെ വൈദ്യനാഥന്‍ എന്നു വിളിക്കുന്നത്. അന്ന് രാവണന് തപസ്സു ചെയ്ത്ത് ഇന്ന് ഈ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തുവെച്ചായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മറ്റൊരു വിശ്വാസം
ഈ ജ്യോതിര്‍ലിംഗ സ്ഥാനത്തെക്കുറിച്ച് വേറെയും വിശ്വാസങ്ങള്‍ പ്രചാരത്തിലുണ്ട്. ലങ്കയിലേക്ക് വരണമെന്നും അവിടെ താമസമാക്കണമെന്നും ആവശ്യപ്പെട്ട് ഒരിക്കല്‍ രാവണന്‍ ശിവനെ കാണുവാനെത്തിയത്രെ. എന്നാല്‍ ശിവന്‍ അത് നിരാകരിച്ചു. എങ്കില്‍ പകരമായി ശിവലിംഗ പ്രതിഷ്ഠ നടത്തുവാന്‍ അനുവദിക്കണമെന്നു പറഞ്ഞ രാവണന് ശിവന്റെ പക്കല്‍ നിന്നും ശിവലിംഗ വിഗ്രഹം വാങ്ങി. ലങ്കയിലല്ലാതെ ഒരിടത്തും നിലത്തുവയ്ക്കരുതെന്നായിരുന്നു ശിവന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ലങ്കയില്‍ ശിവലിംഗം സ്ഥാപിക്കുന്നത് ഭാവിയില്‍ അന്വര്‍ത്ഥങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ഭയന്ന ദേവഗണങ്ങള്‍ ഇത് തടയണമെന്ന് ആഗ്രഹിക്കുകയും സമുദ്രദേവനായ വരുണനെ അവര്‍ ചുമതലയേല്‍പ്പിക്കുകയും ചെയ്തു. അതനുസരിച്ച് വരുണന്‍ രാവണന്റെ വയറിനുള്ളില്‍ കയറി. പ്രകൃതിയുടെ വിളിയനുഭവപ്പെട്ട രാവണന്‍ വിഗ്രഹം ആരെയങ്കിലും ഏല്‍പ്പിക്കുവാന്‍ നോക്കിയപ്പോള്‍ ഒരു ബ്രാഹ്മണ ബാലന്‍ അവിടെ നില്‍ക്കുന്നത് കണ്ടു. താഴെ വയ്ക്കരുതെന്ന് പറഞ്ഞ് ശിവലിംഗം ബാലനെ ഏല്‍പ്പിച്ചു പോയി വന്ന രാവണന്‍ ബാലനെ നോക്കിയപ്പോള്‍ അവിടെ കണ്ടില്ലെന്നു മാത്രമല്ല, വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണുകയും ചെയ്തു. മഹാവിഷ്ണു ആയിരുന്നു യഥാര്‍ത്ഥത്തില്‍ ബാലനായി വേഷം മാറി വന്നത്. വിഗ്രഹം അവിടെ നിന്നും ഇളക്കുവാന്‍ നോക്കിയിട്ട് സാധിക്കാതിരുന്ന രാവണന്‍ അവിടെ തന്നെ ഒടുവില്‍ പൂജകള്‍ നടത്തി എന്നാണ് വിശ്വാസം. ആ സ്ഥാനത്താണത്രെ ഇന്നത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
വിശ്വാസങ്ങള്‍ പലതുണ്ടെങ്കിലും ക്ഷേത്രത്തിന്‍റെ ചരിത്രം ഇന്നും കൃത്യമായി ലഭ്യമല്ല. എന്നാല്‍ ഹരിതകിവൻ അല്ലെങ്കിൽ കേതകിവൻ എന്ന് ഇതിനെ ചില സംസകൃത ഗ്രന്ഥങ്ങളില്‍ വിശേഷിപ്പിച്ചിട്ടുണ്ടെന്നതിന് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 1596-ൽ ഗിദ്ദൂർ മഹാരാജാവിന്റെ പൂർവ്വികനായ പുരൻ മാൽ നിര്‍മ്മിച്ചതാണെന്നു സൂചിപ്പിക്കുന്ന ചില ലിഖിതങ്ങള്‍ ഇവിടെനിന്നും ലഭിച്ചിട്ടുണ്ട്.
PC:William Hodges
കന്‍വാര്‍ യാത്രയും ക്ഷേത്രവും
ശൈവവിശ്വാസികളുടെ ഇടയില്‍ ഏറ്റവും പ്രചാരത്തിലുള്ള തീര്‍ത്ഥയാത്രയാണ് കന്‍വാര്‍ യാത്ര. ഗംഗാ നദിയില്‍ നിന്നും പുണ്യജലം ശേഖരിച്ച് തീര്‍ത്ഥാടനം നടത്തി ബൈദ്യനാഥ് ക്ഷേത്രത്തിൽ സമര്‍പ്പിക്കുന്ന സവിശേഷമായ ചടങ്ങാണിത്. ശ്രാവണമാസത്തിലാണ് ഈ ചടങ്ങ് നടക്കുന്നത്.
PC:Nicolas C
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം
ദിയോഘാര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനായി വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈദ്യനാഥ ക്ഷേത്രം സന്ദര്‍ശിക്കുകയായിരുന്നു. ബാബ ബൈദ്യനാഥ് ധാമിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന വിമാനത്താവളമാണ് ദിയോഘർ വിമാനത്താവളം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും വിശ്വാസികളും എത്തിച്ചേരുന്ന ക്ഷേത്രത്തിലേക്ക് നേരിട്ടുള്ള വിമാനസര്‍വ്വീസ് വലിയ മാറ്റങ്ങളായിരിക്കും കൊണ്ടുവരിക. ആത്മീയ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ക്ഷേത്രത്തില്‍ തുടക്കമിട്ടിട്ടുണ്ട്. 2018 മെയ് 25 നായിരുന്നു ദിയോഘർ വിമാനത്താവളത്തിന് തറക്കല്ലിടല്‍ നടത്തിയത്.
PTI Image