കൊച്ചിൻ കാർണിവൽ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളിൽ കൊച്ചിയുടെ മുഖമായി മാറുന്ന ആഘോഷമാണ് കൊച്ചിൻ കാർണിവൽ. പത്തു ദിവസത്തോളം നീണ്ടു നിൽക്കുന്ന പരിപാടികളിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. ഒരു കാലത്ത് വിദേശ ശക്തികളുടെ, പ്രത്യേകിച്ച് പോർച്ചുഗാസുകാരുടെ ഭരണത്തിനു കീഴിലായിരുന്ന ഇവിടെ അവരുടെ ആഘോഷങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് കാർണിവൽ നടക്കുന്നത്. നിറങ്ങൾ വാരി വിതറി, രാത്രിയെ പോലും പകലാക്കുന്ന തരത്തിലുള്ള പരിപാടികളാണ് കാർണിവൽ കാലത്ത് ഇവിടെ നടക്കുന്നത്.
PC:The good old karma vibes
കൊച്ചിൻ കാർണിവൽ-അല്പം ചരിത്രം പോര്‍ച്ചുഗീസുകാരുടെ ചരിത്രവും ചടങ്ങുകളുമായി ബന്ധപ്പെട്ട ആഘോഷമായാണ് കൊച്ചിൻ കാര്‍ണിവലിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. പോർച്ചുഗീസുകാർ ഭരിച്ചിരുന്ന കാലത്തെ ക്രിസ്മസ്-പുതുവസ്തര ആഘോഷങ്ങൾ പിന്നീട് കൊച്ചിൻ കാർണിവലായി മാറുകയായിരുന്നു. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ കൊച്ചി ഭരിച്ചു കൊണ്ടിരുന്ന പോർച്ചുഗീസുകാരുടെ തലസ്ഥാനം ഫോർട്ട് കൊച്ചിയായിരുന്നു. അങ്ങനെ ഇവിടം അവരുടെ ആഘോഷങ്ങളുടെ പ്രധാന വേദിയായി മാറി. അങ്ങനെയാണ് ഫോര്‍ട്ട് കൊച്ചിയിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരു യൂറോപ്യൻ ടച്ച് വരുന്നത്.
PC:Ahammed Shahz
പാപ്പാഞ്ഞിയെ കത്തിക്കൽ
കൊച്ചിൻ കാർണിവലിന്റെ ഏറ്റവും പ്രധാന ചടങ്ങ് പുതുവർഷം പുലരുന്ന രാത്രി 12.00 മണിക്കാണ്. പാപ്പാഞ്ഞിയെ കത്തിക്കൽ എന്ന ഈ ചടങ്ങിനെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. വൃദ്ധനായ ഒരു മനുഷ്യന്റെ രൂപത്തിൽ ഒരുക്കുന്ന ഭീമാകാരമായ കോലം കത്തിക്കുന്ന ചടങ്ങാണ് പാപ്പാഞ്ഞിയെ കത്തിക്കൽ എന്നറിയപ്പെടുന്നത്. പാപ്പാഞ്ഞി എന്നാല്‍ വൃദ്ധനായ മനുഷ്യന്‍ എന്നാണ് പോര്‍ച്ചുഗീസ് ഭാഷയില്‍ അര്‍ഥം. ഫോര്‍ട്ട് കൊച്ചി ബീച്ചിനു സമീപത്തായി ഒരുക്കിയിരിക്കുന്ന പാപ്പാഞ്ഞിയെ രാത്രി കൃത്യം 12.00 മണിക്ക് തീ കൊളുത്തുന്ന ചടങ്ങാണിത്. പഴയ വർഷത്തെ മാറ്റി പുതുവർഷത്തെ സ്വീകരിക്കുന്നതിന്റെ ആവിഷ്കാരമായാണ് ഇതിനെ കണക്കാക്കുന്നത്.
തുടർച്ചയായ 35-ാം വർഷം കൊച്ചിയുടെ കാർണിവൽ ആഘോഷങ്ങളുടെ ചരിത്രം പോർച്ചുഗീസുകാരുടെ കാലം വരെ നീളുമെങ്കിലും ഇപ്പോഴത്തെ പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങുന്ന കാർണിവലിന് ഇത് മുപ്പത്തിയഞ്ചാം വയസ്സാണ്. കാർണിവലിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പാഞ്ഞിയാണ് 2020 പുതുവർഷത്തെ സ്വാഗതം ചെയ്യുവാനായി ഒരുങ്ങുന്നത്. നാല്പതടി ഉയരമുള്ള പാപ്പാഞ്ഞിയും അതുയർത്തി വയ്ക്കുന്നതിനുള്ള പത്തടി ഉയരമുള്ള സ്റ്റാൻഡുമാണ് ഇവിടെ ഇത്തവണ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ പാപ്പാഞ്ഞിയാണ് ഇത്തവണത്തെ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏകദേശം മൂന്നു ലക്ഷം രൂപയാണ് ഇത്തവണത്തെ പാപ്പാഞ്ഞിക്ക് ചിലവായിരിക്കുന്നത്.
PC:Alexey Komarov
ആഘോഷങ്ങളുടെ പത്തു ദിവസം സാധാരണയായി ന്യൂ ഇയറിനു മുന്‍പുള്ള പത്ത് ദിവസങ്ങളിലായാണ് കൊച്ചിൻ കാർണിവൽ നടക്കുക. അതായത് ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആഘോഷങ്ങളുടെ ഭാഗമായാണിത് നടക്കുന്നത്. പതാക ഉയർത്തലോടെയാണ് പരിപാടികൾ തുടങ്ങുന്നത്. വാസ്കോഡ ഗാമ സ്ക്വയറാണ് ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം. ബൈക്ക് റേസില്‍ തുടങ്ങി, ഗുസ്തി, ഫുട്‌ബോള്‍,പഞ്ചഗുസ്തി, കയാക്കിങ്, നീന്തല്‍, രംഗോലി, കോലംവരക്കല്‍, ചിത്രരചന തുടങ്ങി നിരപഴി കാര്യങ്ങൾ ഇവിടെ കാർണിവലിന്‌റെ ഭാഗമായി നടക്കും.
PC:Vandanan gopi
ഷോപ്പിങ്ങ് ഫോർട്ട് കൊച്ചിയിൽ ഷോപ്പിങ് നടത്തുവാൻ പറ്റിയ സമയം കൂടിയാണ് കാർണിവൽ കാലം. ഇവിടുത്തെ വഴിയരുകിലും ബീച്ചിലും ഒക്കെയായി നൂറു കണക്കിന് കച്ചവടക്കാരാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ആഭരണങ്ങളും കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ആണ് ഇവിടുത്തെ പ്രധാന കച്ചവട സാധനങ്ങൾ.
എത്തിച്ചേരുവാൻ എറണാകുളത്തു നിന്നും ബോട്ട് മാർഗ്ഗവും റോഡ് മാർഗ്ഗവും ഫോർട്ട് കൊച്ചിയിലെത്താം. ഏറ്റവും അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരിയിലാണുള്ളത്. വിമാനത്താവളത്തിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് 37 കിലോമീറ്റർ ദൂരമുണ്ട്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്ററാണ് ഫോര്‍ട്ട് കൊച്ചിക്കുള്ളത്.
എല്ലായ്പ്പോഴും കനത്ത ട്രാഫിക് ബ്ലോക് അനുഭവപ്പെടുന്ന ഇവിടെ ബോട്ടിൽ എത്തുന്നതായിരിക്കും എറ്റവും മികച്ചത്.
കീശ കാലിയാക്കാതെ ഗോവയിലെ ന്യൂ ഇയർ... ഇക്കാര്യങ്ങളറിഞ്ഞാൽ പൈസ പോക്കറ്റിലിരിക്കും!
ഗോവയിലെ ന്യൂ ഇയർ ഫ്രീയായി ആഘോഷിക്കാം!
ന്യൂ ഇയർ അടിച്ചു പൊളിക്കാം..കിടിലൻ സ്ഥലങ്ങളിതാ...