ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം ഇന്ത്യയിലെ ഏറ്റവും മനോഹരമായ, എണ്ണപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കടൽത്തീരങ്ങൾ ഇഷ്ടപ്പെടുന്ന സഞ്ചാരികളെയാണ് ആകർഷിക്കുക. പേരുകേൾക്കുമ്പോൾ ഒന്നായി തോന്നുമെങ്കിലും യഥാർഥത്തിൽ രണ്ടു വ്യത്യസ്ഥ ദ്വീപസമൂഹങ്ങളാണിവ. ദ്വീപുകളാണെങ്കിലും കാടുകളാണ് അതിനുള്ളിലേറെയും. പോർട് ബ്ലെയറാണ് ഇവിടേക്കുള്ള യാത്രകളുടെ കവാടമായി അറിയപ്പെടുന്നത്.
ദ്വീപുകളിൽ നിന്നും ദ്വീപുകളിലേക്ക് വ്യത്യസ്ഥ സ്വഭാവങ്ങളും കാഴ്ചകളുമുള്ള ദ്വീപുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ചിലയിടങ്ങളിൽ കാട്ടിലേക്കുള്ള ട്രക്കിങ്ങാണ് പ്രധാന ആകർഷണമെങ്കിൽ മറ്റിടങ്ങളിൽ സ്കൂബാ ഡൈവിങ്ങ് പോലുള്ള സാഹസിക ഇനങ്ങൾ പരീക്ഷിക്കാം. കടലിന്‍റെയും ദ്വീപിന്‍റെയും കാഴ്ചകൾ തന്നെയാണ് പ്രധാന ആകർഷണം.
ഹണിമൂൺ ഡെസ്റ്റിനേഷൻ കുറച്ചുകാലം മുൻപ് വരെ വളരെക്കുറച്ച് സഞ്ചാരികൾ മാത്രമായിരുന്നു ഇവിടെ എത്തിയിരുന്നത്. ഇന്ന് നമ്മുടെ നാട്ടിലെ ഓരോ യാത്രികന്റെയും ഡ്രീം ഡെസ്റ്റിനേഷനായി മാറുവാൻ ഈ പ്രദേശത്തിനു സാധിച്ചിട്ടുണ്ട്. സ്വദേശികൾക്കും വിദേശികൾക്കുമൊപ്പം ഇന്ന് ഈ നാട് തേടിയെത്തുന്നവരിൽ മധുവിധു ആഘോഷിക്കുവാനെത്തുന്നവരുമുണ്ട്. ഇന്ത്യയിലെ പേരുകേട്ട ഹണിമൂൺ ഡെസ്റ്റിനേഷനാണിന്നിവിടം.
ഏറ്റവും വൃത്തിയുള്ള ബീച്ച് വൃത്തിയുടെ കാര്യത്തിൽ ആൻഡമാനിലെ ബീച്ചുകൾ എന്നും ഒരുപടി മുന്നിലാണുള്ളത്. ശാന്തമായ കടൽത്തീരങ്ങളും പഞ്ചാര മണലും ആഴം കുറഞ്ഞ തീരവും ആൻഡമാനിന്റെ മാത്രം പ്രത്യേകതയാണ്. കുറച്ചു നാൾ മുൻപ് ടൈം മാഗസിന്‍ ഹേവ്‌ലോക്ക് ഐലന്റിലെ രാധാനഗര്‍ ബീച്ചിനെ ഏഷ്യയിലെ ഏറ്റവും മനോഹരമായ ബീച്ചായി തിരഞ്ഞെടുത്തിരുന്നു. ഇതിനുശേഷം ഈ ബീച്ച് തേടി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തി. ഇന്നും രാധാനഗർ ബീച്ച്തേടി എത്തുന്നവർ ഒരുപാടുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ നിയന്ത്രണങ്ങളും ഇവിടെ അനുവദിക്കാറുണ്ട്.
തത്കാലം ആൻഡമാൻ വേണ്ട രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് ബാധ വ്യാപകമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ ആൻഡമാനിലെ വിനോദ സഞ്ചാരത്തിന് താത്കാലികമായ വിലക്ക് ഏർപ്പെടുത്തി. രോഗവ്യാപനത്തിന് ഇടകൊടുക്കാതിരിക്കുക എന്ന ലക്ഷ്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
മാർച്ച് 26 വരെ ആൻഡമാനിലെ ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം 2020 മാർച്ച് 26 വരെയാണ് അടച്ചിടുന്നത്. ഇവിടുത്തെ ബീച്ചുകൾ, ഇക്കോ ടൂറിസം വേദികൾ, ബോട്ടുകൾ, ബോട്ട് ജെട്ടികൾ, വാട്ടർ സ്പോർട്സ്, സെല്ലുലാർ ജയിൽ (ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ), ഹാവ്‌ലോക്ക് ദ്വീപ്, നീൽ ദ്വീപുകൾ, ബരാടാംഗ് തുടങ്ങിയവയെല്ലാം അടച്ചിടുന്നതിന്റെ പരിധിയിൽ വരും.
ഗോത്രവിഭാഗങ്ങളുടെ സുരക്ഷ ആൻഡമാനിലെ ഗോത്രവിഭാഗങ്ങളെ വൈറസ് ബാധയിൽ നിന്നും സംരക്ഷിക്കുക എന്നൊരു ഉദ്ദേശം കൂടി ഈ വിലക്കിനുണ്ട്. ഗ്രേറ്റ് ആൻഡമാനീസ്, ജരാവാസ്, ഓഞ്ച്, ഷോംപെൻ, നിക്കോബറീസ്, സെന്റിനലീസ് എന്നീ ആറു തരത്തിലുള്ള ഗോത്രവിഭാഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ സെന്റിനൽസ് ഒഴികെയുള്ളവർ സഞ്ചാരികളുമായി ഇടപെടുന്നവരുമാണ്. ആന്‍ഡമാൻ സന്ദർശിക്കുവാനെത്തുന്ന ആളുകളിൽ നിന്നും ഗോത്രവിഭാഗങ്ങൾക്ക് അസുഖം ബാധിക്കുന്നത് തടയുവാൻ ഇതുവഴി സാധിക്കും എന്നു കരുതുന്നു. രോഗലക്ഷണങ്ങളുള്ള ഇവിടുത്തെ ഉദ്യോഗസ്ഥർ ഗോത്രവിഭാഗങ്ങളുമായി ബന്ധപ്പെടുന്നതിന് വിലക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദ്വീപുകളിലെ ആദിവാസി റിസർവ്വ് മേഖലകളിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണത്തിനും പുതിയ നിർദ്ദേശപ്രകാരം നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ഗതാഗത സൗകര്യങ്ങൾ ദ്വീപ് നിവാസികൾക്കു വേണ്ടി മാത്രം
നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിമിതമായ തോതിലുള്ള ഗതാഗത സൗകര്യങ്ങൾ ദ്വീപ് നിവാസികൾക്കു നല്കും. സ്വകാര്യ കപ്പലുകൾ ഉൾപ്പെടെയുള്ള കപ്പലുകൾ, സ്വകാര്യ ബസുകൾ, അഡ്മിനിസ്ട്രേറ്റീവ് ബസുകൾ തുടങ്ങിയവ പ്രവർത്തിക്കും. ഇത്തരം സൗകര്യങ്ങളിൽ യാത്രക്കാരുടെ സമ്പർക്കം കുറയ്ക്കുന്നതിനായുള്ള മുൻകരുതലുകളും നിർദ്ദേശങ്ങളും നല്കും.
കോവിഡ് 19- കടുത്ത യാത്രാ നിയന്ത്രണങ്ങളുമായി ഇന്ത്യ
കൊറോണക്കാലത്ത് വിമാനത്താവളത്തിലേക്കു പോകുമ്പോള്‍ ശ്രദ്ധിക്കുവാൻ
ദേവ വൈദ്യനായ ധന്വന്തരിയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ