ഇഷ്ടപോലെ യാത്രകൾ... ആഗ്രഹിക്കുന്ന ഇടങ്ങളിൽ ആഗ്രഹിക്കുന്ന സമയത്ത് പോകണം. ഏതൊരു യാത്രാ പ്രേമിയുടെയും മനസ്സിലെ ആഗ്രഹങ്ങളാണിത്. എന്നാൽ ഇതിലും ആവേശവും ഇഷ്ടവും യാത്രകളോടുണ്ടായിട്ടും ശാരീരിക വെല്ലുവിളികളും പ്രയാസങ്ങളും കാരണം യാത്ര പോകുവാന്‍ സാധിക്കാത്തവരെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? നമ്മൾ വളരെ സ്വതന്ത്ര്യമായി ഇറങ്ങിച്ചെല്ലുന്ന കടൽത്തീരങ്ങളെ പോലും അകലെനിന്നു മാത്രം കണ്ടാസ്വദിക്കുവാൻ സാധികുന്നവർ. ശാരീരിക വെല്ലുവിളികളുള്ളവരെ ഉൾപ്പെടുത്തുന്നതിൽ നമ്മുടെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും ബഹുദൂരം പുറകിലാണ്. ഓരോ കോണിൽ നിന്നും ഓരോ മാറ്റങ്ങൾ ഉണ്ടായി വരുന്നത് പ്രതീക്ഷ നല്കുന്നതാണ്. ഇതാ ഇന്ത്യയിൽ എല്ലാത്തരം സന്ദർശകരെയും ഉൾപ്പെടുത്തുന്നതിന് വീൽചെയറുകൾക്കുള്ള പ്രത്യേക റാമ്പുകളോ ബ്രെയിൽ ബ്രോഷറുകളോ ആയി നടപടികൾ സ്വീകരിച്ചിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം.. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കു ധൈര്യമായി ചെല്ലുവാൻ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഇടങ്ങൾ
ടിപ്പു സുൽത്താന്റെ സമ്മർ പാലസ്, ബെംഗളൂരു
ഭിന്നശേഷിക്കാർക്ക് സുഗമമായി പോകുവാൻ സാധിക്കുന്ന മറ്റൊരു ലക്ഷ്യസ്ഥാനമാണ് ബംഗ്ലൂരിലെ ടിപ്പു സുൽത്താന്റെ സമ്മർ പാലസ്. ഭിന്നശേഷിയുള്ളവർക്ക് പ്രവേശനമുള്ള കർണാടകയിലെ ആദ്യത്തെ പുരാവസ്തുവകുപ്പിന്റെ സ്മാരകം കൂടിയാണിത്. കാഴ്ച വൈകല്യമുള്ള സന്ദർശകർക്കായി വിതരണം ചെയ്ത ബ്രെയിൽ ബ്രോഷർ, ബ്രെയ്‌ലി സൈൻബോർഡുകൾ, കൊട്ടാര കവാടത്തിൽ നിന്ന് ടോയ്‌ലറ്റിലേക്കുള്ള ഒരു സ്പർശന പാത എന്നിവയും സ്മാരകത്തിലുണ്ട്.
പുരി ജഗന്നാഥ ക്ഷേത്രം
ഇപ്പോൾ പ്രായത്തിന്‍റേതായ അവശതകൾ നേരിടുന്നവർക്കും ശാരീരിക വെല്ലുവിളികൾ ഉള്ളവർക്കും വീൽചെയറിൽ ഇരുന്ന് പോകവാൻ കഴിയുന്ന രീതിയിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
ജന്തർ മന്തർ, കുത്തബ് മിനാർ, ഹുമയൂണിന്റെ ശവകുടീരം, ചെങ്കോട്ട
2001-ൽ സ്റ്റീഫൻ ഹോക്കിംഗ്‌സിന്റെ സന്ദർശനവേളയിൽ ഈ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ താൽക്കാലിക ക്രമീകരണം ഒടുവിൽ സ്ഥിരമായ ഒരു സവിശേഷതയായി മാറി. ഇപ്പോൾ ഡൽഹിയിലെ ഈ സ്മാരകങ്ങൾ വികലാംഗ സൗഹൃദമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ആളുകൾ സന്ദർശിക്കുന്ന സ്മാരകങ്ങളുടെ പട്ടികയിലും ഇവിടം ഇടംനേടിയിട്ടുണ്ട്.