ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. മഹാവിഷ്ണുവിനെ ശ്രീകൃഷ്ണന്‍റെ രൂപത്തിൽ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന വൈഷ്ണവ ക്ഷേത്രം എന്ന പ്രത്യേകതയുമുണ്ട്. ഗുരുവായൂരപ്പനായ കൃഷ്ണന്റെ രൂപം കൃഷ്ണാവതാര സമയത്ത് ദേവകിക്കും വസുദേവർക്കും കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ അതേരൂപമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കിഴക്കോട്ട് നിൽക്കുന്ന രൂപത്തിലുള്ള കൃഷ്ണന്റെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് അതീവ ശ്രേഷ്ഠവും അപൂർവ്വവുമായ പാതാളാഞ്ജനം എന്ന ശിലയിലാണ്.
ജനാർദ്ദന രൂപത്തിലുള്ള വിഗ്രഹമാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്. പുറകിലെ വലതുകയ്യിൽ ചക്രം, മുമ്പിലെ വലതുകയ്യിൽ പദ്മം, പുറകിലെ ഇടതുകയ്യിൽ ശംഖ്, മുമ്പിലെ ഇടതുകയ്യിൽ ഗദ എന്നിവ ധരിച്ചുള്ള രൂപമാണിത്.
വൃശ്ചികത്തിലെ ഏകാദശി, കുംഭമാസത്തിലെ പൂയം,ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, തിരുവോണം, മേടമാസത്തിൽ വിഷു, തുടങ്ങി നിരവധി വിശേഷ ദിവസങ്ങൾ ക്ഷേത്രത്തിനുണ്ട്.
ഗുരുവായൂർ ക്ഷേത്രവും മൊബൈൽ ഫോണും
ഗുരുവായൂർ ക്ഷേത്രത്തിൽ മൊബൈൽ ഫോണിന് കർശനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മൊബൈൽ ഫോണ്‍ മാത്രമല്ല, ക്യാമറ, സ്മാർട് വാച്ച് തുടങ്ങിയവയ്ക്കും വിലക്കുണ്ട്. ഇതെല്ലാം ക്ലോക്ക് റൂമിൽ സൂക്ഷിക്കുവാന് സാധിക്കും. വിശ്വാസികൾക്കു മാത്രമല്ല, ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നവർ, ദേവസ്വം അധികൃതർ തുടങ്ങിയവരും ഇതേ രീതി പാലിക്കണനെന്നാണ്.
മധുര മീനാക്ഷി അമ്മൻ ക്ഷേത്രം, മധുര
വിശ്വാസിയെന്നോ അവിശ്വാസയെന്നോ ഭേദമില്ലാതെ, ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു ക്ഷേത്രനിർമ്മിതിയാണ് തമിഴ്നാട്ടിലെ മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രം. ശിവനെയും പാർവ്വതിയെയും മീനാക്ഷിയും സുന്ദരേശനുമായി ഇവിടെ ആരാധിച്ചുപോരുന്നു. വിഷ്ണുവിന്റെ സഹോദരിയാണ് മീനാക്ഷിയെന്നും മധുരയിൽ വച്ച് വിഷ്ണുവാണ് മീനാക്ഷി സുന്ദരേശ്വരനായ ശിവന് വിവാഹം നൽകിക്കൊടുത്തതെന്നുമാണ് വിശ്വാസങ്ങൾ.
ക്ഷേത്രം വൈഗ നദിക്ക് സമീപത്താണുള്ളത്. മൂവായിരത്തിയഞ്ഞൂറ് വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമുച്ചയങ്ങളിൽ ഒന്നാണ്. വാസ്തുവിദ്യാപരമായും ചരിത്രപരമായുമെല്ലാം വളരെയേറെ പ്രാധാന്യം ഈ ക്ഷേത്രത്തിനുണ്ട്. 12 ഗോപുരങ്ങളും 4500 തൂണുകളുമാണ് ക്ഷേത്രസമുച്ചയത്തിനു മാത്രമുള്ളത്. ദ്രാവിഡകലകളുടെ ഏറ്റവും മികച്ച മാതൃകകൾ ഇന്നും ഈ ക്ഷേത്രത്തിൽ കാണാം.
മധുര മീനാക്ഷി ക്ഷേത്രവും മൊബൈൽ ഫോണും
ഗുരുവായൂർ ക്ഷേത്രത്തിലെ പോലെ തന്നെ മധുര മീനാക്ഷി ക്ഷേത്രത്തിലും മൊബൈൽ ഫോണുകൾ അനുവദിക്കില്ല. പ്രവേശിക്കുന്നതിന് മുമ്പ് മൊബൈൽ ഫോൺ കൈവശമുണ്ടോ എന്നതടക്കമുള്ള കർശനമായ പരിശോധനകൾ നടത്തും. കവാടത്തിൽ നിന്ന് വളരെ അകലെയുള്ള ഒരു കൗണ്ടറിൽ ആണ് ഫോണുകൾ സൂക്ഷിക്കേണ്ടത്. ഫോൺ സൂക്ഷിക്കുന്നതിന് പ്രത്യേക നിരക്ക് ഈടാക്കി രസീത് നല്കുന്ന രീതിയാണ് ഉള്ളത്..
PC:Bernard Gagnon
തിരുമല വെങ്കടേശ്വര ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന സ്ഥാനങ്ങളിലൊന്നാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രം. ലക്ഷ്മിനാരായണ സങ്കല്പത്തിലുള്ള ക്ഷേത്രത്തിൽ മഹാവിഷ്ണുവിനെ വെങ്കിടേശ്വരനായി ലക്ഷ്മിദേവി, ഭൂമീദേവീ സമേതനായാണ് ആരാധിക്കുന്നത്. വെങ്കിടാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെ സപ്തഗിരി എന്നും വിളിക്കാറുണ്ട്. കലിയുഗ പ്രത്യക്ഷദൈവം എന്നാണ് ഇവിടുത്തെ വെങ്കിടേശ്വരനെ വിളിക്കുന്നത്. മോക്ഷം ലഭിക്കുവാനും ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുവാനും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടെ ഓരോ വർഷവും വരുന്നത്. ഇവിടെ തലമുണ്ഡനം ചെയ്താണ് വിശ്വാസികൾ പ്രാർത്ഥിക്കുന്നത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് എന്ന ബഹുമതിയും ഈ ക്ഷേത്രത്തിനുണ്ട്.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 85,705 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ സ്വന്തമായുണ്ടെന്നാണ് 2022 സെപ്റ്റംബറിൽ ക്ഷേത്രാധികൃതർ പുറത്തുവിട്ട കണക്ക് പറയുന്നത്. വിവിധ ബാങ്കുകളിലായി 14,000 കോടിയിലധികം സ്ഥിരനിക്ഷേപങ്ങളും 14 ടണ്‍ സ്വര്‍ണശേഖരവുമുണ്ട്.
PC:Nikhilb239
തിരുപ്പതി ക്ഷേത്രവും മൊബൈൽ ഫോണും
തിരുപ്പതി ബാലാജി ക്ഷേത്രത്തിലും മൊബൈൽ ഫോണുകൾക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ സൗജന്യ മൊബൈൽ ഡെപ്പോസിറ്റിങ് സെന്‍റർ പ്രവർത്തിക്കുന്നുണ്ട്. . ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ക്യൂവിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്.
PC:Adityamadhav83
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളും മൊബൈൽ ഫോണും
തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി.
തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ നിരോധനം ആവശ്യപ്പെട്ട് എം സീതാരാമൻ എന്നയാൾ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലാണ് മധുര ബെഞ്ച് വിധി പറഞ്ഞത്.
സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിനാണ് കോടതി നിർദ്ദേശം നൽകിയത്.
PC: Aravind Thangaraj/ Unsplash