രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം വള്ളംകളി പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്നതാണ് ഈ വര്‍ഷത്തെ വള്ളംകളി സീസണ്‍. കഴിഞ്ഞ രണ്ടു വര്‍ഷവും കൊവിഡ് കൊണ്ടുപോയെങ്കിലും ഈ സീസണില്‍ അതിന്‍റെ ആവേശം വീണ്ടും ഉയരുകയാണ്. ജൂലൈ 12ന് നടന്ന ചമ്പക്കുളം മൂലം വള്ളംകളി മത്സരത്തോടെ കേരളത്തിലെ വള്ളംകളി മത്സരങ്ങള്‍ക്കു തുടക്കമായിട്ടുണ്ട്. മത്സരത്തില്‍ ഇത്തവണത്തെ രാജപ്രമുഖന്‍ ട്രോഫി കരസ്ഥമാക്കിയത് കേരളാ പോലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ ആയിരുന്നു.
PC: Ronald Tagra
നെഹ്റു ട്രോഫി വള്ളംകളി വള്ളംകളികള്‍ പലതുണ്ടെങ്കിലും കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വള്ളം എന്നും നെഹ്റു ട്രോഫി വള്ളംകളി മത്സരമാണ്. ചാമ്പ്യൻസ്ബോട്ട് ലീഗ് മത്സരത്തിന് തുടക്കം കുറിക്കുന്നത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടെയാണ്.
പുന്നമടക്കായില്‍ നടക്കുന്ന പരിശീലനത്തുഴച്ചിലുകളും മത്സവരും കാണുവാന്‍ വിദേശികളുള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്താറുണ്ട്, മത്സരം കാണുസാധാരണയായി ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി നടക്കുന്നതെങ്കിലും ഈ വര്‍ഷം ഇത് സെപ്റ്റംബര്‍ 4ന് ആയിരിക്കും.
1952 ല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ആലപ്പുഴ സന്ദര്‍ശനവുമായി ബന്ധപ്പെട്ടതാണ് ഇതിന്‍റെ ചരിത്രം. 1952 മുതല്‍ 1969 വരെ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. പിന്നീടാണ് നെഹ്റു ട്രോഫിയെന്ന പേരിലേക്ക് മാറിയത്. ലോകത്തിലെ ഏറ്റവു് വലിയ ജലമേളയെന്ന പ്രത്യേകതയും നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിനുണ്ട്.
സ്ഥലം: പുന്നമട, ആലപ്പുഴ
തിയ്യതി: സെപ്റ്റംബര്‍ 4
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ആലപ്പുഴ (7കിമീ)
കുമരകം വള്ളംകളി കേരളത്തിലെ വള്ളംകളില്‍ ഏറെ പ്രത്യേകതയുള്ളതാണ് കോട്ടയം ജില്ലയിലെ കുമരകത്ത് നടക്കുന്ന വള്ളംകളി. കേരളത്തിലെ ഏറ്റവും പേരുകേട്ട സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ നാരായണ ഗുരുവിന്‍റെ ബഹുമാനാര്‍ത്ഥമാണിത് സംഘടിപ്പിക്കുന്നത്. 1903 ല്‍ ശ്രീനാരായണ ഗുരു കുമരകത്തേയ്ക്ക് ആലപ്പുഴയില്‍ നിന്നും വള്ളത്തില്‍ വന്നുവെന്നും പ്രദേശവാസികള്‍ അദ്ദേഹത്തെ ഇവിടെ ചുണ്ടന്‍വള്ളത്തില്‍ വന്നു സ്വീകരിച്ചുവെന്നുമാണ് ചരിത്രം. ഇതിന്‍റെ ഓര്‍മ്മയ്ക്കായാണ് കുമരകം വള്ളംകളി നടത്തുന്നത്. ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലാണ് ഈ വള്ളംകളി നടത്തുന്നത്.
സ്ഥലം: കുമരകം, കോട്ടയം
തിയ്യതി: സെപ്റ്റംബര്‍ 10
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: കോട്ടയം (15കിമീ)
പായിപ്പാട് ജലോത്സവം ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന്‍റെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന വള്ളംകളി ആഘോഷമാണ് പായിപ്പാട് ജലോത്സവം. ചിങ്ങത്തിലെ തിരുവോണം, അവിട്ടം, ചതയം എന്നീ മൂന്നു നാളുകളിലായാണ് ഇത് നടത്തുന്നത്. പായിപ്പാട് ജലോത്സവത്തിന്‍റെ അവസാന മൂന്നു ദിനങ്ങളിലാണ് വള്ളംകളി നടക്കുന്നത്. നെഹ്റു ട്രോഫി മത്സരം കഴിഞ്ഞാല്‍ ഏറ്റവുമധികം വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളംകളി മത്സരമാണ് പായിപ്പാട് ജലോത്സവം.
സ്ഥലം: പായിപ്പാട്
തിയ്യതി: സെപ്റ്റംബര്‍ 8-10
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ഹരിപ്പാട് (5കിമീ)
PC: Challiyan
താഴത്തങ്ങാടി വള്ളംകളി മത്സരം കോട്ടയം ജില്ലയിലെ തന്നെ മറ്റൊരു വള്ളംകളി മത്സരമാണ് താഴത്തങ്ങാടി വള്ളംകളി മത്സരം. താഴത്തങ്ങാടി ആറ്റിലാണ് മത്സരം നടക്കുന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വള്ളങ്ങളാണ് ഇതില്‍ പങ്കെടുക്കുവാനായി എത്തുന്നത്.
സ്ഥലം: താഴത്തങ്ങാടി കോട്ടയം
തിയ്യതി: സെപ്റ്റംബര്‍ 17
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: (2.9കിമീ)
ആറന്മുള ഉത്രട്ടാതി വള്ളംകളി എല്ലാ വര്‍ഷവും ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളില്‍ നടക്കുന്ന പ്രസിദ്ധമായ വള്ളംകളി മത്സരമാണ് പത്തനംതിട്ടയിലെ ആറന്മുള ഉത്രട്ടാതി വള്ളംകളി. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന വള്ളംകളി മത്സരം എന്ന പ്രത്യേകതയും ഇതിനുണ്ട്. മത്സരം എന്നതിലുപരിയായി വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഒരു ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ തിരുവോണ നാളിൽ സദ്യ വിളമ്പാനുള്ള കൂട്ടങ്ങളുമായി കാട്ടൂർ മനയിൽ നിന്ന് പുറപ്പെട്ട വള്ളത്തെ കൊള്ളക്കാർ ആക്രമിച്ചുവത്രെ .ഇതറിഞ്ഞ് ക്ഷേത്ര പരിസരത്തെ ആളുകള്‍ വള്ളത്തിൽ വന്ന് അക്രമികളെ തുരത്തി തിരുവോണത്തോണിയുമായി (തിരുവോണം വള്ളം) ക്ഷേത്രത്തിലെത്തി. ഇതിന്റെ ഓര്‍മ്മയിലാണ് എല്ലാ വർഷവും ആറന്മുള വള്ളംകളി നടത്തുന്നത്. തിരുവോണത്തിന് ശേഷമുള്ള ഉതൃട്ടാതി നാളിലാണ് യഥാർത്ഥ ഓട്ടം നടക്കുന്നത്. 48 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
സ്ഥലം: ആറന്മുള, പത്തനംതിട്ട
തിയ്യതി: സെപ്റ്റംബര്‍ 11
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ചെങ്ങന്നൂര്‍ (10കിമീ)
PC: Arun Sinha
പ്രസിഡന്‍റസ് ട്രോഫി വള്ളംകളി മത്സരം കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ ചരിത്രത്തിലെ താരതമ്യേന പുതിയ ഒന്നാണ് 2011 ല്‍ തുടക്കമായ പ്രസിഡന്‍റസ് ട്രോഫി ജലോത്സവം. കൊല്ലം അഷ്ടമുടി കായലിലാണ് ഇത് സംഘടിപ്പിക്കുന്നത്. മുന്‍ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീല്‍ മത്സരം കാണാമെത്തിയതിനെ തുടര്‍ന്നാണ് മത്സരത്തിന് പേരു നല്കിയത്. രാഷ്ട്രപതിയുടെ പേരിലുള്ള രാജ്യത്തെ ആദ്യത്തെ വള്ളംകളി കൂടിയാണിത്. 1200 മീറ്റർ നീളമുള്ള മത്സര ട്രാക്ക് കൊല്ലം തേവള്ളി പാലം മുതൽ കെഎസ്ആർ ടിസി ബസ് സ്റ്റേഷനു സമീപമുള്ള ബോട്ട് ജട്ടി വരെ നീണ്ടു കിടക്കുന്നു. കേരളത്തിലെ വള്ളംകളി സീസണിലെ അവസാന മത്സരങ്ങളിലൊന്നു കൂടിയാണിത്. പത്തു ലക്ഷം രൂപയും സ്വര്‍ണ്ണം പൂശിയ ട്രോഫിയുമാണ് വിജയികള്‍ക്കു ലഭിക്കുന്നത്.
സ്ഥലം: അഷ്ടമുടി കായല്‍, കൊല്ലം
തിയ്യതി: നവംബര്‍ 26
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: കൊല്ലം (1.5കിമീ)
ചാംപ്യന്‍സ് ബോട്ട് ലീഗ് കേരളത്തിലെ ഏറ്റവും അവസാന വള്ളംകളി മത്സരമാണ് ചാംപ്യന്‍സ് ലീഗ് വള്ളംകളി മത്സരം. ആലപ്പുഴയിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയോടെ തുടങ്ങുന്ന ലീഗ്, കൊല്ലത്ത് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയോടെ അവസാനിക്കും. 2019 ല്‍ ആണ് ചാംപ്യന്‍സ് ബോട്ട് ലീഗ് ആരംഭിച്ചത്. കേരളാ വിനോദസഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗില്‍ 12 മത്സരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
നെഹ്‌റു ട്രോഫി-സെപ്റ്റംബർ 4
താഴത്തങ്ങാടി-സെപ്റ്റംബർ 17
പുളിങ്കുന്ന്-സെപ്റ്റംബർ 24
പിറവം-ഒക്ടോബർ 1
മറൈൻ ഡ്രൈവ്,-- ഒക്ടോബർ 8
കോട്ടപ്പുറം-ഒക്ടോബർ 15
കൈനകരി-| ഒക്ടോബർ 22
കരുവാറ്റ-ഒക്ടോബർ 29
പാണ്ടനാട്- നവംബർ 5
കായംകുളം-നവംബർ 12
കല്ലട-നവംബർ 19
പ്രസിഡന്‍റ്സ് ട്രോഫി- നവംബർ 2
PC: Challiyan
13-ാം ജ്യോതിര്‍ലിംഗ സ്ഥാനം, പടിഞ്ഞാറിന്റെ കൈലാസത്തിലെ ക്ഷേത്രം..ലോകത്തിലെ ശിവക്ഷേത്രങ്ങളിലൂടെ
ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ