കൊവിഡില്‍ നിന്നും പൂര്‍ണ്ണമായും മോചനമായിട്ടില്ലെങ്കിലും തിരികെ വരവിന്റെ പാതയിലാണ് ഓരോ സംസ്ഥാനവും. രോഗ ഭീതിയില്ലാതെ പോയിവരുവാന്‍ സാധിക്കുന്ന ഇടങ്ങളെല്ലാം വിനോദ സഞ്ചാരത്തിനായി തുറന്നുകൊടുത്തോടെ സഞ്ചാരികല്‍ വീണ്ടും യാത്രാ മോഡില്‍ എത്തിയിരിക്കുകയാമ്. സാമ്പത്തിക പ്രതിസന്ധി മാറിയിട്ടില്ലാത്തതിനാല്‍ ചിലവ് കുറച്ചുള്ള യാത്രകള്‍ക്കാണ് ഇപ്പോള്‍ ആരാധകരുള്ളത്. എളുപ്പത്തില്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ എന്നാല്‍ തീര്‍ത്തും സുരക്ഷിതമായി പോയിവരുവാന്‍ സാധിക്കുന്ന ഇടങ്ങളാണ് സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്. അത്തരത്തില്‍ ഒരിടമാണ് രാജസ്ഥാനിലെ ജയ്പൂര്‍.
യുനസ്കോയുടെ ലോകപൈതൃക പട്ടികയില്‍ അഹമ്മദാബാദിന് ശേഷം രാജ്യത്തെ രണ്ടാമത്തെ പൈതൃക പദവി ലഭിച്ച ജയ്പൂര്‍ സഞ്ചാരികള്‍ക്കായി നിരവധി കൗതുകങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ട്. എങ്ങനെ ജയ്പൂരില്‍ ഒരു ചിലവ് കുറഞ്ഞ യാത്ര നടത്താമെന്നും എന്തൊക്കെ കാണാമെന്നും നോക്കാം...
പിങ്ക് നഗരം
ജയ്പൂര്‍ എന്നതിനേക്കാള്‍ സഞ്ചാരികള്‍ ഈ നാടിവെ വിളിക്കുന്നത് പിങ്ക് നഗരം എന്നാണ്.അതിനു പിന്നില്‍ ചരിത്രപരമായ ഒരു കഥയുണ്ട്. 1876 ൽ ജയ്പൂര്‍ സന്ദര്‍ശിക്കുവാന്‍ വന്ന വെയിൽസിലെ രാജകുമാരനായിരുന്ന എഡ്വേർഡിനോടുള്ള ബഹുമാന സൂചകമായാണ് അന്നത്തെ മഹാരാജാവായിരുന്ന മഹാരാജാ റാം സിങ്ങിൻരെ നിർദ്ദേശപ്രകാരം നഗരത്തിലെ വീടുകള്‍ മുഴുവന്‍ പിങ്ക് നിറത്തിലുള്ള ചായം പൂശുകയായിരുന്നു. പിന്നീട് ഇവിടം പിങ്ക് സിറ്റി എന്നാണ് അറിപ്പെടുന്നത്.
ഒൻപതിൻറെ ഗുണിതങ്ങളിൽ
ഒൻപതിൻറെ ഗുണിതങ്ങളിൽ നിര്‍മ്മിച്ച നഗരം എന്ന പ്രത്യേകതയും പിങ്ക് സിറ്റിക്കുണ്ട്. ബംഗാളില്‍ നിന്നുള്ള വിദ്യാധര്‍ ഭട്ടാചാര്യയെന്നയാളായിരുന്നു ജയ്പൂര്‍ നഗരത്തിന്റെ ശില്‍പി. ഹിന്ദു വാസ്തുവിദ്യാരീതിയില്‍ ഉയര്‍ന്ന വിസ്മയങ്ങളാണ് ജയ്പൂരിന്റെ പ്രത്യേകത. പീഠപാദയെന്നു പറയുന്ന എട്ട് ഭാഗമുള്ള മണ്ഡലശൈലിയിലാണ് ഹിന്ദു വാസ്തുവിസ്മയങ്ങള്‍ തീര്‍ത്തിരിക്കുന്നത്. രാജാ സവായ് ജയ് സിങ് രണ്ടാമന്‍ ജ്യോതിശാസ്ത്രത്തില്‍ വളരെ ജ്ഞാനമുള്ള ആളായിരുന്നുവത്രേ. ഒന്‍പത് എന്ന സംഖ്യയുടെ ഗുണിതങ്ങളുപയോഗിച്ചാണ് അദ്ദേഹം ജയ്പൂര്‍ നഗരം രൂപകല്‍പ്പന ചെയ്യിച്ചത്. ഒന്‍പത് എന്ന സംഖ്യ ഒന്‍പത് ഗ്രഹങ്ങളുടെ സൂചകമാണ്.
ആംബെര്‍ കോട്ട
ജയ്പൂരിന്‍റെ കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആംബെര്‍ കോട്ട. അംബാ മാതാ ഈ പ്രദേശത്തിന്റെ സംരക്ഷകയായാണ് എന്നും ഇതില്‍ നിന്നാണ് ഈ പേര് വന്നതെന്നും ഒരു വിഭാഗം പറയുമ്പോള്‍ വിശ്വസിക്കപ്പെടുന്നത്. അംബികേശ്വര്‍ എന്ന ശിവന്‍റെ പര്യായത്തില്‍ നിന്നുമാണ് ആംബര്‍ കോട്ട വന്നത് എന്നുമൊരു വിശ്വാസവുമുണ്ട്. മൂന്നു ചക്രവര്‍ത്തിമാരിലൂടെ ഒരു നൂറ്റാണ്ടെടുത്താണ് കോട്ടയുടെ നിര്‍മ്മാമം പൂര്‍ത്തിയാക്കിയത്. ധാരാളം ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമെല്ലാം കോട്ടയ്ക്കകത്തുണ്ട്. നിര്‍മ്മാണത്തില്‍ ഏറെ പ്രത്യേകതകള്‍ പുലര്‍ത്തിയിട്ടുള്ളതാണ് ആംബെര്‍ കോട്ട. വെളുപ്പും ചുവപ്പും മണല്‍ക്കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തിന്റെ ഭംഗി ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. കോട്ടയുടെ ചില ഭാഗങ്ങള്‍ മുഗള്‍ ശൈലിയിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ജന്ദർ മന്ദിര്‍
ജയ്പൂരിലെ മറ്റൊരു പ്രധാന കാഴ്ചയാണ് ജന്ദര്‍ മന്ദിര്‍. വാനനിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന 19 വിസ്മയിപ്പിക്കുന്ന ഉപകരണങ്ങളുടെയും നിർമ്മിതികളുടെയും കൂട്ടമാണിത്.യുനസ്കോയുടെ പൈതൃക സ്ഥാനം കൂടിയാണിത്.
ഹവാ മഹല്‍
ജയ്പൂരിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ഹവാ മഹല്‍. കാറ്റിന്‍റെ മണിമാളികയെന്ന് സഞ്ചാരികള് സ്നേഹപൂര്‍വ്വം വിളിക്കുന്ന ഹവാമഹല്‍ കണ്ടിരിക്കേണ്ട അത്ഭുത സൃഷ്ടി തന്നെയാണ്. 1799 -ൽ മഹാരാജാ സവായ് പ്രതാപ് സിങ് ആണ് ഈ മാളിക പണി കഴിപ്പിച്ചത്.രജപുത്ര രാജാക്കന്മാരുടെ കൊട്ടാരത്തിലെ സ്ത്രീകളുടെ അന്തപുരത്തിന്റെ ഭാഗമായാണ് ഇത് നിർമ്മിക്കുന്നത്. യഥാർത്ഥത്തിൽ ഹവാ മഹൽ ഒരു കൊട്ടാരമല്ല. ശരിക്കും ഒരു മുഖപ്പായാണ് നിർമ്മിച്ചിരിക്കുന്നത്. അതായത് ഇതിന്റെ പിന്നിലേക്ക് നിർമ്മിതികളൊന്നുമില്ല. മുന്നിൽ കാണുന്ന രൂപം മാത്രമാണ് ഇതിനുള്ളത്. തേനീച്ച കൂടിനുള്ളിലെ അറകൾ പോലെ 953 ജനാലകളാണ് ഇതിനുള്ളത്. ജരോഖകൾ എന്നാണ് ഇതിനെ വിളിക്കുന്നത്.ഇതിനുള്ളിലൂടെ കടക്കുന്ന കാറ്റ് ഇതിനെ എല്ലായ്പ്പോഴും തണുപ്പുള്ള ഇടമാക്കി നിര്‍ത്തുകയും ചെയ്യുന്നു. വളരെ സൂക്ഷ്മമായ കൊത്തുപണികളും ഇവിടെ കാണാം.
ജയ്പൂരിന്റെ കാഴ്ചകളില്‍ മറക്കരുതാത്ത ഇടമാണ് സിറ്റി പാലസ്, നഗരത്തിന്റെ ചരിത്രത്തിലേക്ക് യാത്ര ചെയ്യണമെന്നുള്ളവര്‍ക്ക് ഇവിടം ധൈര്യപൂര്‍വ്വം തിരഞ്ഞെടുക്കാം. നഗരത്തിൻറെ ചരിത്രം ഇത്രയധികം നമോഹരമായി മനസ്സിലാക്കുവാൻ പറ്റിയ മറ്റൊരു പ്രദേശമില്ല എന്നതാണ് സത്യം. നഗരത്തിന്റെ പഴയ പ്രാന്തപ്രദേശത്താണ് സിറ്റി പാലസ് സ്ഥിതി ചെയ്യുന്നത്.
3 ദിവസത്തില്‍ കുറഞ്ഞ ചിലവില്‍
ചിലവ് കുറച്ചുള്ള ജയ്പൂര്‍ യാത്രയില്‍ മൂന്ന് ദിവസം എടുക്കാം. ജയ്പൂരിന്റെ മഹത്വം വര്‍ണ്ണിക്കുന്ന നിരവധി ഇടങ്ങള്‍ ഇവിടെ വേറെയുമുണ്ട്. അത് യാത്രയുടെ സമയവും കയ്യിലെ പണവുമനുസരിച്ച് പ്ലാന്‍ ചെയ്യാം. രാജസ്ഥാന്റെ തനത് രുചികള്‍ അറിയുവാനും ചരിത്ര ഇടങ്ങള്‍ സന്ദര്‍ശിക്കുവാനും ചെറിയ കാഴ്ചകള്‍ കാണുവാനും ബാക്കിയുള്ള സമയം വിനിയോഗിക്കാം. കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെയുള്ള ഇവിടുത്തെ മാർക്കറ്റുകൾ ആരുടെയും ഹൃദയം കവരുന്നവയാണ്. വളകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. വിവിധ ഡിസൈനുകളിലുള്ള വളകൾ ഇവിടെ ലഭിക്കും. ജോഹ്രി ബസാറാണ് ഇവിടുത്തെ പ്രധാന മാര്‍ക്കറ്റ്.
വളരെ കുറഞ്ഞ ചിലവില്‍ താമസവും ഭക്ഷണവും മികച്ച രീതിയില്‍ നല്കുന്ന ഹോട്ടലുകള്‍ ഇവിടെയുണ്ട്. 500 രൂപ മുതല്‍ ഇവിടെ താമസ സൗകര്യം ലഭ്യമാണ്. ഭക്ഷണം സാധാരണ കടകളില്‍ നിന്നാണെങ്കില്‍ 75 രൂപ മുതല്‍ ലഭ്യമാണ്.
ഗോള്‍ഡന്‍ ട്രയാംഗിള്‍
ഇന്ത്യയിലെ പ്രസിദ്ധമായ ഗോള്‍ഡന്‍ ട്രയാംഗിളിന്റെ ഭാഗമാണ് ജയ്പൂരും. ഉത്തരേന്ത്യൻ നഗരങ്ങളായ ജയ്പരൂർ-ആഗ്രാ-ഡെൽഹി എന്നീ മൂന്നു നഗരങ്ങളെ കൂട്ടിയിണക്കുന്ന പാതയാണിത്. .ചെങ്കോട്ടയും രാഷ്ട്രപതിഭവനും എല്ലമുള്ള തലസ്ഥാന നഗരിയും പിങ്ക് സിറ്റിയായ ജയ്പൂരും താജ്മഹലിൽ ചരിത്രമെഴുതിയ ആഗ്രയും ചേരുമ്പോള്‍ഗോൾഡൻ ട്രയാംഗിൾ പൂർത്തിയാവും. ഗോൾഡൻ ട്രയാംഗിൾ യാത്രയുടെ തുടക്കം ജയ്പൂരില്‍ നിന്നുമാണ്