സ്പിതി വാലി ഹിമാലയ യാത്രകളില്‍ ആളുകളെ ഏറ്റവും കൂടുതല്‍ വെല്ലുവിളിക്കുകയും അതേ സമയം ഏറെ കൊതിപ്പിക്കുകയുംം ചെയ്യുന്ന നാടാണ് സ്പിതി വാലി. സ്വര്‍ഗ്ഗത്തിലേക്കുള്ള പാത കഠിനമെന്നു പറയുന്നതുപോലെയാണ് ഇവിടെയും. അതികഠിനമായ പാതകളെ ഒരിക്കലും വഴി എന്നുപോലും വിളിക്കുവാന്‍ സാധിക്കാത്ത തരത്തിലാണ് ഇവിടെ റോഡുകളുള്ളത്. ചുറ്റും നില്‍ക്കുന്ന മലകളും മഞ്ഞും തണുത്തുറയുന്ന കാലാവസ്ഥയും ഒക്കെയാണെങ്കിലും എന്നുമിവിടം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടം തന്നെയാണ്.
സമയ സഞ്ചാരം സാധാരണ സഞ്ചാരികള്‍ക്ക് തീര്‍ത്തും അപ്രാപ്യമായിട്ടുള്ള ഇടങ്ങളിലൊന്നാണ് സ്പിതി. ശരിക്കും സമയ സഞ്ചാരം എന്നു വിളിക്കണം സ്പിതിയിലൂടെയുള്ള യാത്രയെ. പതിറ്റാണ്ടുകളല്ല, ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ തന്നെ പിന്നിലേക്ക് പായിക്കും സ്പിതിയിലൂടെയുള്ള യാത്ര. കുന്നുകളും കല്ലും കയറിയിറങ്ങിയുള്ള യാത്രയും സ്നേഹിച്ചാല്‍ ഹൃദയം തന്നെ തരുന്ന നാട്ടുകാരും പരിമിതമായ, തീര്‍ത്തും പരിമിതമായ സൗകര്യങ്ങളുള്ള ജീവിതവും കാണുമ്പോള്‍ 21-ാം നൂറ്റാണ്ടില്‍ നിന്നും വഴിതെറ്റി ഏതോ പഴയ കാലത്ത് എത്തിയ പ്രതീതിയാണ് ഉണ്ടാവുക.
ഇങ്ങനെയൊക്കെയാണ് മഞ്ഞുകൊണ്ടുള്ള മരുഭൂമിയാണ് സഞ്ചാരികള്‍ക്ക് സ്പിതി. വരണ്ടു കിടക്കുന്ന കുന്നുകളും ഭൂമിയും അതിനിടയില്‍ എവിടെയൊക്കയോ കാണുന്ന പച്ചത്തലപ്പുകളും അതിനെയും ഭംഗിയാക്കുന്ന പ്രകൃതിയുമാണ് ഇവിടെയുള്ളത്. അതീവ ഭംഗിയുള്ള തടാകങ്ങളും വളരെ കുറച്ചു മാത്രം ആളുകള്‍ വസിക്കുന്ന ഗ്രാമങ്ങളും ഒരു കാലത്തിന്‍റെ മുഴുവന്‍ ഓര്‍മ്മകളുമായി നില്‍ക്കുന്ന പുരാതനങ്ങളായ ആശ്രമങ്ങളും പൊളിയാറായി നില്‍ക്കുമ്മ പാലങ്ങളും അതിന്റെ രണ്ടരികുകളിലുള്ള കുന്നുകളും പഴയ കഥകളും സമ്പന്നമായ സംസ്കാരവും രാത്രിയിലെ അതിമനോഹരമായ ആകാശ കാഴ്ചയും ചന്ദ്രനും ഒക്കെ ചേരുന്നതാണ് സ്പിതി എന്ന സ്വര്‍ഗ്ഗം.
കുഞ്ഞു ടിബറ്റ് സ്പിതിയിലെ സംസ്കാരവും രീതികളും എല്ലാം ടിബറ്റുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ നാടിന് കുഞ്ഞു ടിബറ്റ് എന്നുമൊരു പേരുണ്ട്. ബുദ്ധമത സംസ്കാരമാണ് ഇവിടെ ആളുകള്‍ പിന്തുടരുന്നത്. സ്പിതിയിലെ ബുദ്ധ ആശ്രമങ്ങളും ടിബറ്റന്‍ രീതികളോട് ചേര്‍ന്നുള്ളവയാണ്. ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലായാണ് സ്പിതി സ്ഥിതി ചെയ്യുന്നത്.
പുരാതന ആശ്രമങ്ങള്‍ അതിപുരാതനങ്ങളായ ആശ്രമങ്ങളാണ് സ്പിതിയുടെ മറ്റൊരു പ്രത്യേകത. ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ സ്വൈര്യതയും ശാന്തതയും തേടിച്ചെല്ലുന്ന സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവയാണ് ഇവിടുത്തെ പുരാതനങ്ങളായ ആശ്രമങ്ങള്‍. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ളവയാണ് മിക്ക ആശ്രമങ്ങളും. പ്രധാനമായും അഞ്ച് ആശ്രമങ്ങളാണ് ഇവിടെയുള്ളത്. കീ മൊണാസ്ട്രി, ഡാംഗര്‍ മൊണാസ്ട്രി, ടാന്‍ഗിൗഡ് ആസ്രമം, ടാബോ ആശ്രമം, കുംഗ്രി ആശ്രമം എന്നിവയാണവ. ചെറിയ ചെറിയ ക്ഷേത്രങ്ങളാല്‍ നിറഞ്ഞ ടാബോ ആശ്രമത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട്. മണ്ണുകൊണ്ടാണ് ഈ ആശ്രമം മുഴുവനായും നിര്‍മ്മിച്ചിരിക്കുന്നത്.
എഡി 996 ല്‍ ആണ് കീ ഗോംപാ അഥവാ കീ മൊണാസ്ട്രി നിര്‍മ്മിച്ചിരിക്കുന്നത്.
തടാകങ്ങള്‍ എണ്ണി തീര്‍ക്കുവാന്‍ സാധിക്കാത്തത്രയും തടാകങ്ങളാണ് സ്പിതി വാലിയുടെ മറ്റൊരു പ്രത്യേകത. സ്പിതിയിലെത്തിയാല്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ ഇവിടുത്തെ തടാകങ്ങള്‍ കാണാനിറങ്ങാം. എളുപ്പമല്ല യാത്രയെങ്കിലും സ്പിതിയിലേക്കുള്ള യാത്രയുടെ ബുദ്ധിമുട്ടോളം തടാകങ്ങളിലേക്കുള്ള യാത്രയില്‍ ഇല്ല എന്നതു തന്നെയാണ് കാര്യം.
ചന്ദ്രതാല്‍ തൊാകം, ഡാന്‍കന്‍ തടാകം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന തടാകങ്ങള്‍.
കുന്‍സും പാസ് സ്പിതിയില്‍ ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ് കുന്‍സും പാസ്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്ന ഈ മലമ്പാത സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നുകൂടിയാണ്. സ്പിതിയെ ലാഹോളില്‍ നിന്നും വേര്‍തിരിക്കുന്ന ഇടം കൂടിയാണ് കുന്‍സും പാസ്.
സ്പിതിയിലേക്ക് പോകുമ്പോഴോ അല്ലെങ്കില്‍ മടങ്ങി വരുമ്പോഴൊ ഇവിടെ വണ്ടി നിര്‍ത്തി വിശ്രമിച്ച്, കാഴ്ചകള്‍ കണ്ടുമാത്രമേ സഞ്ചാരികള്‍ യാത്ര തുടരാറുള്ളൂ. പ്രകൃതിഭംഗിയും മഞ്ഞുപുതച്ചു കിടക്കുന്ന മലമടക്കുമാണ് ഇവിടുത്തെ ഭംഗി. കൂടാതെ സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം തൂക്കിയിരിക്കുന്ന പ്രാര്‍ഥനാ ഫ്ലാഗുകളാണ് ഇവിടുത്തെ മനോഹരമായ മറ്റൊരു കാഴ്ച.
വെല്ലുവിളി നിറഞ്ഞ ട്രക്കിങ് പാത മുന്നോട്ട് വയ്ക്കുന്ന ഓരോ കാലടികളും സ്പിതിയില്‍ വെല്ലുവിളിയാണ്. മഞ്ഞുപുതഞ്ഞു കിടക്കുന്നതും വരണ്ടു കിടക്കുന്നതും മലയിടുക്കുകളിലൂടെ കടന്നുപോകുന്നതുമടക്കം നിരവധി വഴികള്‍ ഇവിടെയുണ്ട്യ ഇതുയര്‍ത്തുന്ന വെല്ലുവിളി തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതും. അതിമനോഹരമായ ഭൂപ്രദേശമാണെങ്കിലും ഇവിടെ എത്തിപ്പെടുന്നത് തീര്‍ത്തും ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്.
ജനവാസം കുറഞ്ഞയിടം ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ ഇടങ്ങളിലൊന്നു കൂടിയാണ് സ്പിതി. ഇന്ത്യയിലെ 640 ജില്ലകളില്‍ ഏറ്റവും കുറവ് ജനവാസമുള്ള രണ്ടാമത്ത പ്രദേശമാണ് സ്പിതി.
പ്ലാന്‍ ചെയ്യാം...ലോക്ഡൗണ്‍ കഴിഞ്ഞൊരു കിടിലന്‍ യാത്ര
സ്പിതി യാത്രയിൽ ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങൾ
കുതിരയെ നല്കി യാക്കിനെ മേടിക്കുന്ന, വേനലിൽ മാത്രം ബസെത്തുന്ന ഒരു നാട്!!