എവിടെയാണിത്? ഹിമാചൽപ്രദേശിലെ ധർമ്മശാലയ്ക്ക് സമീപം കാങ്ഡ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാങ്ഡയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി പുരാന കാങ്ഡയാണ് കോട്ട സ്ഥിതി ചെയ്യുന്ന യഥാർഥ സ്ഥലം. ഹിമാചലിലെ ഏറ്റവും വലിയ കോട്ടയായ ഇത് മാൻസി, ബൻഗംഗ എന്നീ രണ്ടു നദികള്‍ സംഗമിക്കുന്ന ഇടത്താണു ഇത് സ്ഥിതി ചെയ്യുന്നത്. ധർമ്മശാലയിൽ നിന്നും 20 കിലോമീറ്റർ അകലെയാണിതുള്ളത്.
ഇന്ത്യയിലെ ഏറ്റവും പുരാതന കോട്ട ചരിത്രം പരിശോധിച്ചാൽ ഹിമാചൽ പ്രദേശിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ കോട്ടകളിലൊന്നാണിതെന്ന് മനസ്സിലാക്കാം. എന്നാൽ വ്യക്തതയുള്ള ചരിത്രങ്ങളെൊന്നും ഇതിനെക്കുറിച്ച് ഇതുവരെയും എഴുതപ്പെട്ടിട്ടില്ല. മാത്രമല്ല, കോട്ടയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ഇതുവരെയും കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടുമില്ല.എന്നാൽ കറ്റോച് രാജവംശത്തിലെ രജ്പുത് ഭരണാധികാരികളായിരുന്നു കാലങ്ങളോളം കോട്ടയുടെ ഉടമസ്ഥർ, അവരുടെ വിശ്വാസം അനുസരിച്ച് ബിസി 1500 നുമുൻപാണ് ഈ കോട്ട നിർമ്മിക്കപ്പെട്ടിട്ടുള്ളതത്രെ. അലക്സാണ്ടർ ചക്രവർത്തിയുടെ ചരിത്ര രേഖകളിലും കോട്ടയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
PC:Twinkle.luthra
ചരിത്രവും പുരാണവും കൂടിക്കുഴയുമ്പോൾ ഭാരതത്തിലെ മറ്റേതു സ്ഥലങ്ങളെയും പോലെത്തന്നെ കാങ്ഡാ കോട്ടയ്ക്ക് പിന്നിലും ചരിത്രവും ഐതിഹ്യവും കൂടിക്കുഴഞ്ഞ ഒരു കഥയുണ്ട്.
ഇവിടുത്ത രജ്പുത് രാജവംശം രജനക ഭൂമീ തന്ദ് എന്നയാളിൽ നിന്നും ബിസി 4300 ൽ സ്ഥാപിതമായതാണത്രെ. ഐതിഹ്യങ്ങളനുസരിച്ച് ഒരിക്കൽ പാർവ്വതി ദേവിയുടെ രൂപമായ അംബിക ദേവിയും ഒരു അസുരനും തമ്മിൽ കഠിനമായ യുദ്ധം ഉണ്ടായത്രെ. കഠിനമായ യുദ്ധത്തിൽ ദേവിയുടെ നെറ്റിയിൽ നിന്നും ഒരു തുള്ളി വിയർപ്പ് ഭൂമിയിൽ പതിച്ചു. ഇതിൽ നിന്നും രൂപം കൊണ്ട ചന്ദ്രവൻഷിലെ ഭൂമി ചന്ദ് ദേവിയെ യുദ്ധത്തിൽ സഹായിക്കുകയും അസുരനെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതിൽ സംപ്രീതയായ ദേവി സത്ലജ്, ബിയാസ്, രവി എന്നീ മൂന്നു നദികൾക്കിടയിലായി കിടക്കുന്ന ത്രിഗാർതാ എന്ന സ്ഥലം ഭൂമി ചന്ദിന് സമ്മാനിച്ചു. ഇതിന്റെ ഒരുഭാഗത്താണ് കാങ്ഡാ കോട്ടയുള്ളത്.
കറ്റോച്ച് വംശത്തിലെ മഹാരാജാ സുശർമനാണ് ഈ കോട്ട നിർമ്മിച്ചതെന്നാണ് വിശ്വാസം. മഹാഭാരത യുദ്ധത്തിൽ കൈരവർക്കായി പോരാടിയ ധീരന്‍ കൂടിയാണ് അദ്ദേഹം. യുദ്ധത്തിൽ കൗരവർ പരാജയപ്പെട്ടതിനു ശേഷം സ്വന്തം രാജ്യത്തേക്ക് തിരികെ പോകാതെ അദ്ദേഹം സൈനികരോടൊത്ത് ഇവിടെ എത്തുകയും ത്രിഗാർതാ കൈക്കലാക്കി അവിടെ കാങ്ടാ കോട്ട നിർമ്മിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.
PC:Sanjay09
463 ഏക്കർ വ്യാപിച്ചു കിടക്കുന്ന കോട്ട വലുപ്പത്തിന്റെ കാര്യത്തിലും മുൻനിരയിൽ തന്നെയാണ് കാങ്ഡാ കോട്ടയുള്ളത്. 463 ഏക്കർ സ്ഥലത്തായാണ് ഈ കോട്ട വ്യാപിച്ചു കിടക്കുന്നത്. ഹിമാലയ ഭാഗത്തുള്ള ഏറ്റവും വലിയ കോട്ട ഇതാണെന്നാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പറയുന്നത്. മാത്രമല്ല, വലുപ്പത്തിന്റെ കാര്യത്തിൽ രാജ്യത്ത് എട്ടാമതാണ് ഈ കോട്ടയുള്ളത്. ഇന്ന് ഏറെക്കുറെ നാശത്തിലാണ് ഇതുള്ളത്.
PC:Vssun
തുഗ്ലക് മുതൽ മുഗൾ വരെ ഭാരതത്തിൻറെ ചരിത്രത്തിലെ ഒട്ടേറെ രാജവംശങ്ങൾ ഭരിച്ചും നശിപ്പിച്ചും കടന്നുപോയ ചരിത്രം പറയാനുണ്ട് കാങ്‍ഡാ കോട്ടയ്ക്ക്. 1009 ൽ ഗസ്നിയിലെ മഹ്മൂദ് അക്രമിച്ചതു മുതലാണ് കോട്ടയുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആ ആക്രമണത്തിൽ ഇവിടുത്തെ അളവില്ലാത്ത സമ്പത്ത് അദ്ദേഹം കൊണ്ടുപോയത്രെ. പിന്നീട് തദ്ദേശീയ രാജവംശങ്ങളുടെ കയ്യിൽ അധികാരം വന്നെങ്കിലും അധികകാലം അത് തുടർന്നില്ല. 1337 ൽ ഡെല്‍ഹിയിലെ മുഹമ്മദ് ബിൻ തുഗ്ലക് ഈ കോട്ട കീഴടക്കി. പിന്നീട് ഷേർഷാ സൂരി, മുഗൾ ചക്രവർത്തിയായ അക്ബർ, ജഹാംഗീർ എന്നിവരിലൂടെയെല്ലാം കോട്ടയടെ ചരിത്രവും കടന്നു പോകുന്നുണ്ട്. ഇവർക്കു ശേഷം പ്രാദേശിക രാജവംശങ്ങൾ, പഞ്ചാബാ രാജവംശം, തുടങ്ങിയവരൊക്കെ ഇവിടം ഭരിച്ചിട്ടുണ്ട്.
PC:Monika rana
ജഹാംഗീരി ദർവാസ ഒരു വർഷവും രണ്ടു മാസവും നീണ്ട അക്രമത്തിലൂടെയാണ് ജഹാംഗീർ ഈ കോട്ട കൈക്കലാക്കുന്നത്. അതിനു ശേഷം ഇവിടെ പത്നിയായ നൂർജഹാനോടൊപ്പം ഇവിടം സന്ദർശിച്ചപ്പോൾ കോട്ടയിൽ ഒരു കവാടം കൂടി നിർമ്മിക്കുകയുണ്ടായി. അതാണ് ജഹാംഗീരി ദർവാസ എന്നറിയപ്പെടുന്നത്. 1621 ലാണ് ഇത് നിർമ്മിച്ചത്. അന്ധേരി ദർവാസ,ഹന്ദേലി ദർവാസ, രഞ്ജിത് സിങ് ഗേറ്റ് , ദർശനി ദർവാസ,മഹലോം കാ ദർവാസ എന്നിങ്ങനെ മറ്റു കവാടങ്ങളും ഇവിടെ കാണാം,
PC:Vssun
തടുത്ത 52 അക്രമങ്ങളും കീഴടക്കിയ പ്രകൃതിയും കോട്ടയുടെ ചരിത്രത്തെക്കുറിച്ച് പറയുമ്പോൾ പ്രധാനപ്പെട്ട സംഗതിയാണ് ഇവിടെ നടന്ന അക്രമങ്ങൾ. കോട്ടയുടെ ആധിപത്യത്തിനു വേണ്ടിയും മറ്റും നടന്ന 52 യുദ്ധങ്ങളിലും ഇത് കാര്യമായ പരുക്കുകളേൽക്കാതെ പിടിച്ചു നിന്നിരുന്നു. എന്നാൽ 1905 ൽ ഇവിടെയുണ്ടായ ഒരു വലിയ ഭൂചലനത്തില്‍ കോട്ടയ്ക്ക് വലിയ കേടുപാടുകൾ സംഭവിച്ചു. ആ സമയത്ത് ബ്രിട്ടീഷ് സൈനികരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
PC:Aleksandr Zykov
ക്ഷേത്രങ്ങൾ ലക്ഷ്മി നാരായൺ ക്ഷേത്രം, അംബികാ ദേവി ക്ഷേത്രം, ജൈന തീർഥങ്കരനായ ആദിനാഥനു സമർപ്പിച്ചിരിക്കുന്ന ജൈന ക്ഷേത്രം, തുടങ്ങിയവ ഇവിടെ കാണാം. ഇതിൽ പലതും നശിപ്പിക്കപ്പെടട് നിലയിലാണ് ഇന്നുള്ളത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടേണ്ട സ്മാരകങ്ങളുടെ കൂട്ടത്തിലാണ് ഇത് ഇന്നുള്ളത്. കറ്റോച് വിഭാഗത്തിൽ പെട്ട ആളുകള്‍ ഇന്നും ഇവിടെ വന്ന് തകർന്ന ക്ഷേത്രങ്ങളിൽ ആരാധന നടത്താറുണ്ട്.
PC:John Hill
പോകുന്നതിനു മുൻപ് ചരിത്രത്തിലും ഫോട്ടോഗ്രഫിയിലും താല്പര്യമുള്ള ആളുകൾക്ക് സന്ദർശിക്കാന്‍ പറ്റിയ ഇടമാണിത്. കോട്ട മുഴുവനായി നടന്നു കണ്ടു തീർക്കുവാൻ ഏകദേശം രണ്ടു മണിക്കൂർ സമയം മതിയാകും. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു മണിവരെയാണ് ഇവിടുത്തെ പ്രവേശന സമയം.
ഗ്രീക്കുകാരുടെ ഇന്ത്യൻ നഗരത്തിലേക്കൊരു ചരിത്ര യാത്ര
PC: swati bhati