മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നാണ് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം. മൂവാറ്റുപുഴയാറിന്‍റെ തീരത്ത് പ്രൗഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഈ ക്ഷേത്രം ഏതൊരു വിശ്വാസിയും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ് നിർമ്മിതിയിലും രൂപത്തിലും മാത്രമല്ല, ഈ ക്ഷേത്രത്തെ സംബന്ധിക്കുന്ന വിശ്വാസങ്ങളും പ്രത്യേകതകൾ നിറഞ്ഞതാണ്.
നാലമ്പലങ്ങളിലൊന്ന്
എറണാകുളം ജില്ലയിലെ നാലമ്പലങ്ങളിൽ രാമന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം. കർക്കിക മാസത്തില്‍, രാമായണ മാസാചരണവുമായി ബന്ധപ്പെട്ട് വിശ്വാസികൾ നാലമ്പല ദർശനത്തിനായി ഇവിടെ എത്താറുണ്ട്. ഒരു തവണ രാമായണം വായിക്കുന്ന പുണ്യം ഒരു തവണ നാലമ്പല ദര്‍ശനം നടത്തിയാൽ ലഭിക്കുമെന്നാണ് വിശ്വാസം. മേമ്മുറി ഭരതസ്വാമിക്ഷേത്രം, മൂഴിക്കുളം ലക്ഷണസ്വാമിക്ഷേത്രം ,മാമ്മലശ്ശേരി ശത്രുഘ്ന സ്വാമിക്ഷേത്രം എന്നിവയാണ് ജില്ലയിലെ മറ്റ് നാലമ്പല ക്ഷേത്രങ്ങള്‍.
രാമായണ സംഭവങ്ങൾ അരങ്ങേറിയ ഇടം
രാമായണത്തിൽ വിവരിക്കുന്ന പല സംഭവങ്ങൾക്കും ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. സ്ഥലപ്പേരു മുതൽ വിശ്വാസങ്ങൾ വരെ അതിനു തെളിവായി നിൽക്കുന്നു. മാരീചനും മാതുലനുമെല്ലാം ഇവിടുത്തെ കഥകളിൽ നിറഞ്ഞു നിൽക്കുന്നു.
വിശ്വാസങ്ങളിലൂടെ!
ശ്രീരാമ വനവാസക്കാലത്ത് ഈ പ്രദേശത്ത് ഒരു പർണ്ണശാലയിൽ താമസിച്ചിരുന്നു എന്നാണ് വിശ്വാസം. ഒരിക്കൽ സീതാപഹരണം എന്ന ലക്ഷ്യത്തിൽ രാവണന്റെ നിർദ്ദേശം അനുസരിച്ച് മാതുലനായ മാരീചന്‍ അവരുടെ പർണ്ണശാലയയ്ക്ക് സമീപമെത്തി. മോഹിപ്പിക്കുന്ന ഒരു മാനിന്റെ രൂപത്തിലായിരുന്നു മാരീചൻ വന്നത്. സ്വർണ്ണ നിറത്തിൽ ഭംഗിയുള്ള മാനിനെ കണ്ടപ്പോൾ തന്നെ സീതദേവി ആ മാനിനെ പിടിച്ചുനല്കുവാൻ രാമനോട് ആവശ്യപ്പെട്ടു. അതുതന്നെയായിരുന്നു അവരുടെ ഉദ്ദേശവും കഴിവതും ദൂരം രാമനെ സീതയിൽ നിന്നും അകലെയാക്കുവാൻ മാനിന് കഴിഞ്ഞു. അപ്പോഴേയ്ക്കും ആരാണ് മാൻ എന്ന രാമന് പിടികിട്ടിയിരുന്നു. അദ്ദേഹം അമ്പെയ്ത് മാനിനെ വീഴ്ത്തി. അമ്പേറ്റ് അത് മലച്ചുവീഴുകയും ചെയ്തുവത്രെ.
പേരു വരുന്നു
മാൻ രാമനെ കബളിപ്പിച്ച് ഓടിച്ച സ്ഥലം മാനാടി എന്നാണ് അറിയപ്പെടുന്നത്. രാമന്റെ അമ്പേറ്റ് മാൻ വീണ സ്ഥലം മാന്‍മലച്ചേരിയാവുകയും പിന്നീടത് മാമ്മലശ്ശേരിയായും ചെയ്തു. മാനിന്‍റെ മേല്‍ഭാഗം വീണ സ്ഥലം മേമ്മുറിയെന്നും കീഴ്ഭാഗം വീണ സ്ഥലം കിഴുമുറിയെന്നും അറിയപ്പെടുന്നു. ഈ രണ്ടു സ്ഥലങ്ങളും മാമ്മലശ്ശേരിക്കു സമീപം ഇന്നും കാണാം.
ഇവിടുത്തെ മറ്റൊരു ഐതിഹ്യമനുസരിച്ച് സീതാന്വേഷണ സമയത്ത് തെറ്റിപ്പോയ ഹനുമാൻ ശ്രീരാമനെ പ്രാർത്ഥിക്കുകയും തുടർന്നു ഹനുമാനു നേർവഴികാണിക്കാൻ രാമൻ ദർശനം നൽകുകയും ചെയ്ത സ്ഥലമാണ് ഇതെന്നാണ് വിശ്വാസം.
വിഷ്ണുവിന്റെ രൂപത്തിൽ രാമൻ
മഹാ വിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമനെ ഇവിടെ ആരാധിക്കുന്നത്. ശിവൻ, ഗണപതി, അയ്യപ്പൻ എന്നിവർ ഒറ്റ ശ്രീകോവിലിൽ ഉണ്ട്. വടക്കോട്ട് ദർശനമായി ഭദ്രകാളിയെയും കിഴക്കുമാറി പടിഞ്ഞാറോട്ട് ദർശനമായി ദുർഗ്ഗയെയും കാണാം. ദിവസവും മൂന്ന് പൂജകളാണ് ക്ഷേത്രത്തിലുള്ളത്.
വഴിപാടുകൾ
ഉദ്ദിഷ്ട കാര്യങ്ങൾക്ക് വഴിപാടുകൾ നേരുന്ന ഒരു പതിവ് ഇവിടെയുണ്ട്. ഉദ്ദിഷ്ട കാര്യലബ്ദിയ്ക്കും സര്‍വൈശ്വര്യ സിദ്ധിക്കും ശ്രീരാമ സ്വാമിയ്ക്ക് സ്വര്‍ണ്ണഗോപി സമര്‍പ്പണം,
രോഗശാന്തി, കുടുംബൈശ്വര്യ സിദ്ധി എന്നിവയ്ക്ക് ശ്രീരാമ സ്വാമിയ്ക്ക് അമ്പും വില്ലും സമര്‍പ്പണം,
ജോലിതടസ്സം മാറുവാന്‍, മാറുവാൻ ഹനുമാന് ഗദാ സമർപ്പണം,
വിദേശയാത്രാ തടസ്സം മാറുവാന്‍
അവല്‍ നിവേദ്യം; പാല്‍പ്പായസം, കൂട്ടുപായസം, നെല്‍പ്പറ, കുന്നിക്കുരുപറ എന്നിവയും ഇവിടെ നടത്താം.
നട തുറക്കുന്ന സമയം
സാധാരണ ദിവസങ്ങളില്‍ നട തുറക്കുന്ന സമയം രാവിലെ 05.30 മുതല്‍ 10.00 വരെയും വൈകിട്ട് 5.30 മുതല്‍ 7.00 വരെയുമാണ്. കര്‍ക്കിടക മാസത്തില്‍ പുലര്‍ച്ചെ 04 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞ് 4.00 മുതല്‍ രാത്രി 8.00 മണിവരെയും ആണ് നട തുറക്കുന്ന സമയം.
എത്തിച്ചേരുവാൻ
എറണാകുളത്തുനിന്ന് വരുന്നവർക്ക് തൃപ്പൂണിത്തുറ - തിരുവാങ്കുളം - ചൂണ്ടി രാമമംഗലം വഴി മാമ്മലശ്ശേരിയെത്താം. തൃപ്പൂണിത്തുറ വഴി വരുന്നവർക്ക് മുളന്തുരുത്തി - പിറവം വഴിയും പെരുമ്പാവൂരു നിന്ന് വരുമ്പോൾ പട്ടിമറ്റം - ചൂണ്ടി - രാമമംഗലം വഴിയും കോതമംഗലത്തു നിന്ന് മൂവാറ്റുപുഴ - പാമ്പാക്കുട - അഞ്ചല്‍പ്പെട്ടി വഴിയും കോട്ടയത്തുനിന്ന് ഏറ്റുമാനൂർ - കടുത്തുരുത്തി - പിറവം - മുളക്കുളം വഴിയും മാമ്മലശ്ശേരി യിൽ എത്താം.