ഡൽഹിയിൽ നിന്ന് വാരാന്ത്യങ്ങളിൽ യാത്ര ചെയ്യാൻ പറ്റുന്ന മലമേടുകൾ നിരവധിയാണ്. മഞ്ഞുകാലത്ത് മഞ്ഞണിഞ്ഞ് നിൽക്കുന്നവയാണ് അവയിൽ കൂടുതലും. ശൈത്യകാലത്ത് സന്ദർശിക്കാൻ കഴിയാത്തവയാണ് പല സ്ഥലങ്ങളും. അവയിൽ ഒരു സ്ഥലമാണ് ഉത്തരാഖണ്ഡിലെ മുക്‌തേശ്വർ. കാഴ്ചകൾ കാണാനും സാഹസിക വിനോദങ്ങളിൽ ഏർപ്പെടാനും പറ്റിയ സുന്ദരമായ സ്ഥലമാണ് മുക്തേശ്വർ.
ഡൽഹിയിൽ നിന്ന് 336 കിലോമീറ്റർ അകലെയായാണ് മുക്തേശ്വർ സ്ഥിതി ചെയ്യുന്നത്. ഡൽഹിയിൽ നിന്ന് രാത്രിയിൽ യാത്ര ആരംഭിച്ചാൽ പിറ്റേന്ന് രാവിലെ മുക്തേശ്വറിൽ എത്തിച്ചേരാം. മുക്തേശ്വറിൽ എത്തിച്ചേർന്നാൽ നേരത്തെ നിങ്ങൾ ബുക്ക് ചെയ്ത ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് കാഴ്ചകൾ കാണാൻ പുറത്തിറങ്ങാം.
മുക്തേശ്വറിൽ എത്തിക്കഴിഞ്ഞാൽ ആദ്യം കാണാൻ പോകാൻ പറ്റിയ സ്ഥലം മുക്തേശ്വർ വെള്ളച്ചാട്ടമാണ്. കാട്ടിലൂടെ ട്രെക്ക് ചെയ്ത് വേണം ഈ വെള്ളച്ചാട്ടത്തിന്റെ സമീപത്ത് എത്തിച്ചേരാൻ. ശീതകാലത്ത് വെള്ളത്തിന് നല്ല തണുപ്പായിരിക്കും. തണുപ്പുള്ള വെള്ളത്തിൽ ഒന്ന് മുങ്ങി കുളിക്കാൻ ധൈര്യപ്പെടുന്ന ആളുകളേയും സഞ്ചാരികളുടെ കൂട്ടത്തിൽ കാണാം. Photo Courtesy: Sanjoy Ghosh
ഭാലു ഗാഡ് എന്നാണ് മുക്തേശ്വറിലെ ഈ വെള്ളച്ചാട്ടത്തിന്റെ പേര്. മുക്തേശ്വറിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ധാരി ഗ്രാമത്തിൽ നിന്നാണ് ഈ വെള്ളച്ചാട്ടത്തിന് സമീപത്തേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. Photo Courtesy: Sanjoyg
അവിടെ നിന്ന് അര മുക്കാൽ മണിക്കൂർ നിബിഢ വനത്തിലൂടെ നടന്ന് വേണം ഈ വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിച്ചേരാൻ. ഒറ്റയ്ക്കാണ് നിങ്ങളുടെ യാത്ര എങ്കിൽ ട്രെക്കിംഗിൽ ധാരി ഗ്രാമത്തിലെ ഗ്രാമീണരുടെ സഹായം തേടാം. പ്രകൃതി സ്നേഹികളുടേയും പക്ഷി നിരീക്ഷകരുടേയും പറുദീസയാണ് ഈ സ്ഥലം. Photo Courtesy: Ashish.sadh
60 അടി ഉയരത്തിൽ നിന്നാണ് ഇവിടെ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. സ്ഫടികം പോലുള്ള ഒരു പൊയ്കയിലേക്കാണ് വെള്ളം വന്ന് പതിക്കുന്നത്. സഞ്ചാരികളിൽ ചിലർ ഈ പൊയ്കയിൽ മുങ്ങാറുണ്ട്. ഇവിടെ മുങ്ങി കുളിക്കാൻ ആഗ്രഹിക്കുന്നവർ വേറൊരു ജോഡി വസ്ത്രവും കൊണ്ടുവരേണ്ടതാണ്. Photo Courtesy: Navya6238
ഭാലു എന്ന് പറഞ്ഞാൽ കരടി എന്നാണ് കുമയൂൺ ഭാഷയിൽ അർത്ഥം. ഗാഡ് എന്നാൽ അരുവിയും അങ്ങനെയാണ് ഈ വെള്ളച്ചാട്ടത്തിന് ഭാലു ഗാഡ് എന്ന പേര് ലഭിച്ചത്. ഇവിടെ കരടികളുടെ സാന്നിധ്യം ഉള്ളതിനാലാണ് ആ പേരുണ്ടായത്. സഞ്ചാരികളുടെ ഇടയിൽ അത്ര പ്രശസ്തമല്ല ഈ സ്ഥലം. Photo Courtesy: Deepak Rohilla
മുക്തേശ്വറിൽ നിന്ന് കുന്നിറങ്ങി വേണം 9 കിലോമീറ്റർ അകലെയുള്ള കപിലേശ്വർ ക്ഷേത്രത്തിലേക്ക് യാത്ര പോകാൻ. ഓക്കു മരങ്ങളിടേയും പൈൻ കാടുകളുടേയും ഇടയിലൂടെയുള്ള ഈ ട്രെക്ക് കൂടുതൽ സുന്ദരമാകുന്നത് മാർച്ച് ഏപ്രിൽ മാസങ്ങളിൽ ആണ്. റോഡോഡെൻഡ്രോൺസ് പൂക്കുന്നത് ഈ സമയത്താണ്. Photo Courtesy: Sanjoyg
ട്രെക്കിംഗ് ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് റോഡുമാർഗം ഇവിടെ എത്തിച്ചേരാം. മുക്തേശ്വറിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ റോഡ് മാർഗം വന്ന് അവിടെ നിന്ന് ഒരു കിലോമീറ്റർ താഴേക്ക് ഇറങ്ങിയാൽ കപിലേശ്വർ ക്ഷേത്രമായി. Photo Courtesy: Sanjoy Ghosh
എട്ടാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ കട്യൂര രാജാക്കന്മാർ നിർമ്മിച്ച ശിവക്ഷേത്രമാണ് ഇത്. കുമിയ, ശകുനി എന്നീ നദികൾ കൂടി ചേരുന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. Photo Courtesy: RameshSharma1
നദിയുടെ തീരത്ത് സഞ്ചാരികൾക്ക് ക്യാമ്പ് ചെയ്യാനും അവസരമുണ്ട്. ക്യാമ്പ് ചെയ്യാനുള്ള ടെന്റുകളും മറ്റു മുക്തേശ്വറിൽ വാടകയ്ക്ക് ലഭിക്കും. Photo Courtesy: Koshy Koshy
സമുദ്രനിരപ്പില്‍ നിന്ന് 7000 അടി ഉയരത്തിലാണ് ഈ പുരാതനമായ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 350 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉള്ളറിഞ്ഞ് പ്രാര്‍ഥിക്കുന്നവര്‍ക്ക് മോക്ഷം ലഭിക്കുമെന്നതാണ് വിശ്വാസം. Photo Courtesy: Ashish.sadh
വെള്ള മാര്‍ബിളില്‍ തീര്‍ത്ത ശിവലിംഗത്തിന് പുറമെ ചെമ്പില്‍ തീര്‍ത്ത യോനീഭാഗവുമാണ് ഇവിടത്തെ പ്രതിഷ്ഠ. മോക്ഷത്തിലേക്കുള്ള വഴി ദുര്‍ഘടം പിടിച്ചതാണ് എന്ന ചൊല്ല് ഓര്‍മിപ്പിക്കും വിധം കല്ലുചത്തെിയുണ്ടാക്കിയ കുത്തനെയുള്ള പടവുകള്‍ താണ്ടിയാല്‍ മാത്രമേ ക്ഷേത്രത്തില്‍ എത്താനാകൂ. ഏകദേശം രണ്ട് മണിക്കൂർ കുന്ന് കയറണം ഇവിടെ എത്താൻ Photo Courtesy: Chetan bisht
മുക്തേശ്വര്‍ ക്ഷേത്രത്തിന് സമീപമുള്ള മലയുടെ മുകളിലുള്ള ഈ സ്ഥലം ചൗതി ജാലി എന്നും അറിയപ്പെടാറുണ്ട്. ഇവിടെ നിന്നാല്‍ ദൂരെ അന്തരീക്ഷത്തില്‍ വരച്ച വരകള്‍ പോലെ കുമയൂണ്‍ താഴ്വരയുടെയും ഹിമാലയന്‍ നിരകളുടെയും മനോഹര കാഴ്ച കാണാം. Photo Courtesy: Kundansonuj
ദേവിയും അസുരനും അഥവാ നന്‍മ-തിന്‍മകള്‍ തമ്മില്‍ പോരാട്ടം നടന്ന സ്ഥലമായാണ് ഇവിടം ഹൈന്ദവര്‍ കരുതിപോരുന്നത്. പരിച,ആനയുടെ തുമ്പികൈ, വാള്‍ എന്നിവക്ക് സമാനമായ രൂപങ്ങള്‍ ഇവിടെ മണ്ണില്‍ പതിഞ്ഞുകിടക്കുന്നത് യുദ്ധം നടന്നതിന്റെ തെളിവാണെന്ന് വിശ്വാസികള്‍ പറയുന്നു. Photo Courtesy: Lalitgupta isgec
ഇവിടത്തെ പാറക്കെട്ടുകള്‍ സംബന്ധിച്ചും നിരവധി വിശ്വാസങ്ങളുണ്ട്. കാലങ്ങളുടെ രൂപാന്തരങ്ങള്‍ക്കൊടുവില്‍ പാറക്കെട്ടുകള്‍ക്ക് മുകളില്‍ രൂപം പ്രാപിച്ച ജനാല പോലുള്ള ഭാഗത്ത് തലമുട്ടിച്ചാല്‍ കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ക്ക് സന്താന സൗഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. Photo Courtesy: Sanjoyg
മറ്റൊരു വിശ്വാസം അനുസരിച്ച് കൈലാസ് മാനസസരോവര്‍ തീര്‍ഥാടക സംഘത്തിന് മുന്നില്‍ കൂറ്റന്‍ പാറ മാര്‍ഗ തടസമായി വന്നു. തീര്‍ഥാടകര്‍ വിളിച്ച് പ്രാര്‍ഥിച്ചപ്പോള്‍ പ്രത്യക്ഷപ്പെട്ട ശിവന്റെ നിര്‍ദേശമനുസരിച്ച് പാറയില്‍ നാലുതവണ തട്ടിയപ്പോള്‍ ജനാല പോലുള്ള ഭാഗം പ്രത്യക്ഷപ്പെട്ടുവെന്നതാണ് വിശ്വാസം. Photo Courtesy: Abelwal
മികച്ച ട്രാവല്‍ ഡീലുകളും ടിപ്സുകളും യാത്രാ വിവരണങ്ങളും അറിയാം... Subscribe to Malayalam Nativeplanet