പച്ചച്ചായം പൂശി പ്രകൃതിയൊരുക്കിയിരിക്കുന്ന ഒരു തുരുത്ത്. ഇതുവരെ കേട്ടതൊന്നും വെറുതെയല്ല എന്നുതോന്നും ഒരിക്കല്‍ മണ്‍റോയിലെത്തിയാല്‍. പിന്നെ മനസ്സിലാകും കേട്ടറിവിനേക്കാള്‍ എത്രയോ വലുതാണ് മണ്‍റോ തുരുത്ത് അഥവാ പ്രകൃതിയുടെ വിസ്മയത്തുരുത്ത് എന്ന സത്യം.
അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില്‍ കൂടിയുള്ള യാത്ര. ആ യാത്രയാണ് മണ്‍റോ തുരുത്തിനെ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാക്കുന്നത്. മൂന്നുവശത്തും കല്ലടയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സുന്ദരിയുടെ ഒരു ഭാഗം മാത്രമാണ് അഷ്ടമുടിക്കാലയിനു സ്വന്തം. അഷ്ടമുടി കായൽ; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
PC:kerala tourism official site
തിരുവിതാംകൂറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന കേണല്‍ മണ്‍റോയുടെ നേതൃത്വത്തില്‍ തുരുത്തിന് ഇവിടെ കൈവഴി വെട്ടി ഗതാഗതം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ പേരില്‍ തന്നെ ഈ തുരുത്ത് അറിയപ്പെട്ടു.
കല്ലടയാറിന്റെ തീരത്തുനിന്നുമാണ് തുരുത്ത് ചുറ്റിയുള്ള തോണിയാത്ര തുടങ്ങുന്നത്. കുറച്ചുകൂടി മുന്‍പോട്ട് പോയശേഷം ഇടതുവശത്തുള്ള കൈത്തോടിലേക്ക് തിരിയണം. ഇവിടം മുതലാണ് തുരുത്തിന്റെ ആരംഭം. മറ്റേതോ നൂറ്റാണ്ടിലൂടെ തുഴയുകയാണോ എന്നു തോന്നും തുടക്കത്തില്‍. ഒരു തോടിനും അതിനെ ചുറ്റിയുള്ള ജീവിതങ്ങള്‍ക്കും ഇത്രയും ഭംഗിയോ എന്ന ചോദ്യം ഉയരുക സ്വാഭാവീകമാണ്. അത്രയധികമുണ്ട് മണ്‍റോ തുരുത്ത് ഒരുക്കുന്ന കാഴ്ചകള്‍. പാതിരാമണല്‍: കായലിനു നടുവിലെ പച്ചത്തുരുത്ത്
PC: kerala tourism official site
തോണിയില്‍ തുരുത്തിലെ വീടുകളില്‍ മത്സ്യം വില്‍ക്കാന്‍ വരുന്നവരും തെങ്ങിനു വളമായി ചെളിമണ്ണും ചകിരിയും ഒക്കെ കൊണ്ടു വരുന്നവരും വീട്ടിലിരുന്ന് കയര്‍ പിരിക്കുന്നവരും ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നവരും മുറ്റത്ത് അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നവരുമെല്ലാം ഇവിടുത്തെ സഥിരം കാഴ്ചകളാണ്. തുരുത്ത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍.
തോണി യാത്രയിലെ അനുഭവങ്ങള്‍ മറ്റൊരിടത്തും കിട്ടാത്തത്ര മനോഹരമാണ്. തോട്ടിലേക്കു ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളില്‍ തല തട്ടാതെ, ഇടയ്ക്കു മെലിഞ്ഞും ഇടയ്ക്ക് വണ്ണംവെച്ചും ഒഴുകുന്ന കൈത്തോട്ടിലൂടെ, ചെറിയ പാലങ്ങളും ചെമ്മീന്‍ പാടങ്ങളും കടന്ന് തോട്ടിലേക്ക് ഇറങ്ങി നില്‍ക്കുന്ന കാട്ടുചെടികളില്‍ തട്ടിയും തട്ടാതെയുമുള്ള ഒരു യാത്ര. ഓരോ തവണ പങ്കായമൂന്നുമ്പോളും തൊട്ടുമുന്നില്‍ കാണും വിസ്മയിപ്പിക്കുന്ന എന്തെങ്കിലും കാഴ്ചകള്‍.
അതിരാവിലെയോ വൈകിട്ട് മൂന്നു മണിക്ക് ശേഷമോ ആണ് തുരുത്ത് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.
തോടില്‍ നിന്നും കനാലിലേക്കും അവിടുന്ന് കായലിലേക്കും വീണ്ടും കനാലിലേക്ക് തിരിച്ചു വരുന്ന രീതിയിലാണ് മണ്‍റോ തുരുത്ത് ചുറ്റിയുള്ള യാത്ര ഒരുക്കുന്നത്.
കൊല്ലത്തുനിന്നും 25 കിലോമീറ്ററും പരവൂരില്‍ നിന്ന് 38 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.