കോട്ടകൾ എന്നും കഥ പറയുന്നവയാണ്. ഒരു ചരിത്രപുസ്തകങ്ങൾക്കും ഒരു കാലത്തും പറഞ്ഞു തരുവാൻ സാധിക്കാത്ത കഥകൾ പകർന്നുതരുന്നയിടം. തോല് zwj;വിയുടെയും വിജയത്തിന്റെയും ചതിയുടെയും വഞ്ചനയുടെയും ഒക്കെ ചരിത്രം കാണും ഓരോ കോട്ടയ്ക്കും പിന്നിൽ. എന്നാൽ എന്തിനു നിർമ്മിച്ചു എന്നു പോലും ഇതുവരെയും കണ്ടെത്താൻ സാധിക്കാത്ത ചരിത്രങ്ങളുള്ള കോട്ടയും നമ്മുടെ രാജ്യത്തുണ്ട് എന്നറിയുമോ.. അത്തരത്തിലൊരിടമാണ് മഹാരാഷ്ട്രയിലെ കൊത്തലിഗഡ് കോട്ട. കോട്ടയാണോ അതോ വിളക്കുമാടമാണോ എന്ന കാര്യത്തിൽ ഇനിയും തർക്കം തീരാത്ത, രഹസ്യങ്ങൾ ഒത്തിരി ഒളിപ്പിച്ചിട്ടുള്ള, ട്രക്കേഴ്സിന്റെ പ്രിയ കേന്ദ്രമായ കൊത്തലിഗഡ് കോട്ടയുടെ വിശേഷങ്ങൾ അറിയാം... മഹാരാഷ്ട്രയിലെ കർജത് ജില്ലയിൽ ഷഹപൂർ താലൂക്കിലാണ് പ്രത്യേകതകളും അപൂര്‍വ്വതകളും ഏറെയുള്ള കൊത്തലിഗഡ് സ്ഥിതി ചെയ്യുന്നത്. പേത്ത് കോട്ട എന്നും ഇത് അറിയപ്പെടുന്നു. ഇതിന്റെ ഏറ്റവും മുകളിൽ നിന്നും നോക്കിയാൽ സമീപത്തുള്ള പേത്ത് ഗ്രാമം മുഴുവനായും കാണുവാൻ സാധിക്കുന്നതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്. കൊത്തലിഗഡ് കോട്ട കാണുമ്പോൾ തന്നെ ആരുടെ മനസ്സിലും വരുന്ന ചോദ്യമാണ് ഇത് കോട്ടയാണോ അതോ ലൈറ്റ് ഹൗസാണോ എന്നത്. ഒറ്റ നോട്ടത്തിൽ ഒരു കോട്ട പോലെയും പിന്നീട് ഒന്നുകൂടി നോക്കുമ്പോൾ ഒരു ലൈറ്റ് ഹൗസ് പോലെയും തോന്നിക്കുന്ന രീതിയിലാണ് ഇതിന്‍റെ നിർമ്മാണം. ഇതിന്റെ മറ്റൊരു പ്രത്യേകത എന്നത് കോട്ടയുടെ പുറത്തുകൂടി ഒരു വഴി ഇല്ല എന്നതാണ്. ഒരു ലൈറ്റ് ഹൗസിന്റെ നിർമ്മിതിയേട് സമാനമായി ഉള്ളിലൂടെയാണ് കോട്ടയുടെ മുകളിലേക്കുള്ള പടവുകൾ കൊത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ ഇത്തരത്തിലൊരു കോട്ടയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗ്രാമീണരുടെ വിശദീകരണമനുസരിച്ച് ഇത് ഒരു നിരീക്ഷണ ഗോപുരമായിരുന്നുവത്രെ.PC:Ccmarathe ഒരു ചിമ്മിനി അല്ലെങ്കിൽ പുകക്കുഴൽ പോലെ നിർമ്മിക്കപ്പെട്ടിരിക്കുന്ന കൊത്തലിഗഡിന്റെ ഏറ്റവും താഴെയായി ഒരു ചെറിയ ക്ഷേത്രവും ഒരു വലിയ ഗുഹയും കാണാൻ സാധിക്കും. അകത്തു നിന്നും തുടങ്ങുന്ന വളഞ്ഞു പുളഞ്ഞു പോകുന്ന പടികളാണ് കോട്ടയുടെ മുകളിലേക്ക് നയിക്കുന്നത്. കോട്ടയുടെ താഴെയും ഏറ്റവും മുകളിലുമായി കരിങ്കല്ലിൽ തന്നെ നിർമ്മിച്ചിരിക്കുന്ന രണ്ട് കൂറ്റൻ ജലസംഭരണികളുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 3100 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.PC:Elroy Serrao കോട്ടയുടെ ചരിത്രത്തെക്കുറിച്ചോ നിർമ്മാണത്തെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാലും മഹാരാഷ്ട്രയിലെ സാംബാജി മഹാരാജിന്റെ കാലത്ത് ഇവിടം ഒരു ആയുധപ്പുരയായും പ്രതിരോധ കേന്ദ്രമായും ഉപയോഗിച്ചിരുന്നതിന് ചരിത്രത്തിൽ തെളിവുകളുണ്ട്. 13-ാം നൂറ്റാണ്ടിലാണ് ഇവിടുത്തെ ക്ഷേത്രവും ഗുഹയും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടുവരെ ഇതിന്‍റെ നിലനിൽപ് എങ്ങനെയാണെന്ന് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. 1684 ൽ മുഗൾ രാജവംശത്തിലെ ഔറംഗസേബ് അബ്ദുൾ കാദിർ എന്നും അലായ് ബിരാദ്കർ എന്നും പേരായ രണ്ടുപേരെ ഈ കോട്ട കീഴടക്കാനായി പറഞ്ഞയക്കുകയുണ്ടായി. ഇതിൽ അബ്ദുൾ കാദിറിന്റെ നേതൃത്വത്തിൽ കോട്ട കീഴടക്കുകയും ഔറംഗസേബ് കോട്ടയെ മിഫ്താഹുൽ ഫത്തേ എന്നു പേരിയുകയും ചെയ്തു. മിഫ്താഹുൽ ഫത്തേ എന്നു പറഞ്ഞാൽ വിജയത്തിലേക്കുള്ള താക്കോൽ എന്നാണ് അർഥം.പിന്നീട് പല പ്രാവശ്യം മറാത്താ സൈന്യം കോട്ട പിടിച്ചെടുക്കുവാൻ നോക്കിയിട്ടും നടന്നിട്ടില്ല. എന്നാൽ 1716 ൽ ബ്രിട്ടീഷുകാർ ഇവിടുത്തെ ഗുഹ പിടിച്ചടക്കി. പിന്നെയും പതിറ്റാണ്ടുകൾക്കു ശേഷമാണ് ബാജിറാവോ പെഷവയുടെ നേതൃത്വത്തിൽ മറാത്തകൾക്ക് ഇത് തിരികെ ലഭിക്കുന്നത്. പിന്നീട് ബ്രിട്ടീഷുകാർ ഇത് പിടിച്ചടക്കുകയും അവരുടെ സൈന്യത്തിന്റെ ഒരു ഔട്ട് പോസ്റ്റായും നിരീക്ഷണ ഗോപുരമായും ഇതിനെ മാറ്റുകയും ചെയ്തു.PC:Elroy Serrao മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന മൺസൂൺ ട്രക്കിങ് കേന്ദ്രങ്ങളിലൊന്നാണ് കൊത്തലിഗഡ്. താരതമ്യേന ലളിതമായ ട്രക്കിങ്ങാണ് ഇവിടുത്തേത്. കൊത്തലിഗഡ് ട്രക്കിങ്ങിന്റെ സ്റ്റാർട്ടിങ് പോയന്റ് അംബിവിലി ഗ്രാമമാണ്. അംബാവിലിയിൽ നിന്നും പേത്തിലേക്ക് മണ്ണുകൊണ്ടുള്ള ഒരു റോഡുണ്ട്. ഇരുചക്രവാഹനങ്ങൾക്കും ഫോര് ‍വീൽ ഡ്രൈവ് ഉള്ള വണ്ടികൾക്കും ഇതുവഴി പോകാം. അമബാവിലിയിൽ നിന്നും 5.7 കിലോമീറ്റർ ദൂരം അഥവാ മൂന്നു മുതൽ നാലു മണിക്കൂര്‍ വരെയാണ് കൊത്തലിഗഡ് കോട്ടയിലെത്താൻ വേണ്ടത്. പേത്തിലേക്കുള്ള 4.3 കിലോമീറ്റർ ദൂരം എളുപ്പത്തിൽ കയറുവാൻ പറ്റിയതും രണ്ടു മണിക്കൂറിൽ താഴെ സമയം കൊണ്ട് എത്താവുന്നതുമാണ്. വഴിയിൽ ഒരു ചെറിയ വെള്ളച്ചാട്ടവും കാണാൻ സാധിക്കും. പേത്ത് ഗ്രാമത്തിൽ നിന്നും ഒന്നര കിലോമീറ്റർ കുത്തനെ നടന്നാലും കോട്ടയുടെ താഴെ എത്താം. 180 മീറ്റർ കുത്തനെയുള്ള കയറ്റം ദൂരം ഈ ഒന്നര കിലോമീറ്റർ യാത്രയിൽ കയറേണ്ടി വരും. തിങ്ങി നിറഞ്ഞ കുറ്റിക്കാടുകൾക്കിടയിലൂടെ മറ്റുമാണ് ഈ ട്രക്കിങ്ങ് നടത്തേണ്ടത്. മഴക്കാല ട്രക്കിങ്ങിനു ഏറെ യോജിച്ച ഇവിടെ മൺസൂൺ സമയത്താണ് കൂടുതൽ സ‍ഞ്ചാരികൾ എത്തുന്നത്. കോട്ടയുടെ താഴെ നിന്നും ഒരു ടണലിനുള്ളിലൂടെ എന്ന പോലെ 87 പടികൾ കയറിയാൽ കോട്ടയുടെ മുകളിൽ എത്തുവാൻ സാധിക്കും.PC:Elroy Serrao മുംബൈയിൽ നിന്നും കൊത്തലിഗഡിൽ എത്തുവാൻ ഏറ്റവും എലുപ്പമുള്ള വഴി കർജതിനു പോകുന്ന സബ്അർബൻ ട്രെയിനാണ്. ഇതിനു കയറി നെരാൽ സ്റ്റേഷനിൽ ഇറങ്ങുക. ഇവിടെ നിന്നും കാഷെലെ എന്ന സ്ഥലത്തേക്ക് സ്ഥിരമായി സർവ്വീസ് നടത്തുന്ന ആറു സീറ്റുള്ള ഓട്ടോയിൽ കയറി കഷെലെയിൽ ഇറങ്ങുക. ആ യാത്രയ്ക്ക് 55 രൂപയാണ് ഒരു സീറ്റിന് . ഇവിടെ നിന്നും ഇതേപോലെ തന്നെ ഇവിടുന്ന് ജംറുഖിലേക്ക് സർവ്വീസ് നടത്തുന്ന ഓട്ടോയില്‍ കയറി അംബിവലി ഗ്രാമത്തിലിറങ്ങാം. ഈ യാത്രയ്ക്ക് 35 രൂപയാണ്. പൂനെയിൽ നിന്നും വരുന്നവർക്ക് കർജതാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മുംബൈയിൽ നിന്നും 64 കിലോമീറ്ററും പൂനെയിൽ നിന്നും 128 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.