ഇന്നത്തെ ഊട്ടി വരുന്നു
ഊട്ടിയെ ഇന്നു കാണുന്ന രൂപത്തിൽ, ലോകമറിയുന്ന ഒരു വിനോദസഞ്ചാര കേന്ദ്രവും ഹിൽ സ്റ്റേഷനുമാക്കി വികസിപ്പിച്ചെടുത്തതിൽ ബ്രിട്ടീഷുകാരുടെ പങ്ക് ഒരിക്കലും വിസ്മരിക്കരുത്. ടിപ്പു സുൽത്താന്‍റെ പതനത്തിനു ശേഷം ഊട്ടി കാലങ്ങലോളം ബ്രിട്ടീഷുകാരുടെ കീഴിലായിരുന്നു. 1799 മുതൽ തന്നെ ബ്രിട്ടീഷുകാർ ഊട്ടിയെ അവരുടെ ഇടമാക്കി മാറ്റിയിരുന്നു. തന്ത്രപരമായ സൈനിക കാരണങ്ങളാൽ ഈ പ്രദേശം മറ്റാരുടെയും കൈവശം വരാതിരിക്കുവാനായി അവർ ശ്രദ്ധിച്ചിരുന്നു. അസാധാരണമായ മിതശീതോഷ്ണവും ആരോഗ്യകരവുമായ കാലാവസ്ഥയുമുള്ള ഇടമായാണ് 1819-ൽ കോയമ്പത്തൂർ കളക്ടർ ജോൺ സള്ളിവൻ ഊട്ടിയെ വിശേഷിപ്പിച്ചത്. പിന്നീട് അദ്ദേഹം ഇവിടെ താമസമാക്കുകയും ഇവിടെ പ്രസിദ്ധമായ സ്റ്റോൺ ഹൗസ് നിർമ്മിക്കുകയും ചെയ്തതായി ചരിത്രം പറയുന്നു.
PC:Tagooty
മദ്രാസിന്‍റെ വേനൽക്കാല തലസ്ഥാനം
ബ്രിട്ടീഷുകാർ ഇന്ത്യയിലായിരുന്ന സമയത്ത്അവര്‌ക്ക് അവരുടെ നാട്ടിലേതുപോലെ സുഖകരവും തണുപ്പുള്ളതുമായ കാലാവസ്ഥ ആസ്വദിക്കുവാൻ സാധിച്ചിരുന്ന അപൂർവ്വം പ്രദേശങ്ങളിലൊന്ന് ഊട്ടി ആയിരുന്നു. ഇംഗ്ലീഷ് കാലാവസ്ഥ എന്നാണ് അക്കാലത്ത് ഊട്ടിയെ പറഞ്ഞിരുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല തലസ്ഥാനം ആയും ഊട്ടിയെ അവർ തിരഞ്ഞെടുത്തിരുന്നു.
PC: Chaitanya Rayampally/Unsplash
സിനിമകളിലെ ഊട്ടി
ഊട്ടിയുടെ സൗന്ദര്യം ചിത്രീകരിക്കാത്ത ഇന്ത്യൻ ഭാഷകളിലെ സിനിമകൾ കാണില്ല. അത്രയധികം പ്രസിദ്ധമായ സിനിമാ ലൊക്കേഷനാണ് ഊട്ടി. ഇവിടുത്തെ പ്രകൃതിഭംഗിയും തണുപ്പുള്ള കാലാവസ്ഥയും എല്ലാം ചേരുമ്പോൾ ഇത്രത്തോളം മനോഹരമാകുന്ന ഫ്രെയിമുകൾ വേറെ കാണില്ല. ചരിത്രമനുസരിച്ച് 80-കളിൽ പുറത്തിറങ്ങിയ കാർസ് ആണ് ഇവിടെ ചിത്രീകരിച്ച ആദ്യ ബോളിവുഡ് ചിത്രം. 1984-ൽ ഡേവിഡ് ലീനിന്റെ 'എ പാസേജ് ടു ഇന്ത്യ' എന്ന ഹോളിവുഡ് ചിത്രത്തിലും ഊട്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാള സിനിമയിൽ ഊട്ടിയുടെ സൗന്ദര്യം വിവിധ ആംഗിളുകളിൽ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും സമ്മർ ഇൻ ബദ്ലഹേം എന്ന ചിത്രത്തിലൂടെയാണ് ഊട്ടിയുടെ ഭംഗി മലയാളികൾ മനസ്സിലാക്കുന്നത്.
PC: sudheer meduri/ Unsplash
ഊട്ടിയിലെ മനുഷ്യനിർമ്മിത തടാകം
ഊട്ടി കാഴ്ചകളിലെ പ്രധാന ആകർഷണം നഗരമധ്യത്തിലായുള്ള ഊട്ടി തടാകമാണ്. 65 ഏക്കര്‍ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇത് യഥാർത്ഥത്തിൽ ഒരു മനുഷ്യ നിർമ്മിത കടാകമാണ്. മത്സ്യബന്ധനത്തിനും ജലസേചനത്തിനുമായി ഊട്ടി കലക്ടര് ആയിരുന്ന ജോൺ സള്ളിവന്‍റെ നേതൃത്വത്തിലാണ് ഈ തടാകം നിർമ്മിച്ചത്. ഇന്ന് ഇവിടെ ബോട്ടിങ് സൗകര്യങ്ങളും മറ്റും ലഭ്യമാണ്. ഇവിടുത്തെ വൈകുന്നേരങ്ങളാണ് കാണുവാൻ ഏറ്റവും രസകരമായ സമയം. ഊട്ടി കാണുവാനെത്തുന്ന സഞ്ചാരികൾ ആദ്യം ചെല്ലുന്നതോ അല്ലെങ്കിൽ യാത്ര അവസാനിപ്പിക്കുന്നതോ ആയ പോയിന്‍റാണ് ഊട്ടി ലേക്ക്.
PC: Amalshaji27
ഊട്ടിയും യുനസ്കോയും
സഞ്ചാരികൾക്ക് എന്നും കൗതുകം പകരുന്ന ഊട്ടിയുടെ മറ്റൊരു പ്രത്യേകത യുനെസ്‌കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇടം നേടിയ നീലഗിരി റെയിൽവേ ആണ്. ടോയ് ട്രെയിന്‍ എന്നും പേരുള്ള നീലഗിരി മൗണ്ടൻ റെയിൽവേ മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. 1908 ല്‍ ബ്രിട്ടീഷുകാരാണ് ഈ പാത നിര്‍മ്മിക്കുന്നത്. ഇപ്പോഴും മീറ്റർ ഗേജ് ഉപയോഗിക്കുന്ന അപൂർവ്വം പാത കൂടിയാണിത്. .2005 ജൂലൈയിൽ ആണ് യുനസ്കോ നീലഗിരി മലയോര തീവണ്ടിപ്പാതയെ ലോകപൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തുന്നത്. മേട്ടുപ്പാളയത്തിൽ നിന്നും ഊട്ടി വരെയുള്ള 40 കിലോമീറ്റർ ദൂരത്തിൽ അതിമനോഹരമായ കാഴ്ചകളാണ് കാത്തിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 7. 10നാണ് മേട്ടുപ്പാളയത്തിൽ നിന്ന് ടോയ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും 18 കിലോമീറ്റർ അകലെയുള്ള ഹിൽഗ്രോവാണ് ആദ്യത്തെ പ്രധാന സ്റ്റേഷൻ. പിന്നീട് കതേരി, കൂനൂര്, വെല്ലിംഗ്ടൺ, കേത്തി, ലവ്ഡെയ്ൽ തുടങ്ങിയ സ്റ്റേഷനുകളിലൂടെ ഊട്ടിയിലെത്തും.
PC:Jon Connell
ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
യുനസ്കോയുടെ പൈതൃക ഇടമെന്ന പദവി അലങ്കരിക്കുന്ന
നീലഗിരി മലയോര തീവണ്ടി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിനും. തീവണ്ടിയുടെ വേഗത മണിക്കൂറിൽ ശരാശരി 10 കിലോമീറ്റർ വേഗതയിലാണ്.
ഏറ്റവും ഉയരമുള്ള കൊടുമുടി
തമിഴ്നാട്ടിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടി കാണണമെങ്കിലും ഊട്ടിയിലെത്തണം.
ഊട്ടി-കോത്തഗിരി റോഡിൽ ഊട്ടിയിൽ നിന്ന് 9 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദോഡബെട്ട കൊടുമുടി ആണ് തമിഴ്‌നാട്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. 2,637 മീറ്റർ (8,650 അടി) ഉയരമുള്ള ഇത് ദക്ഷിണേന്ത്യയിലെ നാലാമത്തെ ഉയരം കൂടിയ കൊടുമുടിയും കൂടിയാണ്. ഇതിന്റെ മുകളിൽ നിന്നാൽ തമിഴ്നാടിന്‍റെ ചില ഭാഗങ്ങൾ കാണുകയും ചെയ്യാം.
PC:Mike Prince
വിദ്യാഭ്യാസ കേന്ദ്രം
ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാമപ്പുറമായി ഊട്ടി എന്നത് ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്. അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസം നല്കുന്ന നിരവധി പ്രസിദ്ധ സ്കൂളുകൾ ഇവിടെയുണ്ട്. 60 ലധികം ബോർഡിംഗ് സ്കൂളുകളും ഊട്ടിയിലുണ്ട്
PC: Deva Prasanna/Unsplash