പ്രളയത്തിന്റെ കെടുതികൾക്കും നാശങ്ങൾക്കും ശേഷം ശബരിമലയിൽ വീണ്ടും മലചവിട്ടിയെത്തുവാൻ വീണ്ടും തയ്യാറെടുക്കുകയാണ് ഭക്തർ. കേരളത്തെ ആകെ വെള്ളത്തിലാക്കിയ പ്രളയം പമ്പയെയും ശബരിമലയെയും കാര്യമായി തന്നെ ബാധിച്ചിരുന്നു. പമ്പയും ത്രിവേണിയും ഇവിടുത്തെ പാലങ്ങളും ഒക്കെ അന്ന് വെള്ളത്തിനടിയിലായിരുന്നു. പമ്പയിൽ നിന്നും ശബരിമലയിലേക്ക് ആ സമയങ്ങളിൽ ഭക്തരെ കടത്തിവിട്ടിരുന്നുമില്ല. എന്നാൽ കന്നിമസ പൂജകളുടെ സമയമായതോടെ തീർഥാടകർക്ക് കർശന നിർദ്ദേശങ്ങളോടെ വീണ്ടും സന്നിധനത്തേയ്ക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ്.
പ്രളയം ഉയർത്തിയ അപകട സാധ്യതകളിലേക്ക് വീണ്ടു ചെല്ലാതിരിക്കുവാൻ ഇവിടേക്ക് എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശബരിമല ഒരുങ്ങുന്നു
പ്രളയം കാരണം തീർഥാടകരെ നാളുകളായി അനുവദിക്കാതിരുന്ന ശബരിമല വീണ്ടും സന്ദർശകെ സ്വീകരിക്കുവാൻ ഒരുങ്ങുകയാണ്. പ്രളയശേഷം നിറപുത്തിരിക്കും ചിങ്ങമാസപൂജയ്ക്കും ഓണപ്പൂജയ്ക്കും സന്നിധാനത്തേയ്ക്ക് ഭക്തരെ അനുവദിച്ചിരുന്നില്ല. എന്നാൽ കന്നിമാസപൂജയ്ക്ക് അയ്യപ്പൻമാർക്ക് ദർശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

കന്നിമാസപൂജയ്ക്ക് നട തുറക്കുമ്പോൾ
സെപ്റ്റംബർ 16 വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നട കന്നിമാസ പൂജകൾക്കായി തുറക്കുന്നത്. കഴിഞ്‍ കുറേ നാളുകളായി ഭക്തരെ ഇവിടേക്ക് അനുവദിക്കാതിരുന്നതു കാരണം ഒട്ടേറെ ഭക്തർ കന്നിമാസ പൂജകൾക്കായി മല ചവിട്ടുമെന്നാണ് കരുതപ്പെടുന്നത്.

തീർഥാടനത്തിനെത്തുന്നവർ അറിയാൻ
പമ്പയിലും ശബരിമലയിലെ മറ്റുചില പ്രധാന സ്ഥലങ്ങളിലും വരുന്ന തീർഥാടന കാലം പ്രമാണിച്ച് എത്തുന്നവരുടെ സുരക്ഷയ്ക്കായി പല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ദർശനത്തിനെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

വാഹന പാർക്കിങ്ങ് നിലയ്ക്കൽ വരെ
പമ്പയിലെ പാർക്കിങ് മൈതാനങ്ങളിൽ പ്രളയശേഷം ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. അതിനാൽ കന്നിമാസ പൂഡ തുടങ്ങുന്ന സെപ്റ്റംബർ 16 മുതൽ അയ്യപ്പന്‍മാരുടെ വാഹനങ്ങൾ നിലയ്ക്കൽ വരെയാക്കി പരിമിതപ്പെടുത്തും. നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി കണ്ടക്ടർ ഇല്ലാത്ത ബസ് സർവ്വീസ് നടത്തും.

പമ്പയിൽ എത്തിയാല്‍
പമ്പയിൽ എത്തിയാൽ സർവ്വീസ് റോഡിലേക്ക് കയറേണ്ടത് ത്രിവേണി പാലം വഴി അയ്യപ്പസേതു കടന്നാണ്. ഇവിടെ നിന്നും സർക്കാർ ആശുപത്രിക്ക് മുന്നിലൂടെ ഗണപതി കോവിലിലേക്ക് പോകാം.മാത്രമല്ല, പമ്പ നടപ്പാലം വഴി യാത്ര അനുവദിക്കില്ല.
PC:Sailesh

മണലിൽ ഇറങ്ങാതിരിക്കുക
പമ്പയിലും ത്രിവേണി മുതൽ ആറാട്ട് കടവ് വരെയുള്ള പലഭാഗങ്ങളിലും മണൽ അടിഞ്ഞിട്ടുണ്ട്. ചിലയിടങ്ങളിൽ രണ്ടാൾ പൊക്കത്തിലാണ് മണലുള്ളത്. അതുകൊണ്ടുതന്നെ ചെളിയിലും മണലിലും ഇറങ്ങുവാൻ ശ്രമിക്കരുത്. കുളിക്കുവാനായി പമ്പയിൽ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് മാത്രം ഇറങ്ങുക. യാത്രയിലുടനീളം സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് മാത്രം പ്രവർത്തിക്കുക.

ഇറങ്ങുവാൻ അനുവാദമില്ലാത്ത ഇടങ്ങൾ
ഹിൽടോപ്പ്, ത്രിവേണി മുതൽ ആറാട്ടുകടവ് വരെയുള്ള മണൽ അടിഞ്ഞ ഇടങ്ങൾ, പുഴ, തുടങ്ങിയ സ്ഥലങ്ങളിൽ എന്തു സംഭവിച്ചാലും ഇറങ്ങുവാൻ ശ്രമിക്കാതിരിക്കുക.
PC:Praveenp
https://commons.wikimedia.org/wiki/Category:Pamba_River_at_Sabarimala#/media/File:Snanaghat,_Pampa_1.jpg

മണ്ണിടിഞ്ഞ ഇടങ്ങൾ
ഹിൽടോപ്പ് അടിവാരത്തിലെ പാർക്കിങ് മൈതാനം, പമ്പാ പെട്രോൾ പമ്പിന് സമീപം യു ടേണ്‍ മുതൽ ആറാട്ടുകടവിലെ ബണ്ട് വരെയുള്ള ഭാഗങ്ങളിൽ കൽക്കെട്ട് ഇടിഞ്ഞ് പമ്പയിലേക്ക് വീണിട്ടുണ്ട്.
കാടിനുള്ളിലേക്കും മറ്റും കടക്കാതിരിക്കുക

വെള്ളം പരിമിതം
പമ്പയിലെ കുടിവെള്ള കിയോസ്കുകൾ മുഴുവൻ തകർന്നതിനാൽ വെള്ളത്തിൻറെ ലഭ്യത വളരെ കുറവായിരിക്കും. അതിനാൽ തീർഥാടനത്തിനെത്തുനന്വർ കുടിവെള്ളം പാത്രങ്ങളിൽ കരുതുവാന്‍ ശ്രദ്ധിക്കുക.പ്ലാസ്റ്റിക് കുപ്പികളും പനിനീർ കുപ്പികളും ഇവിടെ അനുവദിക്കില്ല. ലഘുഭക്ഷമം കരുതുവാനും ശ്രമിക്കുക.
PC:Akhilan

നിലയ്ക്കലിലെ സൗകര്യങ്ങൾ
ഭക്ഷണം, ശൗചാലയം തുടങ്ങിയ കാര്യങ്ങൾക്കായി നിലയ്ക്കലിനെ ആശ്രയിക്കുന്നതായിരിക്കും നല്ലത്. പമ്പയിലെ തകർന്ന ശൗചാലയങ്ങളും പ്ലാന്റുകളും മറ്റും ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല. ഇതിനുള്ള നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.

റോഡരുകിൽ പാർക്കിങ്ങ് പാടില്ല
നിലയ്ക്കലിലേക്കും പമ്പയിലേക്കുമുള്ള പാതയിൽ മിക്കയിടങ്ങളിലും റോഡുകൾ മിക്കവാറും തകർന്ന നിലയിലാണുള്ളത്. പ്ലാന്തോട്, കമ്പകത്തും വളവ്, മൈലാടുംപാറ എന്നിവിടങ്ങളിൽ റോഡ് ഭാഗികമായി കൊക്കയിലേക്ക് തകർന്നിറങ്ങിയിരിക്കുകയാണ്. മറ്റ് 16 ഇടങ്ങളിൽ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
കൂടാതെ പൂങ്കാവനം ആരംഭിക്കുന്ന ഇടം മുതൽ റോഡിൽ പാർക്കിങ്ങിനും വിശ്രമത്തിനും അനുമതിയില്ല. ഇവിടെ വഴിയരുകിൽ പാചകവും അനുവദിക്കുന്നതല്ല.
PC:Sailesh

വണ്ടിപ്പെരിയാർ, പുൽമേട് വഴി ഇനി വരാം
ശബരിമലയിലേക്കുള്ള പരമ്പരാഗത പാത ഇപ്പോൾ കൂടുതൽ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. റോഡിലെ തിര്കക് കുറയ്ക്കുക എന്ന ഉദ്ദേശത്തിലാണ് ഈ വഴികൾ പ്രോത്സാഹിപ്പിക്കുന്നത്. പുൽമേട്ടിൽ നിന്നും ഏഴു കിലോമീറ്റർ ദൂരം മാത്രമേ സന്നിധാനത്തേയ്ക്ക് നടന്നു വരുവാനുള്ളു. പരമ്പരാഗത പാതകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുവാനും പദ്ധതിയുണ്ട്.
വണ്ടിപ്പെരിയാർ-പുൽമേട്-സന്നിധാനം-എരുമേലി-കരിമല-പമ്പ-സന്നിധാനം തുടങ്ങിയ പാതകൾ തീർഥാടകർക്ക് സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാം.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല
വരുന്ന തീർഥാടന കാലം മുതൽ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. നിലയ്ക്കൽ പ്രധാന ഇടത്താവളമാക്കും. പമ്പയിലെ തകർന്ന നടപ്പന്തല്ഡ നീക്കുവാനും വന്നടിഞ്ഞ മണ്ണ് മാറ്റുവാനും തകർന്ന ജല കിയോസ്കുകൾ നന്നാക്കാനും പുതിയവ സ്ഥാപിക്കുവാനും പദ്ധതികൾ ഒരുങ്ങുകയാണ്. ഇനി മുതൽ പമ്പയിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ അനുവദിക്കില്ല.

അല്പം ചരിത്രം
ശബരിമല ശാസ്താവിനെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്.അതില്‍ പന്തളം രാജാവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രസിദ്ധം.കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവിന് നായാട്ടിന് പോയപ്പോള്‍ പമ്പാ തീരത്തുവെച്ച് കഴുത്തില്‍ മണി കെട്ടിയ ഒരു ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്രെ. മണികണ്ഠന്‍ എന്നു പേരിട്ട് രാജാവ് ആ കുഞ്ഞിനെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. സര്‍വ്വകലകളിലും മിടുക്കനായി വളര്‍ന്ന ആ കുഞ്ഞിനെ രാജാവായി വാഴിക്കാനായിരുന്നു രാജാവിന്റെ തീരുമാനം. എന്നാല്‍ ഇത് ഇഷ്ടപ്പെടാത്ത രാജ്ഞി മന്ത്രിയുമായി ചേര്‍ന്ന് ഇല്ലാത്ത അസുഖത്തിന്റെ പേരില്‍ പുലിപ്പാലു ശേഖരിക്കാന്‍ കുമാരനെ കാട്ടിലേക്കയച്ചു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി പുലിപ്പാലുമായി മണികണ്ഠന്‍ തിരികെയെത്തി. പിന്നീട് അയ്യപ്പന്‍ ദൈവമാണെന്ന് മനസ്സിലാക്കിയ രാജാവ് മണികണ്ഠന് ശബരിമലയില്‍ ക്ഷേത്രം നിര്‍മ്മിച്ച് നല്കുകയായിരുന്നുവത്രെ.

തത്വമസി
ഞാന്‍ നിന്നില്‍ തന്നെയുണ്ട് അഥവാ നീ തന്നെയാണ് ഈശ്വരന്‍ എന്നര്‍ഥം വരുന്ന തത്വമസി എന്ന വാക്യം ക്ഷേത്രത്തിനു മുന്നില്‍ എഴുതി വെച്ചിട്ടുണ്ട്.
PC:Aruna

സ്ത്രീകള്‍ക്ക് പ്രവേശനമില്ല
ബ്രഹ്മചാരി ഭാവത്തിലുള്ള അയ്യപ്പനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ 10 മുതല്‍ 50 വരെ വയസ്സുള്ള സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷിദ്ധമാണ്

അയ്യപ്പനും മാളികപ്പുറത്തമ്മയും
ശബരിമലയില്‍ പതിനെട്ടുപടി കയറാനെത്തുന്ന പുരുഷന്‍മാരെ അയ്യപ്പന്‍ എന്നും സ്ത്രീകളെ മാളികപ്പുറത്തമ്മ എന്നുമാണ് വിളിക്കുന്നത്. ദൈവാംശം ഇവിടെ വ്രതമെടുത്ത് തൊഴാനെത്തുന്നവരില്‍ ഉള്ളതിനാലാണ് ഇങ്ങനെ വിളിക്കുന്നത്.
PC:Sailesh