കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് മെട്രോ മൈനർ കാർഡുമായി കൊച്ചി മെട്രോ. ഇതോടെ മുതിർന്ന യാത്രക്കാർക്ക് കൊച്ചി മെട്രോ നല്കുന്ന സീസൺ ടിക്കറ്റ് പോലെ തന്നെ ഏകദേശം 33 ശതമാനത്തോളം ഇളവാണ് പത്തുവയസ്സിനു മുകളിലുള്ള വിദ്യാർഥികളായ യാത്രക്കാർക്ക് ലഭ്യമാവുക. മുൻപ്, യാത്ര സൗജന്യങ്ങളും പ്രീപെയ്ഡ് കാർഡുകളും മൈനർ ആയിട്ടുള്ളവർക്ക് അനുവദിച്ചിരുന്നില്ല.
PC: Ranjithsiji
2017 ൽ കൊച്ചി മെട്രോ പ്രവർത്തനം ആരംഭിച്ചതു മുതൽ പല ഭാഗങ്ങളിൽ നിന്നും മെട്രോയിലെ സ്ഥിരം യാത്രികരായ വിദ്യാർഥികൾക്ക് നിരക്കിൽ യാത്രാ സൗജന്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
ഏഴു പേരിൽ അധികമുള്ള ടീമുകൾ ഗ്രൂപ്പായി ബുക്ക് ചെയ്യുന്നതും കൊച്ചി മെട്രോ പ്രോത്സാഹിപ്പിക്കുന്നു. കൊച്ചി മെട്രോയെ കൂടുതൽ ജനകീയമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് ഇത്തരം മാറ്റങ്ങളുമായി മെട്രോ മുന്നിട്ടിറങ്ങുന്നത്.
ഇരട്ടിയിലധികം യാത്രക്കാർ
മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ എല്ലാ റെക്കോർഡുകളും ഭേദിച്ച് കൊച്ചി മെട്രോ മുന്നേറുകയാണ്. 2019 ൽ ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള യാത്രക്കാരുടെ എണ്ണം 2018 ൽ ഇതേ കാലയളവിൽ മെട്രോയിൽ സഞ്ചരിച്ചിരുന്നവരേക്കാൾ ഇരട്ടിയായിരുന്നു. ഡിസംബറിലെ മാത്രം കണക്കെടുത്താൽ 2018 ൽ 12,48,874 എണ്ണം യാത്രികൾ മെട്രോയിൽ സഞ്ചരിച്ചപ്പോൾ 2019 ൽ അത് 21,08,108 ആയി മാറി. 2020 ജനുവരിയിൽ മാത്രം ജനുവരിയിൽ മെട്രോയിൽ യാത്ര ചെയ്‌തവരുടെ എണ്ണം 20,74,430 ആളുകൾ മെട്രോയിൽ സഞ്ചരിച്ചു. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ട്രെയിനുകൾ തമ്മിലുണ്ടായിരുന്ന ഇടവേള എട്ടു മിനിട്ടിൽ നിന്നും ആറു മിനിട്ടായി കുറയ്ക്കുകയും ചെയ്തിരുന്നു.
2019 സെപ്റ്റംബറിൽ സൗത്ത് റെയിൽവേ സ്‌റ്റേഷനെയും വൈറ്റില ഹബ്ബിനെയും കൂടി ഉൾപ്പെടുത്തി മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് തൈക്കൂടത്തേക്കുള്ള മെട്രോ പാത തുറന്നതോടുകൂടിയാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇത്രയും വർധനവ് ഉണ്ടാകുന്നത്.
ആക്സിസ് ബാങ്കുമായി സഹകരിച്ച് നടപ്പാക്കിയിരുന്ന മെട്രോ വണ്‍ കാർഡ് നിലവിൽ 73,000 ഓളം ആളുകൾ ഉപയോഗിക്കുന്നുണ്ട്. ആകെ മെട്രോ യാത്രികരുടെ 39 ശതമാനമാണിത്.