ശൈത്യകാലം ആസ്വദിക്കുവാൻ ഹിമാചൽ പ്രദേശില്‍ പോകുവാൻ പ്ലാൻ ചെയ്തിരിക്കുന്ന സമയമാണിത്. മഞ്ഞുവീഴ്ച കാണുവാനും തണുപ്പിൽ സ്വർഗ്ഗീയ കാഴ്ചകളൊരുക്കുന്ന ഇവിടുത്തെ ട്രക്കിങ് ആസ്വദിക്കുവാനുമെല്ലാം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളെത്തുന്ന സമയമാണിത്.
എന്നാൽ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും കടുത്ത തണുപ്പിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. ഈ തണുപ്പ് കുറച്ചു ദിവസത്തേയ്ക്കു കൂടി തുടരുവാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
PC:JavyGo/ Unsplash
വരുന്ന അഞ്ച് ദിവസവും
കാലാവസ്ഥാ ഏജൻസിയുടെ അറിയിപ്പ് അനുസരിച്ച് ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ രാത്രിയിലും പുലർച്ചെയും അടുത്ത അഞ്ച് ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്.
ഹിമാചൽ പ്രദേശില്‍
ഹിമാചൽ പ്രദേശിന്‍റെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസമായി വൻ തണുപ്പാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ചയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ലഡാക്കിലെ പാടും നഗരത്തിൽ തിങ്കളാഴ്ച താപനില -25 ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേ സമയം ഷിംലയിൽ കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസിലെത്തി, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത് 4 ഡിഗ്രിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മണാലിയിൽ തിങ്കളാഴ്ച താപനില മൈനസ് ആണ് രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നും അടുത്ത രണ്ട് ദിവസങ്ങളിൽ മൈനസ് 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴാനും സാധ്യതയുണ്ട്
അടച്ചിരിക്കുന്നത് 92 റോഡുകള്‍
സംസ്ഥാനത്തെ കഠിനമായ മഞ്ഞുവീഴ്ച കാരണം 92 റോഡുകൾ അടച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. ലാഹൗളിലും സ്പിറ്റിയിലും കൂടുതൽ മഞ്ഞുവീഴ്ചയും കാറ്റും ഉള്ളതുകാരണം ആളുകൾക്ക് പുറത്തിറങ്ങുവാനും സാധിക്കുന്നില്ല. താപനില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.
ഇവിടുത്തെ മലമ്പാതകളിലും ഉയരത്തിലുള്ള ഗോത്രമേഖലകളിലും താപനില പൂജ്യത്തിനും താഴെയായി കുറഞ്ഞിട്ടുണ്ട്. കീലോംഗിലും കുസുംസിരിയിലും മൈനസ് 12 മുതൽ 15 വരെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്ലാൻ ചെയ്താൽ ഏഴ് അവധി! ഹംപി മുതൽ ജയ്സാൽമീർ വരെ യാത്രായിടങ്ങൾ.. അപ്പോൾ യാത്രകൾ തുടങ്ങാം
നേരത്തെ, ഹിമാചലിലെ വിനോദസഞ്ചാര കേന്ദ്രമായ കാന്‍ഗ്രയിൽ സമുദ്രനിരപ്പിൽ നിന്നും 3000 മീറ്ററിനു മുകളിലേക്കുള്ള ട്രക്കിങ്ങുകൾക്ക് ജില്ലാ അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഉയരം കുറഞ്ഞ സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്കും നിയന്ത്രണങ്ങൾ ഉണ്ട് ചില ഇടങ്ങളിലേക്ക് മുൻകൂട്ടിയുള്ള അനുമതിയില്ലാതെ പ്രവേശിക്കുവാൻ സാധിക്കില്ല, ട്രയണ്ട്, കരേരി, ആദി ഹിം ചാമുണ്ഡ തുടങ്ങിയ റൂട്ടുകളിലെ ട്രക്കിങ്ങിനാണ് മുൻകൂർ അനുമതി വേണ്ടത്. അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പുകളും അലേർട്ടുകളും പുറപ്പെടുവിക്കുമ്പോൾ അതിന്‍റെ സ്വഭാവത്തിനനുസരിച്ച് അനുമതികൾ റദ്ദാക്കപ്പെടും. മുന്നറിയിപ്പ് അവഗണിച്ച് ട്രക്കിങ് നടത്തുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ജില്ലാ അധികൃതർ അറിയിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 188 പ്രകാരവും ദുരന്തനിവാരണ നിയമം 2005 ലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുമെന്നും ജില്ലാ അധികൃതർ അറിയിച്ചു.
മണാലി - ലേ നാഷണൽ ഹൈവേ (NH - 003) ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള എല്ലാത്തരം വാഹനങ്ങൾക്കും ദർച്ച വരെ തുറന്നിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം ലാഹൗൾ-സ്പിതി നേരത്തെ അറിയിച്ചു.
അതേസമയം, തിങ്കളാഴ്‌ച മഞ്ഞുവീഴ്‌ചയെത്തുടർന്ന് ദർച ഷിങ്കുള റോഡ് എല്ലാത്തരം വാഹനങ്ങൾക്കും അടച്ചിരിരുന്നു. പാംഗി - കില്ലർ ഹൈവേ ( SH - 26 ) എല്ലാത്തരം വാഹനങ്ങൾക്കും പോകുവാൻ സാധിക്കുന്ന വിധത്തിൽ തുറന്നിട്ടുണ്ട്. കാസ റോഡ് (NH-505) എല്ലാ വാഹന ഗതാഗതത്തിനും അടച്ചിരിക്കുന്നു. ലാഹൗൾ-സ്പിതി ജില്ലയിൽ 83 റോഡുകൾ മഞ്ഞുമൂടിയ നിലയിലാണ്.
ഹിമാചലിലേക്കാണോ യാത്ര? ഈ സ്ഥലങ്ങളിൽ ട്രക്കിങ്ങിന് വിലക്ക്, കാരണം!