റെയിൽവേ ടിക്കറ്റു നിരക്ക് വർധിപ്പിക്കുവാനൊരുങ്ങി ഇന്ത്യന്‍ റെയിൽവേ. കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെയാണ് വർധിപ്പിക്കുവാനുള്ള തീരുമാനം. നിലവിലുള്ള എല്ലാ ട്രെയിനുകൾക്കും നിരക്ക് വർധന ബാധകമാണ്.
നിരക്ക് വർധിപ്പിക്കുന്ന നടപടിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ മാസം തന്നെ അംഗീകാരം നല്കിയിരുന്നുവെങ്കിലും ജാർഖണ്ഡ് തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് അത് മാറ്റിവയ്ക്കുകയായിരുന്നു.
റെയിൽവേയുടെ പ്രവർത്തന ചിലവുകൾക്ക് ആനുപാതികമായി നിരക്കിൽ വർധനവ് വരുത്തുകയാണ് റെയിൽവേയുടെ ലക്ഷ്യം. പ്രതീക്ഷിച്ച നികുതി വരുമാനത്തിലും വളരെ കുറവ് മാത്രമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളിലായി റെയിൽവേയ്ക്ക് കൈവരിക്കുവാൻ സാധിച്ചിരുന്നത്. 2019 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള സമയങ്ങളിൽ റെയിൽവേയുടെ വരുമാനം 19,412 കോടി രൂപയായി കുറഞ്ഞിരുന്നു. ഒക്ടോബർ മാസത്തിൽ 7.8 ശതമാനം കുറവാണ് വരുമാനത്തിൽ സംഭവിച്ചത്.
ഈ അടുത്ത കാലത്ത് തന്നെ റെയിൽവേ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് സർവ്വീസ് ചാർജ് റെയിൽവേ നടപ്പിലാക്കിയിരുന്നു. എസി ടിക്കറ്റുകൾ (ഫസ്റ്റ് ക്ലാസ് ഉൾപ്പെടെയുള്ളവയ്ക്ക്) 30 രൂപയും മറ്റ് ക്ലാസുകൾക്ക് 15 രൂപയുമാണ് ഇ ടിക്കറ്റ് സർവ്വീസ് ചാർജായി ഈടാക്കുന്നത് . ഇതിന്റെ കൂടെ ചരക്ക് സേവന നികുതിയും വേറെ തന്നെ ഈടാക്കും.