ആലപ്പുഴയുടെ കായൽ പരപ്പിൽ വെളിച്ചം വീണ് തുടങ്ങുമ്പോൾ കെട്ടുവള്ളങ്ങൾ യാത്ര തുടങ്ങും. കേരളം എന്ന സുന്ദരഭൂമിയേക്കുറിച്ച് കേട്ടറിഞ്ഞ് കടൽകടന്ന് എത്തിയ സഞ്ചാരികളാണ് കെട്ടുവള്ളങ്ങളെ ഹൗസ്ബോട്ടുകളെന്ന് വിളിച്ചത്. കേരളത്തിന്റെ വിനോദ സഞ്ചാരമേഖല വളർന്നപ്പോൾ ഹൗസ്ബോട്ടുകൾക്കും പ്രാധാന്യമേറി. കെട്ടുവള്ളങ്ങളിൽ നിന്ന് ഹൗസ് ബോട്ടിലേക്കുള്ള പരിണാമം, രൂപത്തിൽ കാര്യമായിട്ടില്ലെങ്കിലും വിനോദസഞ്ചാരികളെ ലക്ഷ്യം വച്ച് സജ്ജീകരണങ്ങൾ കൂട്ടി.
കാളവണ്ടിയുഗത്തിൽ കേരളത്തിലെ ജനത സഞ്ചാരിച്ചിരുന്നത് കെട്ടുവള്ളങ്ങളിലായിരുന്നു. കരയിലൂടെ ചരക്കുകൾ വഹിച്ചുകൊണ്ട് വണ്ടിക്കാളകൾ കിതച്ചപ്പോൾ, കായാലോരത്തുള്ളവർ കായലിനെ അനുഗ്രഹമായി കണ്ടു. തിരുവനന്തപുരവും, കൊല്ലവും, ആലപ്പുഴയും ഫോർട്ടുകൊച്ചിയും കായലുകളാൽ അകന്ന് നിൽക്കുകയായിരുന്നില്ല. പരസ്പരം ബന്ധപ്പെടുകയായിരുന്നു.
കാലം മാറിയപ്പോൾ നമ്മുടെ സംസ്കാരം ടൂറിസ്റ്റുകൾക്ക് കൗതുകകാഴ്ചകളാക്കാൻ ഒരുക്കിവയ്ക്കാൻ നമ്മൾ പഠിച്ചു. അങ്ങനെ കടൽക്കടന്ന് സഞ്ചാരികൾ വീണ്ടും വന്നു. ചിലർ കുന്നുകൾ തേടി, ചിലർക്ക് ബീച്ചുകളോടായിരുന്നു താൽപര്യം. ജീവിതത്തിരക്കിന്റെ രണ്ടുനാൾ കായലിൽ ചിലവിട്ട് വ്യത്യസ്ത അനുഭവിക്കാനും ചിലർ ആഗ്രഹിച്ചു. അവർക്കായി കേരളത്തിന്റെ കായലുകളിൽ ഹൗസ് ബോട്ടുകൾ ഒരുങ്ങി.
കേരളത്തിന്റെ ജലാശയ സൗന്ദര്യം ആസ്വദിക്കാൻ ഹൗസ്ബോട്ടിൽ രണ്ട് ദിവസം ചിലവിടുക എന്നതിൽ കവിഞ്ഞ് വേറെരും ഓപ്ഷനുമില്ല. കായൽ പരപ്പിലൂടെ യാത്ര ചെയ്യുമ്പോൾ കൊച്ചിയേത് കൊല്ലമേതെന്ന് ആരും ഓർക്കാറില്ല. ഏല്ലവർക്കും ഒരേ വികാരം മാത്രം. സുന്ദരം! എല്ലാവരും ഉരുവിടുന്ന ഒരേ വാക്ക്. ചിലർ മൗനിയായി ക്യാമറ കയ്യിലേന്തും. പിന്നെ ഉന്നം പിടിച്ച് ഷൂട്ട് ചെയ്യും. പക്ഷെ എല്ലാവരും കായൽ പരപ്പിന്റെ മനോഹര ചിത്രം മനസിൽ സൂക്ഷിക്കും. അത് വാക്കുകളിലൂടെ കൈമാറും.
ആഗ്രഹിച്ചിട്ടില്ലേ ഹൗസ്‌ബോട്ടിൽ ഒരു യാത്ര ചെയ്യാൻ. കേരളത്തിലാണെന്ന് പറയുമ്പോൾ പലരും ചോദിച്ചുകാണും ഹൗസ്ബോട്ടിൽ യാത്ര ചെയ്തിട്ടുണ്ടോയെന്ന്. യാത്ര ചെയ്തവർ പുഞ്ചിരിക്കും. അപ്പോൾ അവരുടെ മനസിൽ കായലിലെ ഓളങ്ങളായിരിക്കും. യാത്ര ചെയ്യാത്തവർ ഒന്ന് കൊതിക്കും. ഹൗസ് ബോട്ടിൽ കയറാൻ.
കേരളത്തിന്റെ ജലശയങ്ങളെല്ലാം തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. അതിൽ കായലുകൾ എടുത്തുപറയേണ്ടതാണ്. പ്രാചീനകാലം മുതൽ കേരളത്തിലെ ആയിരങ്ങൾ ഉപജീവനം നടത്തുന്നത് കായലുകൾക്കൊണ്ടാണ്. വള്ളം തുഴഞ്ഞും, മീൻപിടിച്ചും, കൃഷി നടത്തിയുമാണ് കായലിന് ചുറ്റുമുണ്ടായിരുന്ന ജനങ്ങൾ ജീവിച്ച് പോരുന്നത്. ഓണക്കാലം വരുന്നതോടെ വള്ളംകളി ഈ മേഖലയിലെ ജനങ്ങളെ ആവേശം കൊള്ളിക്കുന്നു. കാലം മാറിയപ്പോൾ ടൂറിസവും ഇവിടുത്തെ പ്രദേശനിവാസികളുടെ ഉപജീവനമാർഗമായി.
ആലപ്പുഴയിലോ, കൊല്ലത്തോ നിങ്ങൾ എത്തിയാൽ നിരവധി ടൂറിസ്റ്റ് ഓപ്പറേറ്റർമാരും ഹൗസ്‌ബോട്ട് ഓപ്പറേറ്റർ മാരും നിരവധി പാക്കേജുമായി നിങ്ങളുടെ അരികിലേത്തും. മുൻകൂട്ടി ബുക്ക് ചെയ്തില്ലെങ്കിൽ അവർ പറയുന്ന ഏതെങ്കിലും നല്ല പാക്കേജ് തെരഞ്ഞെടുക്കാം.