പല്ലവകാലത്ത് കൊത്തിയെടുത്ത അത്ഭുതങ്ങള്‍
തമിഴ്നാട്ടിലെ ഏറ്റവും പുരാതന തുറമുറമായ മാമല്ലപുരം എന്ന മഹാബലിപുരം ചരിത്രത്തില്‍ ഏറെ പ്രത്യേകതകളുള്ള സ്ഥാനമാണ്. പല്ലവ രാജവംശത്തിന്റെ കാലഘട്ടത്തിലാണ് മഹാബലിപുരത്ത് ഇന്നു കാണുന്ന സ്മാരകങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. കലകള്‍ക്ക് പല്ലവര്‍ എത്രമാത്രം പ്രാധാന്യം കൊടുത്തിരുന്നു എന്നതിന്റെ കല്ലില്‍ കൊത്തിയ അടയാളങ്ങളും ഇവിടെ കാണാം.
7ആം നൂറ്റാണ്ടിനും 9ആം നൂറ്റാണ്ടിനും ഇടയില്‍
സമുദ്രനിരപ്പിൽ നിന്നും 12 മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തീരപ്രദേശം ഇന്നു കാണുന്ന പ്ലലവരാണ്. രീതിയിലുള്ള നഗരപ്രദേശമായി രൂപപ്പെടുത്തിയത്. 7ആം നൂറ്റാണ്ടിനും 9ആം നൂറ്റാണ്ടിനും ഇടയിലുള്ള സമയത്താണ് ഇവിടുത്തെ ശില്പങ്ങളും കൊത്തുപണികളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. കാലത്തിനും അതീതമായി നിലകൊള്ളുന്നവയാണ് ഇവിടുത്തെ ഓരോ മണല്‍ത്തരികളും.
ശില്പകലാ വിദ്യാലയം
ഒരു ചരിത്ര സ്ഥാനം എന്നതിനൊപ്പം ഒരു ശില്പകലാ വിദ്യാലയം എന്നും ചരിത്രകാരന്മാരും ഗവേഷകരും മഹാബലിപുരത്തെ കരുതുന്നുണ്ട്. അതിനു കാരണമായിചൂണ്ടിക്കാട്ടുന്നത് ഇവിടുത്തെ അപൂര്‍ണ്ണങ്ങളായ ശില്പങ്ങളാണ്. പൂര്‍ണ്ണമായ സൃഷ്ടികളുടെയത്രയും തന്നെ അപൂര്‍ണ്ണ സൃഷ്ടികളും ഇവിടെ കാണാം. ഏതെങ്കിലും ഒരു പ്രത്യേക ശൈലി പിന്തുടരുനന്തിനു പകരം പല ശൈലിയിലുമുള്ള ശില്പങ്ങള്‍ ഇവിടെയുണ്ട്.
പഞ്ചരഥങ്ങള്‍
മഹാബലിപുരത്തെ ഓരോ കലാസൃഷ്ടിയും ഓരോ അത്ഭുതം തന്നെയാണെങ്കിലും അതിലേറ്റവും മഹനീയമായത് പഞ്ചരഥങ്ങളാണ്. മിക്കപ്പോഴും മഹാബലിപുരം കാഴ്ചകളില്‍ ആദ്യം കണ്ണുചെല്ലുന്നതും ഈ രഥങ്ങളിലേക്ക് ആയിരിക്കും.
ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന ഈ അഞ്ച് രഥങ്ങളും നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ അടയാളമാണ് കാണിച്ചു തരുന്നത്. ഏഴാം നൂറ്റാണ്ടിൽ മഹാബലിപുരം ഭരിച്ചിരുന്ന മഹേന്ദ്രവർമ്മൻ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകനായ നരസിംഹവർമ്മൻ ഒന്നാമന്റെയും കാലത്താണ് ഈ രഥങ്ങൾ നിർമ്മിക്കപ്പെട്ടതെന്നാണ് വിശ്വാസം.
അഞ്ചും അഞ്ച് തരത്തില്‍
പഞ്ചപാണ്ഡവര്‍ക്കും പാഞ്ചാലിക്കും വേണ്ടി ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്നവയാണിത്. അതുകൊണ്ടാണ് ഇതിനെ പഞ്ചരഥങ്ങള്‍ എന്നു വിളിക്കുന്നത്. എന്നാല്‍ അഞ്ചിനും അഞ്ച് തരത്തിലുള്ള നിര്‍മ്മാണ ശൈലിയാണ് പിന്തുടര്‍ന്നിരിക്കുന്നത്.
മഹാഭാരതവുമായി ബന്ധമില്ല
പഞ്ചരഥങ്ങള്‍ക്ക് പാണ്ഡവരുടെയും പാഞ്ചാലിയുടെയും പേര് നല്കിയിട്ടുണ്ടെങ്കിലും മഹാഭാരതവുമായി ഈ നിര്‍മ്മിതികള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് ചരിത്രവും പഠനങ്ങളും പറയുന്നത്.
ഒറ്റക്കല്ലില്‍
ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന സവിശേഷ നിര്‍മ്മിതികളാണ് പഞ്ചരഥങ്ങള്‍. ഇവ അനക്കുവാനോ ചലിപ്പിക്കുവാനോ സാധിക്കില്ല. രഥങ്ങളേക്കാള്‍ ഉപരിയായി ചെറിയ ക്ഷേത്രങ്ങളോടാണ് ഇവയ്ക്ക് സാമ്യം. പരമിഡ് ആകൃതിയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
ഏറ്റവും വലുത് യുധിഷ്ഠിരനും ചെറുത് പാഞ്ചാലിക്കും
രഥങ്ങളില്‍ ഏറ്റവും വലുത് സമര്‍പ്പിച്ചിരിക്കുന്നത് പഞ്ചപാണ്ഡവരിലെ ഏറ്റവും മുതിര്‍ന്ന ആളായ യുധിഷ്ഠിരനാണ്. ഏറ്റവും ചെറുതാണ് പാഞ്ചാലിയുടേത് എങ്കിലും ശ്രദ്ധേയമായ ധാരാളം ചിത്രപ്പണികളും കൊത്തുപണികളും അതില്‍ കാണാം. നകുലനും സഹദേവനും കൂടി ഒരു രഥം മാത്രമാണ് നല്കിയിരിക്കുന്നത്. രഥങ്ങളില്‍ കരുത്തുറ്റത് എന്നു തോന്നിക്കുന്നതിന് പാണ്ഡവരിലെ ശക്തിമാനായ ഭീമനാണ് സമര്‍പ്പിച്ചിരിക്കുന്നത്.
വടക്കു നിന്നും തെക്കോട്ട്
അഞ്ച് രഥങ്ങളില്‍ നാല് എണ്ണവും ഒറ്റവരിയില്‍ കാണാം. അതില്‍ തന്നെ വടക്കു ദിശയില്‍ നിന്നും തെക്കു ദിശയിലേക്ക് നോക്കുമ്പോള്‍ ഓരോ രഥങ്ങളുടെയും ഉയരത്തിൽ നേരിയ വർധനവ് കാണുവാന്‍ സാധിക്കും. പാഞ്ചാലിയുടെ രഥത്തിനുള്ളില്‍ ഒരു ദുര്‍ഗ്ഗാ രൂപവും കാണുവാന്‍ സാധിക്കും.
അര്‍ജുന രഥത്തിനു മുന്നിലെ നന്ദി
രഥങ്ങളെ സംബന്ധിച്ചെടുത്തോളം വ്യത്യസ്തമായ മറ്റൊരു കാര്യം ഇവിടുത്തെ നന്ദിയാണ്. സാധാരണ ശിവ ക്ഷേത്രത്തിനു മുന്നിലായാണ് ശിവവാഹനമായ നന്ദിയെ ശിവലിംഗത്തിലേക്ക് നോക്കുന്ന രീതിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവക്ഷേത്രങ്ങളുടെ അടയാളം തന്നെ നന്ദിയാണല്ലോ. എന്നാല്‍ മഹാബലിപുരത്ത് പഞ്ചരഥങ്ങളില്‍ അര്‍ജുന രഥത്തിനു മുന്നിലായാണ് നന്ദിയുടെ രൂപമുള്ളത്. എന്നാല്‍ അര്‍ജുന രഥത്തിനു മുന്നില്‍ ശിവലിംഗത്തിന്‍റെയോ ശിവക്ഷേത്രത്തിന്‍റെയോ യാതൊരു സൂചനകളും കാണുവാനുമില്ല.
പണിതീരാത്ത ഗജവീര ശില്പം
പഞ്ചരഥങ്ങള്‍ക്കു കാവലെന്ന പോലെയാണ് നന്ദിയുടെയും ഒരു ഗജവീരന്റെയും ശില്പങ്ങള്‍ ഇവിടെയുള്ളത്. എന്നാല്‍ ആനയുടെ കൂറ്റന്‍ ശില്പം അപൂര്‍ണ്ണമായാണ് ഇവിടെ കാണപ്പെടുന്നത്.
ക്ഷേത്രങ്ങളായിരുന്നിരിക്കാം
ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവന്മാരുടെ വാഹനങ്ങൾ (മൃഗങ്ങൾ) ക്ഷേത്രത്തിനു മുന്നില്
കൊത്തിയെടുക്കുന്നത് ഭാരത വാസ്തു വിദ്യയുടെ പതിവ് കാഴ്ചയാണ് . ഇവിടെ നന്ദിയും ആനയും രഥങ്ങളുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്നത് ഇങ്ങനെയൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതും. പാഞ്ചാലി രഥത്തിനുള്ളില ദുര്‍ഗ്ഗാ പ്രതിഷ്ഠയും ഇതിനോടൊപ്പം വായിക്കാം,
അപൂര്‍ണ്ണം
പഞ്ചരഥങ്ങളില്‍ ചില പണികള്‍ ഇനിയു പൂര്‍ത്തിയാകാത്തതു കാരണം ഇതിനെ അപൂര്‍ണ്ണ നിര്‍മ്മിതിയായാണ് കണക്കാക്കിയിരിക്കുന്നത്. നരസിംഹവർമൻ രാജാവിന്റെ മരണം ആയിരിക്കാം ഇതിനു കാരണം എന്നാണ് കരുതപ്പെടുന്നത്. ഭരണത്തിലെ മാറ്റം പോലും അപൂർണ്ണമായ വാസ്തുവിദ്യയുടെ കാരണമാകാം എന്നും ചരിത്രം സൂചിപ്പിക്കുന്നു.