കടലിനെ സാക്ഷിയാക്കി കല്ലില്‍ ചരിത്രം കൊത്തിത്തീര്‍ത്ത് നാടാണ് മഹാബലിപുരം. വരണ്ടു കിടക്കുന്ന, കടല്‍ക്കാറ്റടിക്കുന്ന മാമല്ലപുരത്തെ കരിങ്കല്ലില്‍ കൊത്തിയാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞുപോയ കാലത്തിന്‍റെ മഹാശേഷിപ്പുകളെ കല്ലില്‍ അടയാളപ്പെടുത്തിയതിനോളം വലിയ മറ്റൊരു അത്ഭുതവും ഇവിടെയില്ല.
ക്ഷേത്രങ്ങള്‍ മാത്രമല്ല, ശില്പങ്ങളും മണ്ഡപങ്ങളും പാറകൊത്തിത്തുരന്ന് പണിതീര്‍ത്ത കലാസൃഷ്‌ടികളും ജീവനുള്ളപോലെ ഇവിടെ കാണാം. ശില്പകലകളുടെ തകര്‍ത്തെറിയുവാന്‍ കഴിയാത്ത മാതൃകകളായ ഈ സൃഷ്‌ടികളില്‍ എല്ലാം ഒന്നിനൊന്ന് വിശേഷപ്പെട്ടവയാണ്. അതില്‍ത്തന്നെ എടുത്തു പറയേണ്ട ഒന്നാണ് പഞ്ചരഥങ്ങള്‍. സൃഷ്‌ടിയുടെയും സര്‍ഗ്ഗാത്മകതയുടെയും കഴിവിന്‍റെയും അതിലെല്ലാമുപരിയായി ഇതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഭരണത്തിന്‍റെയും പിന്‍ബലത്തോടെ ആയിരിക്കണം കല്ലില്‍ ഇക്കാണുന്ന ചരിത്രം വിരിഞ്ഞത്. പഞ്ചരഥങ്ങളുടെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും...
അര്‍ജുന രഥത്തിനു മുന്നിലെ നന്ദി
രഥങ്ങളെ സംബന്ധിച്ചെടുത്തോളം വ്യത്യസ്തമായ മറ്റൊരു കാര്യം ഇവിടുത്തെ നന്ദിയാണ്. സാധാരണ ശിവ ക്ഷേത്രത്തിനു മുന്നിലായാണ് ശിവവാഹനമായ നന്ദിയെ ശിവലിംഗത്തിലേക്ക് നോക്കുന്ന രീതിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവക്ഷേത്രങ്ങളുടെ അടയാളം തന്നെ നന്ദിയാണല്ലോ. എന്നാല്‍ മഹാബലിപുരത്ത് പഞ്ചരഥങ്ങളില്‍ അര്‍ജുന രഥത്തിനു മുന്നിലായാണ് നന്ദിയുടെ രൂപമുള്ളത്. എന്നാല്‍ അര്‍ജുന രഥത്തിനു മുന്നില്‍ ശിവലിംഗത്തിന്‍റെയോ ശിവക്ഷേത്രത്തിന്‍റെയോ യാതൊരു സൂചനകളും കാണുവാനുമില്ല.
പണിതീരാത്ത ഗജവീര ശില്പം
പഞ്ചരഥങ്ങള്‍ക്കു കാവലെന്ന പോലെയാണ് നന്ദിയുടെയും ഒരു ഗജവീരന്റെയും ശില്പങ്ങള്‍ ഇവിടെയുള്ളത്. എന്നാല്‍ ആനയുടെ കൂറ്റന്‍ ശില്പം അപൂര്‍ണ്ണമായാണ് ഇവിടെ കാണപ്പെടുന്നത്.
ക്ഷേത്രങ്ങളായിരുന്നിരിക്കാം
ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവന്മാരുടെ വാഹനങ്ങൾ (മൃഗങ്ങൾ) ക്ഷേത്രത്തിനു മുന്നില്
കൊത്തിയെടുക്കുന്നത് ഭാരത വാസ്തു വിദ്യയുടെ പതിവ് കാഴ്ചയാണ് . ഇവിടെ നന്ദിയും ആനയും രഥങ്ങളുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്നത് ഇങ്ങനെയൊരു സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതും. പാഞ്ചാലി രഥത്തിനുള്ളില ദുര്‍ഗ്ഗാ പ്രതിഷ്ഠയും ഇതിനോടൊപ്പം വായിക്കാം,
അപൂര്‍ണ്ണം
പഞ്ചരഥങ്ങളില്‍ ചില പണികള്‍ ഇനിയു പൂര്‍ത്തിയാകാത്തതു കാരണം ഇതിനെ അപൂര്‍ണ്ണ നിര്‍മ്മിതിയായാണ് കണക്കാക്കിയിരിക്കുന്നത്. നരസിംഹവർമൻ രാജാവിന്റെ മരണം ആയിരിക്കാം ഇതിനു കാരണം എന്നാണ് കരുതപ്പെടുന്നത്. ഭരണത്തിലെ മാറ്റം പോലും അപൂർണ്ണമായ വാസ്തുവിദ്യയുടെ കാരണമാകാം എന്നും ചരിത്രം സൂചിപ്പിക്കുന്നു.